ഷിംല: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ഭാവി ഇന്നറിയാം. നിര്‍ണായകമായ അവസാന ലീഗ് മത്സരത്തില്‍ ഹിമാചലിനെതിരെ ലീഡ് നേടാന്‍ ലഭിച്ച സുവര്‍ണാവസരം കളഞ്ഞുകളിച്ച കേരളം പതിനൊന്ന് റണ്‍സ് ലീഡ് വഴങ്ങി. മൂന്നാം നാള് കളിനിര്‍ത്തുമ്പോള്‍ ഹിമാചല്‍ എട്ട്് വിക്കറ്റിന് 285 റണ്‍സ് എടുത്തു. അവര്‍ക്കിപ്പോള്‍ 296 റണ്‍സ് ലീഡായി.
ഒരു ദിവസത്തെ കളിശേഷിക്കെ ഹിമാചലിന്റെ ശേഷിക്കുന്ന രണ്ട് വിക്കറ്റും വീഴ്ത്തി വമ്പന്‍ വിജയം നേടാന്‍ കേരളത്തിന് കഴിയുമോയെന്ന് കണ്ടറിയണം. വന്‍ വിജയം നേടിയാലേ കേരളത്തിന് അടുത്ത റൗണ്ടില്‍ പ്രവേശിക്കാനാകൂ.
അഞ്ചിന് 219 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച കേരളം ഒരു ഘട്ടത്തില്‍ അഞ്ചിന് 268 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു. അമ്പത് റണ്‍സ് കുറിച്ച സഞ്ജു സാംസണ് പുറത്തായതോടെ കേരളം തകര്‍ന്നു. സഞ്ജുവിന് പിന്നാലെ, സെഞ്ചുറി കുറിച്ച ഓപ്പണര്‍ രാഹുലും (127) പുറത്തായി. അവസാന അഞ്ചു വിക്കറ്റുകള്‍ പതിനെട്ട് റണ്‍സിന് നിലം പൊത്തിയതോടെ ലീഡ് നേടാനുള്ള അവസരം നഷ്ടമായി. 286 ന് കേരളം പുറത്ത്. ഹിമാചല്‍ ആദ്യ ഇന്നിങ്ങ്സില്‍ 297 റണ്‍സാണെടുത്തത്.
രണ്ടാം ഇന്നിങ്ങ്സില്‍ ഋഷി ധവാന്, എ.ആര്. കാല്‍സി എന്നിവരുടെ അര്‍ധ സെഞ്ചുറികളിലാണ് ഹിമാചല്‍ സ്കോര്‍ ഉയര്‍ത്തിയത്. ധവാന് 96 പന്തില്‍ ഏഴ് ഫോറുകളുടെ അകമ്പടിയില്‍ 85 റണ്‍സ് നേടി. കാല്‍സി 96 പന്തില്‍ ആറു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 64 റണ്‍സ് എടുത്തു.
സ്കോര്‍: ഹിമാചല്‍: 297, എട്ടിന് 285, കേരളം 286.
പ്രതികരിക്കാൻ ഇവിടെ എഴുതുക: