ന്യൂദല്‍ഹി: സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയില്‍ പാസായി. 165 പേര് അനുകൂലിച്ചും, 7 പേര് എതിര്‍ത്തും വോട്ട് ചെയ്തു. ബില്‍ സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രമേയം തളളി. സ്വകാര്യ മേഖലയിലും സംവരണം വേണമെന്ന സിപിഎം ഭേദഗതിയും തളളി.
കഴിഞ്ഞ ദിവസം ലോക്സഭ പാസാക്കിയ ബില്‍ സാമൂഹ്യ ക്ഷേമമന്ത്രി തവര്‍ ചന്ദ് ഗെഹ് ലോട്ടാണ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് തവണ സഭ തടസ്സപ്പെട്ടിരുന്നു. മുന്നാക്ക സമുദായങ്ങളിലും സാമ്പത്തികമായി ദുരിതമനുഭവിക്കുന്നവര്‍ ഉണ്ടെന്ന് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടിയിരുന്നു. അവരെക്കുറിച്ച് ചിന്തിക്കരുതെന്നാണോ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഭരണഘടനയുടെ മൗലിക സ്വഭാവത്തില്‍ മാറ്റം വരുത്താതെ ഭേദഗതികള്‍ കൊണ്ടുവരുന്നതിന് പാര്‍ലമെന്റിന് അധികാരമുണ്ട്.
വെല്ലുവിളി നിറഞ്ഞ ഓവറിലുള്ള സിക്സറാണ് സംവരണ ബില്‍. ഇതുപോലുള്ള സിക്സറുകള്‍ ഇനിയും പ്രതീക്ഷിക്കാമെന്നും ക്രിക്കറ്റുമായി ഉപമിച്ച് അദ്ദേഹം വ്യക്തമാക്കി. ബില്‍ കൊണ്ടുവന്നത് തെരഞ്ഞെടുപ്പിന് മുന്നോടിയാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. പ്രതിപക്ഷത്തെ വിശ്വാസത്തിലെടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ആരോപിച്ചു.
ബില്ല് പാസാക്കുന്നതിന് രാജ്യസഭ ഒരു ദിവസത്തേക്ക് നീട്ടിയതിനെതിരെയും പ്രതിപക്ഷം പ്രതിഷേധിച്ചു. നിരവധി ദിവസം പ്രതിപക്ഷം ബഹളമുണ്ടാക്കി കളഞ്ഞുകുളിച്ചെന്ന് മന്ത്രി വിജയ് ഗോയല്‍ തിരിച്ചടിച്ചു. പ്രധാനപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. സഭ നടത്താന്‍ സഹകരിക്കണമെന്ന് അരുണ്‍ ജയ്റ്റ്ലിയും വിജയ് ഗോയലും അഭ്യര്‍ത്ഥിച്ചു. ബിജെഡിയും ശിവസേനയും ബില്ലിനെ പിന്തുണച്ചു. പ്രധാനമന്ത്രിക്ക് നന്ദി പറയുന്നതായി ബിജെഡി അംഗം പ്രസന്ന ആചാര്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: