തിരുവനന്തപുരം: ക്ഷേത്രം തന്ത്രിയെ പിന്‍വലിക്കാനോ മാറ്റാനോ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്ന് ഇതുസംബന്ധിച്ച മാനുവല്‍ വ്യക്തമാക്കുന്നു. ക്ഷേത്രത്തിലെ എല്ലാ അടിയന്തിര ചടങ്ങുകളും അറിയിപ്പൊന്നും കൂടാതെ തന്നെ തന്ത്രി ഹാജരായി നിര്‍വഹിക്കേണ്ടതാണ്. ക്ഷേത്ര ചടങ്ങുകള്‍ യഥാകാലം ഹാജരായി നിര്‍വഹിക്കാതിരുന്നാല്‍ പൂജാലോപം ഒഴിവാക്കാന്‍ തന്ത്രിയെ മാറ്റാം. അതിന് തന്ത്രികുടുംബവുമായി ആലോചിച്ചുവേണം തീരുമാനമെടുക്കാന്‍. തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ഉദ്യോഗസ്ഥനല്ല. ശമ്പളമോ പെന്‍ഷനോ വാങ്ങുന്നില്ല. ചടങ്ങുകള്‍ക്ക് ദക്ഷിണ മാത്രമാണ് സ്വീകരിക്കുന്നത്. മാനുവലില്‍ ഇതെല്ലാം വ്യക്തമായി പറയുന്നുണ്ട്.
ക്ഷേത്രങ്ങള്‍ സ്ഥാപിക്കുന്ന അവസരത്തില്‍ തന്നെ ക്ഷേതാധികാരികള് പ്രാണപ്രതിഷ്ഠ നടത്താനുള്ള തന്ത്രിയെയും നിശ്ചയിക്കും. പ്രതിഷ്ഠ നടത്തിയ തന്ത്രികുടുംബത്തിന് പരമ്പരയായി താന്ത്രിക അവകാശങ്ങളും നല്‍കും. കുടുംബത്തിലെ മൂത്ത പുരുഷന് ചുമതലകള്‍ നിര്‍വഹിക്കും. വിഗ്രഹം സ്ഥാപിച്ചുകഴിഞ്ഞാല്‍ ക്ഷേത്രാധികാരിയും തന്ത്രിയും കൂടി ആലോചിച്ച് പൂജകളും ആചാരങ്ങളും നിശ്ചയിക്കും. ഇത് രേഖപ്പെടുത്തി ക്ഷേത്രങ്ങളിലെ ‘പതിവ്’ എന്ന രേഖയായി സൂക്ഷിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും ഈ രേഖ സൂക്ഷിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ നിത്യനിദാനം, ആട്ടവിശേഷം, ഉത്സവം, മാസവിശേഷം, തിഥി, നക്ഷത്രം തുടങ്ങിയ ചടങ്ങുകളും അതിന്റെ നിര്‍വഹണവും പതിവു പുസ്തകത്തിലുണ്ട്. തന്ത്രിയുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. പൂജാവ്യവസ്ഥകള് ചിട്ടപ്പെടുത്തിക്കഴിഞ്ഞാല്‍ ക്ഷേത്രഭരണത്തിനുള്ള അധികാരം സ്ഥാപകനും പൂജാകാര്യങ്ങള്ക്കുള്ള അധികാരം തന്ത്രിക്കുമാണ്. സാധാരണ ചടങ്ങുകള്‍ക്കുപുറമെ അസാധാരണ അടിയന്തരങ്ങളും ഉണ്ടാകാറുണ്ട്. ഇതുസംബന്ധിച്ച് ദേവസ്വംബോര്‍ഡിന്റെ സ്റ്റാന്‍ഡേര്‍ഡ് പടിത്തരം എന്ന ആധാരഗ്രന്ഥത്തില് വിശദമായി പറയുന്നുമുണ്ട്. 21 അനിഷ്ഠങ്ങളുണ്ടായാല് നട അടച്ച് ശുദ്ധിക്രിയ ചെയ്യണമെന്ന് അതില്‍ പറയുന്നു. സാധാരണ ക്ഷേത്രങ്ങളില്‍ അനിഷ്ഠമുണ്ടായാല് ശാന്തിക്കാരന് നട അടയ്ക്കുകയും തന്ത്രിയേയും ക്ഷേത്രാധികാരിയേയും അറിയിക്കുകയും ചെയ്യും. തുടര്‍ന്ന് തന്ത്രിയെക്കൊണ്ട് ശുദ്ധിക്രിയകള്‍ നടത്തി പൂജ പുനരാരംഭിക്കും. അടിന്തിരമായി ചെയ്യേണ്ട ചടങ്ങുകള്‍ സ്വയം തീരുമാനിച്ച് നടപ്പിലാക്കാന്‍ തന്ത്രിക്ക് പൂര്‍ണമായ അവകാശമുണ്ടെന്ന് വ്യക്തമാക്കുന്നു.
അടുത്തകാലത്ത് പന്തളം രാജകുടുംബാംഗം മരിച്ചപ്പോള്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പന്തളം വലിയകോയിക്കല്‍ ക്ഷേത്രം അടച്ചിട്ടിരുന്നു. ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമായിരുന്നില്ല അത്. അതുകൊണ്ടുതന്നെ തന്ത്രിയെ മാറ്റണമെന്ന ആവശ്യം നിയമപരമായി നിലനില്‍ക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: