തിരുവനന്തപുരം: ദേശീയ പണിമുടക്ക് ദിവസം സെക്രട്ടേറിയറ്റിനടുത്തുള്ള എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ ആക്രമണം നടത്തിയ എന്‍ജിഒ നേതാക്കളായ പ്രധാന പ്രതികളെ പിടികൂടാതെ ഇരുട്ടില്‍ത്തപ്പി പോലീസ്.
സിപിഎം അനുകൂല സംഘടനകളായ എന്‍ജിഒ യൂണിയന് പ്രവര്‍ത്തകനും ജിഎസ്ടി കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരനുമായ മലയിന്‍കീഴ് സ്വദേശി സുരേഷ് ബാബു, ജിഎസ്ടി ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി സുരേഷ് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തുന്നതെന്ന് സിസിടിവി ക്യാമറയില്‍ വ്യക്തമായിട്ടും പോലീസ് ഇവരെ പിടികൂടുന്നില്ല. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്യാത്തതെന്നാണ് വിവരം. സുരേഷ് ബാബുവിനെ മേലുദ്യോഗസ്ഥര്‍ക്ക് പോലും പേടിയാണ്. സ്ഥലംമാറ്റം പോലും വകുപ്പില്‍ നിശ്ചയിക്കുന്നത് ഇയാളാണ് . സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ വിവരങ്ങള്‍ ശേഖരിച്ച് വ്യക്തിപരമായി അവരെ സുരേഷ് ബാബു ഭീഷണിപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ പറയുന്നു.
അതേസമയം ട്രഷറി ഡയറക്ടറേറ്റിലെ സീനിയര്‍ അക്കൗണ്ടന്റ് അശോകന്, പത്മവിലാസം ടെക്നിക്കല്‍ ഡയറക്ടറേറ്റിലെ അറ്റന്‍ഡര്‍ ഹരിലാല്‍ എന്നിവര്‍ ഇന്നലെ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ കീഴടങ്ങി. ഇരുവരും എന്‍ജിഒ യൂണിയന് നേതാക്കളാണ്. കോടതി ഇവരെ 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. പ്രധാന പ്രതികളെ രക്ഷിക്കാനാണ് യൂണിയന് ഇവരോട് കീഴടങ്ങാന്‍ പറഞ്ഞതെന്നാണ് വിവരം. കേസില്‍ ഇനി പതിമൂന്നു പേര് പിടിയിലാകാനുണ്ട്. ഒന്‍പത് പേരെ പോലീസ് തിരിച്ചറിഞ്ഞു.
ദേശീയപണിമുടക്കിന്റെ രണ്ടാം ദിവസമാണ് എന്‍ജിഒ യൂണിയനില്‍പ്പെട്ടവര്‍ എസ്ബിഐയുടെ ട്രഷറി ബ്രാഞ്ചില്‍ കയറി ആക്രമണം നടത്തിയത്. ഓഫീസ് അടിച്ചു തകര്‍ത്ത സമരാനുകൂലികള്‍ ട്രഷറിയിലെ വനിതാ ജീവനക്കാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പോലീസ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: