കൊച്ചി: ആചാരാനുഷ്ഠാനങ്ങള്‍ ലംഘിച്ച് ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ അവസരം നല്‍കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായിക്കെതിരെ ഹര്‍ജി. ജനുവരി രണ്ടിന് കോഴിക്കോട് മലപ്പുറം സ്വദേശികളായ രണ്ടുപേര്‍ക്ക് ശബരിമല സന്ദര്‍ശിച്ച് ആചാര ലംഘനം നടത്തിയിരുന്നു. ഇവരെ സന്നിധാനത്തെത്തിക്കുന്നതില് മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് എറണാകുളം മജിസ്ട്രേറ്റ് കോടതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, കോട്ടയം എസ്പി ഹരിശങ്കര്‍ എന്നിവര്‍ക്കെതിരേയും ഹര്‍ജി നല്‍കിയിട്ടുണ്ട്. മതവികാരങ്ങളെ അപമാനിക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
അതേസമയം തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സംരക്ഷണം വേണമെന്ന പന്തളം കൊട്ടാരത്തിന്റെ ഹര്‍ജി ഉള്‍പ്പടെ ശബരിമലയുമായി ബന്ധപ്പെട്ട വിവിധ കേസുകള്‍ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. സന്നിധാനത്തേയ്ക്ക് തിരുവാഭരണം കൊണ്ടുപോകുമ്പോഴും തിരിച്ചെത്തിക്കുമ്പോഴും സംരക്ഷണം വേണമെന്നാവശ്യപ്പെട്ടാണ് പന്തളം കൊട്ടാരം ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
മകര വിളക്കിനായി തിരുവാഭരണം കൊണ്ടുപോകുമ്പോള്‍ ഇത് തട്ടിയെടുക്കുമെന്ന് ഭീഷണിയുണ്ടെന്നും അതിനാല്‍ സംരക്ഷണം നല്‍കണമെന്നുമാണ് പന്തളം കൊട്ടാരത്തിന്റെ ആവശ്യം. ആവശ്യപ്പെട്ടാല്‍ പോലീസ് സംരക്ഷണം നല്കാന് തയ്യാറാണെന്നും എന്നാല്‍ ഇതുവരെ കൊട്ടാരത്തിന്റെ ഭാഗത്തുനിന്ന് ഒരാവശ്യവും ഉയര്‍ന്നിട്ടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: