തൊടുപുഴ: ഉടുമ്പന്നൂരിന് സമീപം ദളിത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ അഞ്ച് ഡിവൈഎഫ്ഐക്കാര്‍ പിടിയില്‍. പ്രധാനപ്രതി പ്രായപൂര്‍ത്തിയാകാത്തയാളാണ്.
അമയപ്ര തുരുത്തേല്‍ വിഷ്ണു (24) വിനെ കൊലപ്പെടുത്തിയ കേസില്‍ ഉടുമ്പന്നൂര്‍ ഇടമറുക് സ്വദേശികളായ പള്ളിപ്പുറത്ത് വിഷ്ണു (21), തൊട്ടിയില്‍ അനന്ദു (20), വരണ്ടിയാനിക്കല്‍ മഹേഷ് (21) എന്നിവരും രണ്ട് കൗമാരക്കാരുമാണ് അറസ്റ്റിലായത്. 2017 ആഗസ്ത് 10ന് അര്‍ദ്ധരാത്രിയാണ് സംഭവം. കശാപ്പ് തൊഴിലാളിയായ വിഷ്ണുവിനെ വീട്ടിലെത്തിയ സംഘം ഉറക്കത്തില്‍ കുത്തിക്കൊല്ലുകയായിരുന്നു. രാവിലെ കടയിലെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ ഉടമയാണ് വിഷ്ണുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കേസ് ആദ്യം സിഐയും പിന്നീട് ഡിവൈഎസ്പിയും അന്വേഷിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. എട്ട് മാസം മുമ്പ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഒന്നും രണ്ടും പ്രതികള്‍ കൊലപാതകം നടന്ന സമയത്ത് പ്ലസ്ടു വിദ്യാര്‍ത്ഥികളായിരുന്നു. ഇപ്പോള്‍ ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായി.
ഒന്നും രണ്ടും പ്രതികളുടെ സഹപാഠിയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് ഉടുമ്പന്നൂര്‍-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനുമായി അടുപ്പമുണ്ടായിരുന്നു. ഇത് തകര്‍ക്കാന്‍ ഇയാളെക്കുറിച്ച് മോശമായ അഭിപ്രായം ഇരുവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. ഇതറിഞ്ഞ ബസ് തൊഴിലാളി പ്രതികളിലൊരാളെ മര്‍ദ്ദിച്ചു. ഇതിന്റെ പ്രതികാരമായി പ്രതികളും സുഹൃത്തുക്കളും ചേര്‍ന്ന് ബസ് തൊഴിലാളിയെയും മര്‍ദ്ദിച്ചു.
കൊലക്ക് ഒരാഴ്ച മുമ്പ് ബസ് തൊഴിലാളിയുടെ സുഹൃത്തായ വിഷ്ണു ഒന്നാം പ്രതിയായ വിദ്യാര്‍ത്ഥിയെ ഉടുമ്പന്നൂര്‍ ടൗണില്‍ വച്ച് മര്‍ദ്ദിച്ചു. ഇതോടെ വിഷ്ണുവിനെ കൊല്ലാന്‍ പദ്ധതിയിട്ടു. സംഭവദിവസം വിഷ്ണു മാത്രമേ വീട്ടിലുണ്ടാവൂ എന്ന് മനസിലാക്കി പ്രതികള്‍ സ്ഥലത്തെത്തി. തുറന്ന് കിടന്ന വാതിലിലൂടെ അകത്തുകടന്ന് കട്ടിലില്‍ കിടക്കുകയായിരുന്ന വിഷ്ണുവിന്റെ നെഞ്ചില്‍ ഒന്നാം പ്രതി കുത്തി. ശരീരം തുളഞ്ഞ് കയറിയ കത്തി കട്ടിലില്‍ മുട്ടിയാണ് നിന്നത്.
ഇവര്‍ കത്തി ഊരിയെടുത്ത് രക്ഷപ്പെട്ടു. ദൃക്സാക്ഷികളില്ലാത്ത കേസില്‍ നൂറ് കണക്കിനാളുകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളെ കുടുക്കാനായതെന്ന് അന്വേഷണ സംഘം പറഞ്ഞു. ആയുധം കണ്ടെത്താനായിട്ടില്ല.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടി.എ. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. ഇന്നലെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: