കരുനാഗപ്പള്ളി: നിലനില്‍പ്പിനായുള്ള ആലപ്പാട് ഗ്രാമത്തിന്റെ പോരാട്ടത്തിന് ജനപിന്തുണയേറുന്നു. കരിമണല്ഖനനത്തിലൂടെ കടലെടുത്ത് ഇല്ലാതായിക്കൊണ്ടിരിക്കുന്ന തീരദേശഗ്രാമം സത്യഗ്രഹസമരം ആരംഭിച്ചിട്ട് എഴുപത്തിരണ്ട് ദിവസമാകുന്നു. അധികാരികളുടെയും ചാനല്ക്യാമറകളുടെയും നോട്ടം എത്താതിരുന്നിട്ടും ഒരു നാട് അതിജീവനത്തിന്റെ സമരപാതയില്‍ മുന്നോട്ടാണ്. 2018 നവംബര്‍ ഒന്നിനാണ് ഇവിടെ ഗ്രാമീണര്‍ റിലേ നിരാഹാരം തുടങ്ങിയത്.
89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് ഇന്ന് 7. 6 ചതുരശ്ര കിലോമീറ്ററില്‍ ഒതുങ്ങിയിരിക്കുന്നു ശേഷിച്ചതത്രയും കടലായി മാറിക്കഴിഞ്ഞു. ഐആര്‍ഇയും കെഎംഎംഎല്ലും തീരദേശത്ത് നടത്തി വരുന്ന കരിമണല്‍ ഖനനമാണ് ദേശീയ ജലപാത ആയ ടിഎസ് കനാലിനും കടലിനും ഇടയിലുണ്ടായിരുന്ന ഈ ഗ്രാമത്തെ കടലിലേക്ക് തള്ളുന്നതെന്ന് ഗ്രാമീണര്‍ ചൂണ്ടിക്കാട്ടുന്നു.
പരമ്പരാഗതമായി മത്സ്യബന്ധനം ഉപജീവന മാര്‍ഗമാക്കിയ സമൂഹമായിരുന്നു ഇവിടുത്തേത്. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ പരമ്പരാഗത മത്സ്യബന്ധന രീതിയായ കമ്പവലയില്‍ പങ്കാളികളായി ജീവിതവരുമാനം കണ്ടെത്തി. പക്ഷേ അനിയന്ത്രിതമായ ഖനനം അതിനും തടസ്സമായി. കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരദേശത്തിന്റെ പ്രത്യേകത ആയ ‘ചാകര’ പാടേ ഇല്ലാതായി. മൂക്കുംപുഴ, പനക്കടവ് പാടങ്ങള്‍ നഷ്ടപ്പെട്ടു. സമ്പന്നമായ കുടിവെള്ള സ്രോതസ്സുകളും ഇല്ലാതായി. ഇന്ന് ശുദ്ധജലത്തിനായി സമരം ചെയ്യേണ്ട സാഹചര്യമാണുള്ളത്.
അയ്യായിരത്തോളം കുടുംബങ്ങള്‍ ഭൂരഹിതരാക്കപ്പെട്ട് കുടിയൊഴിക്കലിന് വിധേയരായി. സ്വാഭാവിക കണ്ടല്‍ക്കാടുകള്‍ നശിച്ചു. പ്രകൃതിദത്ത മണല്‍ത്തിട്ടകള്‍ ഇല്ലാതായതോടെ കടലാക്രമണം നിത്യസംഭവമായി. പന്മന, വെള്ളനാതുരുത്ത് എന്നിവിടങ്ങളില്‍ ഐആര്‍ഇ കമ്പനി സീ വാഷിങ്ങ് നടത്തുന്നതാണ് കരപ്രദേശം ഇല്ലാതാകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതുമൂലം വസ്തു നഷ്ടമായവര്‍ക്ക് കമ്പനി നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നും ആരോപണമുണ്ട്.
ഖനനം ചെയ്ത ഇടങ്ങളില്‍ നിന്നുള്ള അസംസ്കൃത വസ്തുക്കള്‍ ശേഖരിച്ച ശേഷം, അവിടം നികത്തണമെന്ന നിര്‍ദ്ദേശം കമ്പനി പാലിക്കാറില്ലെന്ന് സേവ് ആലപ്പാട് ഫോറം ആരോപിക്കുന്നു. ഖനനം ഇനിയും തുടര്‍ന്നാല്‍ ആലപ്പാട് ഗ്രാമം തന്നെ അപ്രത്യക്ഷമായേക്കും. ടിഎസ് കനാലിന്റെ കിഴക്കുള്ള ഓണാട്ടുകര, അപ്പര്‍കുട്ടനാട് തുടങ്ങിയ കാര്‍ഷിക, ജനവാസ മേഖലകള്‍ കടലിന്റെ ഭാഗമായി മാറും. മൂന്നു കിലോമീറ്റര്‍ വീതി ഉണ്ടായിരുന്ന ഭൂപ്രദേശം പല സ്ഥലത്തും ഇപ്പോള്‍ 50 മീറ്ററിനും 30 മീറ്ററിനും ഇടയിലായി. ഈ നിലതുടര്‍ന്നാല്‍ ഈ പ്രദേശം ഇല്ലാതാകാന്‍ ഏറെ കാലം വേണ്ടിവരില്ലെന്ന് സമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: