കൊല്ലൂര്‍: ഗാനഗന്ധര്വ്വന് കെ.ജെ.യേശുദാസിന് കൊല്ലൂര്‍ മൂകാംബികാ ദേവീസന്നിധിയില്‍ പിറന്നാള്‍ ആഘോഷിച്ചു. 79ാം പിറന്നാള്‍ ദിനത്തില്‍ അക്ഷരദേവതയെ പ്രണമിച്ച് ചണ്ഡികാ ഹോമത്തില്‍ പങ്കെടുത്ത ഗാനഗന്ധര്വ്വന് യേശുദാസ് സരസ്വതി മണ്ഡപത്തില്‍ ഗാനാര്‍ച്ചനയും നടത്തി. ബുധനാഴ്ച രാത്രിയോടെ ഭാര്യ പ്രഭ, മകന് വിനോദ് യേശുദാസ്, സംഗീതജ്ഞന് വിദ്യാധരന് മാസ്റ്റര്‍ എന്നിവര്‍ക്കൊപ്പമാണ് യേശുദാസ് മൂകാംബികയിലെത്തിയത്.
പതിവ് തെറ്റാതെ പുലര്‍ച്ചെ തന്നെ മൂകാംബിക അമ്മയെ വണങ്ങിയ ശേഷം ചണ്ഡികാഹോമത്തില്‍ പങ്കെടുത്തു. ഭക്തരുടെ കൂടെ ക്ഷേത്ര പ്രദക്ഷിണം നടത്തി. തിരിച്ചിറങ്ങി യേശുദാസിന്റെ പിറന്നാളിന്റെ ഭാഗമായി സംഗീതരത്നം കാഞ്ഞങ്ങാട് രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടത്തുന്ന സരസ്വതി മണ്ഡപത്തിലെത്തി. തുടര്‍ന്ന് ഹംസധ്വനി രാഗത്തില്‍ വാതാപി ഗണപതേം, ഹംസാനന്ദി രാഗത്തില്‍ പാവനഗുരു പവനപുരേ കീര്‍ത്തനങ്ങളും, ദേവീ സ്തുതിയും ആലപിച്ചു. തുടര്‍ന്ന് മൂകാംബിക സംഗീതാരാധന സമിതി ഏര്‍പ്പെടുത്തിയ സൗപര്ണികാമൃത പുരസ്കാരം മൃദംഗ വിദ്വാനും സംഗീതജ്ഞനുമായ എന്‍.ഹരിക്ക് യേശുദാസ് സമ്മാനിച്ചു.
സര്‍വ്വ സംഗീതത്തിന്റെയും ഉറവിടമാണ് മൂകാംബികാ ദേവീ സന്നിധിയെന്ന് യേശുദാസ് പറഞ്ഞു. സംഗീതോപകരണങ്ങള്‍ വായിക്കുമ്പോള്‍ അതില്‍ പൂര്‍ണ്ണമായും ലയിച്ചിരിക്കണം. തന്റെ പാട്ടിന് ഉപകരണങ്ങള്‍ വായിച്ചവര്‍ക്ക് സംഭവിച്ച തെറ്റുകള്‍ തിരുത്തി കൊടുക്കുകയും ഒരു കലാകാരന് എപ്പോഴും പഠിതാവായിരിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. വൈകീട്ട് ദീപാരാധനയിലും പങ്കെടുത്താണ് യേശുദാസും കുടുംബവും മൂകാംബികാ ദേവീ സന്നിധിയില്‍ നിന്ന് തൊഴുതിറങ്ങിയത്. ഇത്തവണയും നാടിന്റെ നാനാഭാഗത്തു നിന്ന് നിരവധി പേര് യേശുദാസിന് പിറന്നാളാശംസകള്‍ നേരാന്‍ കൊല്ലൂരെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: