തിരുവനന്തപുരം : ദേശീയ പണിമുടക്കിനെ തുടര്‍ന്ന് സെക്രട്ടറിയേറ്റിനു സമീപത്തുള്ള എസ്ബിഐ ട്രഷറി ആക്രമിച്ച കേസില്‍ രണ്ട് എന്‍ജിഒ നേതാക്കള്‍ പിടിയില്‍. എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിലാല്‍, തൈക്കാട് ഏരിയ കമ്മിറ്റി അംഗം അശോകന് എന്നിവരാണ് അറസ്റ്റിലായത്.
എന്‍ജിഒ യൂണിയന് പ്രസിഡന്റ് അനില്‍ കുമാറാണ് കേസില്‍ ഒന്നാം പ്രതി. ആക്രമണവുമായി ബന്ധപ്പെട്ട് 13 പേര് കൂടി ഇനിയും പിടിയിലാവാനുണ്ട്. ഇതില്‍ ഒമ്പതുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുധാനാഴ്ച രാവിലെയോടെയാണ് എസ്ബിഐ ബാങ്കിനു നേരെ ആക്രമണം നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സംയുക്ത സമര സമിതിയുടെ തൊട്ടുമുന്നിലായാണ് ആക്രമണമുണ്ടായത്.
കണ്ടാലറിയാവുന്ന പതിനഞ്ചോളം ആളുകള്‍ ചേര്‍ന്ന് ബാങ്കില്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. പൊതുമുതല്‍ നശിപ്പിക്കല്‍, തുടങ്ങി ഏഴോളം വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം സെക്രട്ടറിയേറ്റിന് മുന്നില്‍ പോലീസ് ഉണ്ടായിരുന്നെങ്കിലും ബാങ്ക് മനേജരുടെ പരാതി ലഭിച്ചശേഷം മാത്രമാണ് പോലീസ് ആക്രമണത്തെ കുറിച്ച് അറിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: