കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വില്ക്കാന് വ്യാജപ്പട്ടയം നിര്‍മിച്ചതിന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ പോലീസില്‍ പരാതി. അഡ്വ. പോളച്ചന് പുതുപ്പാറ, എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍, അതിരൂപതയുടെ ഫിനാന്‍സ് ഓഫീസറായിരുന്ന ഫാ. ജോഷി പുതുവ, ഇടനിലക്കാരന് സാജു വര്‍ഗീസ് എന്നിവരും പ്രതികളാണ്.
അതിരൂപതയുടെ വാഴക്കാലയിലെ 27.9 ആര് ഭൂമി പ്ലോട്ടുകളായി തിരിച്ച് വ്യക്തികള്‍ക്ക് വില്ക്കാന് അതിരൂപതയുടെ ആലോചനാ സമിതിയില്‍ 2016 ഡിസംബര്‍ 19 ന് തീരുമാനിച്ചു. വസ്തുവിന് കൃത്യമായ ആധാരവും പട്ടയവും ഇല്ലാത്തതിനാല്‍ കര്‍ദിനാളിന്റെ നിര്‍ദേശ പ്രകാരം, രണ്ടാം എതിര്‍കക്ഷി ഫാ. പുതുവയും ഇടനിലക്കാരന് സാജുവും ചേര്‍ന്ന് വ്യാജ പട്ടയം ഉണ്ടാക്കിയെന്നാണ് കേസെന്ന് പരാതിക്കാരന് അഡ്വ. പോളച്ചന് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.
പട്ടയം വ്യാജമാണെന്നും ഗൂഢമായി നിര്‍മിച്ചതാണെന്നും പരാതിക്കാരന് അഡ്വ. പുതുപ്പാറ ശേഖരിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 1976-ല്‍ എറണാകുളം ലാന്‍ഡ് ട്രിബ്യൂണല്‍ സ്വമേധയാ 392 എന്ന ഫയല്‍ നമ്പറില്‍ 197 ആയി പട്ടയം സൃഷ്ടിക്കുകയായിരുന്നു. വ്യാജപട്ടയം വാഴക്കാല വില്ലേജ് ഓഫീസില്‍ പോക്കുവരവ് നടത്തുകയും ചെയ്തു. പക്ഷേ, പട്ടയം നിര്‍മിച്ചപ്പോള്‍ അന്ന് നിലവിലില്ലാതിരുന്ന അങ്കമാലി അതിരൂപതയ്ക്ക് നല്‍കിയെനാണ് രേഖ. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍, ആ നമ്പരിലുള്ള പട്ടയ രേഖ,കുമ്പളം വില്ലേജിലെ കുഞ്ഞി താത്തയുടെ പേരിലുള്ളതാണെന്ന് കണ്ടെത്തി, അഡ്വ. പോളച്ചന് പറയുന്നു. കോടികളുടെ നഷ്ടമുണ്ടാക്കിയ അതിരൂപതയുടെ വസ്തുവില്‍പ്പന സംബന്ധിച്ച കേസുകള്‍ ഹൈക്കോടതിയില്‍ നടക്കുകയാണ്. അതില്‍ ഹര്‍ജിക്കാരനാണ് അഡ്വ. പോളച്ചന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: