തിരുവനന്തപുരം: ശബരിമലയിലെ ആചാരലംഘനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന സ്പോണ്‍സേര്‍ഡ് പരിപാടിയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്. ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരത്തിന്റെ 39-ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ നിരാഹാരസമരം മൂന്നു ദിവസം പിന്നിട്ടു.
ആക്ടിവിസ്റ്റുകള്‍ക്കും നിരീശ്വരവാദികള്‍ക്കും വാശികാണിക്കേണ്ട സ്ഥലമല്ല ശബരിമല. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിന് നേതൃത്വം കൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജനകീയ കോടതിയില്‍ ജനങ്ങള്‍ ഇതിന് മറുപടി നല്‍കും. അഭിപ്രായ പ്രകടനം നടത്തുന്നവരെ കള്ളക്കേസില്പ്പെടുത്താനാണ് മുഖ്യമന്ത്രി ഇപ്പോള്‍ ശ്രമിക്കുന്നത്. വിശ്വാസം സംരക്ഷിക്കാന്‍ ബിജെപി ഏതറ്റംവരെയും പോകുമെന്നും വി.കെ. സജീവന് പറഞ്ഞു.
മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സുമംഗലി മോഹന്‍ അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച നേതാക്കളായ ജയശ്രീ പ്രസന്നന്, ശ്രീജ സുദര്ശന്, ഹേമലത, റീബ വര്‍ക്കി തുടങ്ങിയവര്‍ സംസാരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രന്, എം.ടി രമേശ്, ബിജെപി തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജി, മഹിളാമോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു, കൗണ്‍സിലര്‍മാരായ ആര്.സി ബീന, സിമി ജ്യോതിഷ്, എന്‍ജിഒ സംഘ് നേതാക്കള്‍, ക്ഷേത്രസംരക്ഷണ സമിതി വനിതാ നേതാക്കള്‍ തുടങ്ങി വിവിധ സംസ്ഥാന, ജില്ലാ എന്‍ഡിഎ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: