കൊല്ലം: കണ്ണൂര്‍ വിമാനത്താവളത്തില്‍ എട്ടുകാലി മമ്മൂഞ്ഞ് കളിച്ച് പരിഹാസ്യരായ സംസ്ഥാന സര്‍ക്കാര്‍ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനവും വിവാദമാക്കി നാണം കെടുന്നു. പൂര്‍ണമായും എന്‍ഡിഎ സര്‍ക്കാരുകളുടെ കാലത്ത് നിര്‍മാണം നടന്ന ബൈപ്പാസിന്റെ ഉദ്ഘാടനം ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചത്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 15ന് കൊല്ലത്ത് ബിജെപി റാലിക്ക് എത്തുമ്പോള്‍ ബൈപ്പാസും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് ഉറപ്പായതോടെ സിപിഎമ്മും സംസ്ഥാനസര്‍ക്കാരും നാണക്കേട് മറയ്ക്കാനുള്ള തത്രപ്പാടിലാണ്. ബൈപ്പാസ് ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചുവെന്നും അത് തങ്ങള്‍ സ്വാഗതം ചെയ്തുവെന്നുമാണ് ഇപ്പോള്‍ മന്ത്രി ജി. സുധാകരന് വാദിക്കുന്നത്.
ബൈപ്പാസ് ഉദ്ഘാടനം ചെയ്ത് ആളാവാനുള്ള മുഖ്യമന്ത്രിയുടെ നീക്കം കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രനോടു പോലും ആലോചിക്കാതെയായിരുന്നു. പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനത്തിന് എത്തുമെന്ന് ഉറപ്പായതോടെ അതിനെ എതിര്‍ക്കാനും സിപിഎം ജില്ലാ നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്. ബിജെപി റാലിക്കെത്തുന്ന പ്രധാനമന്ത്രിയെക്കൊണ്ട് ബൈപ്പാസ് ഉദ്ഘാടനം ചെയ്യിക്കുന്നതിന് പിന്നില്‍ എന്‍.കെ. പ്രേമചന്ദ്രനാണെന്നാണ് അവരുടെ ആക്ഷേപം. മുന്‍ എംപിയും സിപിഎം നേതാവുമായ പി. രാജേന്ദ്രനാണ് ഈ ആരോപണമുയര്‍ത്തിയത്. ബിജെപി സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് പ്രധാനമന്ത്രി എത്തുന്നതെന്ന് പ്രേമചന്ദ്രന് ഇതിന് മറുപടിയും നല്കി.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രിയെ ഒഴിവാക്കി നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സമാനമായ രീതിയില്‍ ശ്രമിച്ചത് വിവാദമായിരുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആദ്യയാത്രക്കാരനായി കണ്ണൂരില്‍ ഇറങ്ങിയാണ് പിണറായി സര്‍ക്കാരിന്റെ കുതന്ത്രത്തിന് രാഷ്ട്രീയമായി മറുപടി നല്‍കിയത്.
എന്‍എച്ച് 47ന് സമാന്തരമായി മേവറം-അയത്തില്‍-കല്ലുംതാഴം, കടവൂര്‍, ആല്‍ത്തറമൂട് വഴി 13.14 കിലോമീറ്റര്‍ ദൂരത്തിലാണ് കൊല്ലം ബൈപ്പാസ്. അടല്‍ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തുടക്കം കുറിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ ബൈപ്പാസാണ് ഉദ്ഘാടനത്തിനൊരുങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: