ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ സൈനിക ക്യാംപില്‍നിന്ന് പാക്ക് ചാരനെന്നു സംശയിക്കപ്പെടുന്നയാള്‍ പിടിയില്‍. സൈന്യത്തിനൊപ്പം പോര്‍ട്ടറായി ജോലി ചെയ്തിരുന്ന നിര്‍മല്‍ റായ് ആണു പിടിയിലായത്. ഇന്ത്യ ചൈന അതിര്‍ത്തിക്കു സമീപമുള്ള സൈനിക ക്യാംപില്‍നിന്നാണ് ഇയാള്‍ അറസ്റ്റിലായത്. 2018 ഒക്ടോബര്‍ മുതല്‍ ക്യാംപില്‍ ജോലി ചെയ്തുവരികയായിരുന്നു ടിന്‍സുകിയ ജില്ലയിലെ അംബികാപൂര്‍ സ്വദേശിയാണ്.
ദുബായിലുള്ള പാക്ക് ഭീകരര്‍ക്ക് സൈന്യത്തിലെ നിര്‍ണായക വിവരം കൈമാറിയതോടെയാണ് നിര്‍മല്‍ റായിയെ രഹസ്യാന്വേഷണ വിഭാഗം പിടികൂടിയത്. ദുബായില്‍ ബര്‍ഗര്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാള്‍ പാക്ക് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെടുന്നത്.
ദുബായില്‍വച്ച് ചിത്രങ്ങളും വിഡിയോയും എടുക്കുന്നതിനുള്ള പരിശീലനം നിര്‍മലിന് ലഭിച്ചിരുന്നു. ആവശ്യമായ പരിശീലനത്തിനുശേഷമാണ് നിര്‍മലിനെ തിരികെ അരുണാചലിലേക്ക് അയച്ചത്. നാട്ടിലെത്തിയ നിര്‍മല്‍ സൈന്യത്തിനൊപ്പം ചേരുകയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കുകയുമായിരുന്നുവെന്നാണു വിവരം.
സമൂഹമാധ്യമ സംവിധാനങ്ങളായ വാട്സാപ്പ്, വിഡിയോ കോളിങ് സംവിധാനങ്ങള്‍ എന്നിവ വഴിയായിരിക്കാം ഇയാള്‍ വിവരങ്ങള്‍ കൈമാറിയതെന്നാണു അധികൃതരുടെ നിഗമനം. നിയന്ത്രണ രേഖയ്ക്കു സമീപമുള്ള അടിസ്ഥാനസൗകര്യ നിര്‍മാണങ്ങളുടെ വിമാനത്താവളം, സൈനിക താവളങ്ങളുടെ സ്ഥലവും വിന്യാസവും ആയുധങ്ങള്‍, പാലങ്ങള്‍, ഇന്ത്യന്‍ സേനയുടെ ആയുധങ്ങളുടെ വിവരങ്ങള്‍ എന്നിവയാണ് ഇയാള്‍ കൈമാറിയതെന്നാണു കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: