ന്യൂദല്‍ഹി : ഇന്ത്യയില്‍ ആദ്യമായി ആര്‍മി ഡേ പരേഡ് വനിതാ ഓഫീസര്‍ നയിക്കുന്നു. ജനുവരി 15ന് നടക്കുന്ന 71ാമത് ആര്‍മി പരേഡാണ് രാജ്യത്തിന് പുതിയ ചരിത്ര നിമിഷം സമ്മാനിക്കുന്നത്. ലഫ്റ്റനന്റ് ഭാവന കസതൂരിയാണ് 144 പുരുഷ സൈനികര്‍ ഉള്‍പ്പട്ട ഇന്ത്യന്‍ ആര്‍മി സര്‍വീസ് കോപ്സ് സൈന്യ വിഭാഗത്തെ നയിച്ചുകൊണ്ട് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്.
2015ല്‍ വനിതാ ആര്‍മി ഓഫീസറായ ദിവ്യ അജിത് റിപ്പബ്ലിക് ദിനത്തില്‍ വനിതാ സൈന്യത്തെ നയിച്ചിരുന്നു. രാജ്യത്തിനായി വീരചരമമടഞ്ഞ ധീര സൈനികരുടെ ഓര്‍മ്മ ദിനമാണ് ആര്‍മി ഡേ. 23 വര്‍ഷങ്ങള്‍ക്കുശേഷമാണ് ആര്‍മി സര്‍വ്വീസ് കോര്‍പ്സ് സൈന്യ വിഭാഗത്തിന്റെ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് എന്നൊരു പ്രത്യേകത കൂടി ഇതിനുണ്ട്.
വനിതകള്‍ക്ക് എല്ലാ മേഖലകളിലും ലഭിക്കുന്ന സ്വീകാര്യതയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് കസ്തൂരി പറഞ്ഞു. എല്ലാ മേഖലകളിലും സ്ത്രീകള്‍ ആദരിക്കപ്പെടുകയും അവര്‍ക്ക് സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ് ഇത്. സൈന്യത്തിലെ വനിതാ ഓഫീസറുടെ പരിശ്രമങ്ങളെ ഉന്നതാധികാരികള്‍ തിരിച്ചറിയുന്നുണ്ട്. ഏറെ അഭിമാനം നല്കുന്ന നിമിഷങ്ങളാണിതെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു. റിപ്പബ്ലിക് ദിനത്തിലും കസ്തൂരി തന്നെയാണ് പരേഡിന് നേതൃത്വം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: