ന്യൂദല്‍ഹി: പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താന്‍ കേരളത്തില്‍ വിറ്റഴിക്കുന്ന ഉത്പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ചുമത്താന്‍ സംസ്ഥാനത്തിന് ജിഎസ്ടി കൗണ്‍സില്‍ യോഗം അധികാരം നല്കി. രണ്ടുവര്‍ഷത്തിനുള്ളില്‍ ഇങ്ങനെ ആയിരം കോടി ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. നികുതിയുടെ കാലയളവും ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് എന്നതും ബജറ്റില്‍ പ്രഖ്യാപിക്കും. ജിഎസ്ടിയില്‍ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തിന് ഇത്തരത്തില്‍ അവകാശം ലഭിക്കുന്നത്. ഭാവിയില്‍ പ്രകൃതി ക്ഷോഭം ഉണ്ടാകുന്ന സംസ്ഥാനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഒരു ശതമാനം സെസ് അന്തര്‍സംസ്ഥാന വ്യാപാരത്തിനു ചുമത്താന്‍ സാധിക്കില്ല. ലോട്ടറിയുടെ മേലുള്ള ദേശീയ നികുതി 12 ശതമാനമായിത്തന്നെ നിലനിര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതും കേരളത്തിന് ഗുണകരമാണ്.
മൂന്നുമാസമായി കേരളത്തില്‍ നികുതി സമാഹരണത്തില്‍ വര്‍ധന ഉണ്ടായെന്ന് ഐസക്ക് അറിയിച്ചു. കേരളത്തിലേക്കുള്ള എല്ലാ ചരക്കുവാഹനങ്ങളും പരിശോധിക്കുന്നതിനു 150 സ്ക്വാഡുകള്‍ ഊര്‍ജിതമായി രംഗത്തുണ്ട്. ഇ- വേ ബില്ലാണ് ഇതിനു വലിയ സഹായകമായത്. അടുത്ത വര്‍ഷം ചരക്കു വാഹനങ്ങള്‍ക്ക് പ്രത്യേക നമ്പര്‍ പ്ലേറ്റ് വരുന്നതോടെ നികുതി അടച്ചിട്ടുണ്ടോയെന്ന കാര്യം എളുപ്പത്തില്‍ അറിയാനാകും. മഹാരാഷ്ട്രയില്‍ ഇപ്പോള്‍ത്തന്നെ മികച്ച സംവിധാനമുണ്ട്. ഇതേക്കുറിച്ച് ബജറ്റിനു മുമ്പ് നേരിട്ട് പോയി പഠിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു മന്ത്രി വെളിപ്പെടുത്തി. അടുത്ത വര്‍ഷം ജിഎസ്ടി 20 ശതമാനം വളര്‍ച്ച നേടുമെന്നാണു പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: