പത്തനംതിട്ട : മകരവിളക്ക് ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കേ പമ്പ ഹില്‍ടോപ്പില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി. വരുംദിവസങ്ങളില്‍ സന്നിധാനത്തേയ്ക്ക് ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ ഒഴുകിയെത്താന്‍ സാധ്യതയുള്ളതിനാല്‍ സംയുക്ത പരിശോധന നടത്തി അടിയന്തര നടപടി സ്വീകരിക്കാന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതിയെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി.
പ്രളയത്തെ തുടര്‍ന്ന് പ്രദേശത്തെ ഭൂമിയുടെ ഘടനമാറിയതാണ് മണ്ണിടിച്ചില്‍ ഭീഷണിക്കു കാരണം. പ്രളയത്തില്‍ തകര്‍ന്നതിനാല്‍ പമ്പയില്‍ മകര വിളക്ക് ദര്‍ശനത്തിന് ഇത്തവണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതിനാല്‍ തീര്‍ത്ഥാടകര്‍ കൂടുതലും ഹില്ടോപ്പിലാകും മകര ദര്‍ശനത്തിനായി ഒത്തുകൂടുക.
ദുരന്ത നിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പിനെ തുടര്‍ന്ന് അപകടം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ മുന്‍ കരുതല്‍ എടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. മകരവിളക്കിനോട് അനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ അടിയന്ത്രി സഹായകേന്ദ്രങ്ങളുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
അതേസമയം തീര്‍ത്ഥാടകര്‍ ഒത്തുകൂടാന്‍ സാധ്യതയുള്ള അയ്യന്‍മല, നെല്ലിമല, പഞ്ഞിപ്പാറ, അട്ടത്തോട് കോളനി, അട്ടത്തോട് പടിഞഅഞാറ്, അട്ടത്തോട് പടിഞ്ഞാറേക്കര, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ശക്തമായ സുരക്ഷയൊരുക്കും. ഇവിടങ്ങളില്‍ വെളിച്ചം നല്‍കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. വൈദ്യുതി, ആസ്കാ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സജ്ജീകരണങ്ങളാണ് ഇവിടെ നടന്നു വരുന്നത്.
അപകടത്തിനു സാധ്യതയുള്ള സ്ഥലങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുന്നതാണ്. പ്രഥമ ശുശ്രൂഷ ആംബുലന്‍സ്, സ്ട്രച്ചര്‍, ഉച്ചഭാഷിണി തുടങ്ങിയ സംവിധാനങ്ങളും ഏര്‍പ്പെടുത്തും.എല്ലാ വ്യൂപോയിന്റുകളിലും ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേൃത്വത്തില്‍ പോലീസ് ആരോഗ്യം, ഫയര്‍ ദുരന്ത നിവാരണ സേനാ വിഭാഗം എന്നിവയുടെ ഉദ്യാഗസ്ഥര്‍ ക്യാമ്പ് ചെയ്യുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: