മുംബൈ: ടിവി ചാറ്റ് ഷോയ്ക്കിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ബിസിസിഐ ശുപാര്‍ശ ചെയ്തു. വിലക്ക് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് ബിസിസിഐ ഇടക്കാല ഭരണ സമിതിയുടെ ശുപാര്‍ശ.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയതെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതി ചെര്‍മാന്‍ വിനോദ് റായ് പറഞ്ഞു. ട്വിറ്ററിലൂടെ ക്ഷമാപണം അംഗീകരിക്കില്ല.
അന്താരാഷ്ട്ര ക്രിക്കറ്റ് താരത്തിന്റെ നിലവാരം ഇരുവരും കാത്ത്സൂക്ഷിച്ചില്ല. ഒരു ഇന്ത്യന്‍ താരമെന്നനിലയില്‍ തെറ്റും ശരിയും തമ്മിലെ വ്യത്യാസം മനസ്സിലാക്കി പ്രവര്‍ത്തിക്കണം. ഇത്തരം കാര്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാനാണ് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കോഫി വിത്ത് കരണ്‍ എന്ന ടിവി ഷോയ്ക്കിടെ തനിക്ക് ഒരേ സമയം ഒന്നിലധികം സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു എന്ന് പാണ്ഡ്യ പറഞ്ഞിരുന്നു. രാഹുലും ഷോയില്‍ സമാനമായ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി. സംഭവം വിവാദമായതോടുകൂടി ബിസിസിഐ ഇരുവരോടും വിശദീകരണം ആവശ്യപ്പെട്ടു. പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഹര്ദിക്് പാണ്ഡ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: