ഷിംല: ഹിമാചല്‍പ്രദേശിനെ തകര്‍ത്ത് കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. അടല്‍ ബിഹാരി വാജ്പേയി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നിര്‍ണായകമായ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയാണ് കേരളം അവസാന എട്ടിലൊന്നായത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് കേരളം ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ എത്തുന്നത്.
എ, ബി ഗ്രൂപ്പുകളില്‍ നിന്ന് ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്കായിരുന്നു ക്വാര്‍ട്ടറില്‍ പ്രവേശിക്കാനുള്ള യോഗ്യത. എട്ട് മത്സരങ്ങളില്‍ നിന്ന് നാല് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമടക്കം 26 പോയിന്റുമായാണ് കേരളം ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്. ഈ ഗ്രൂപ്പില്‍ നിന്ന് നോക്കൗട്ടില്‍ കടന്നത് കേരളം മാത്രമാണ്. ഗ്രൂപ്പ് എയില്‍ ബറോഡയ്ക്കും 26 പോയിന്റുണ്ടെങ്കിലും മികച്ച റണ്‍റേറ്റ് കേരളത്തിന് തുണയാവുകയായിരുന്നു. ഗ്രൂപ്പ് എയില്‍ നിന്ന് വിദര്‍ഭ, സൗരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ ടീമുകളും ഗ്രൂപ്പ് സിയില്‍ നിന്ന് രാജസ്ഥാന്, ഉത്തര്‍പ്രദേശ് ടീമുകളും പ്ലേറ്റ് ഗ്രൂപ്പില്‍ നിന്ന് ഉത്തരാഖണ്ഡും ക്വാര്‍ട്ടറിലെത്തി. ഈ മാസം 15ന് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ തുടങ്ങും. ഗുജറാത്താണ് കേരളത്തിന്റെ ക്വാര്‍ട്ടര്‍ എതിരാളികള്‍.
ഇന്നലെ രണ്ടാം ഇന്നിങ്സില്‍ തലേന്നത്തെ സ്കോറായ എട്ടിന് 285 എന്ന നിലയില്‍ ഹിമാചല്‍ ഡിക്ലയര്‍ ചെയ്തു. ആദ്യ ഇന്നിങ്സിലെ 11 റണ്‍സിന്റെ ലീഡുള്‍പ്പെടെ ആകെ ലീഡ് 296 റണ്‍സ്. ഇതോടെ 297 റണ്‍സായി കേരളത്തിന്റെ വിജയലക്ഷ്യം. എന്നാല്‍ വാശിയോടെ ബാറ്റ് വീശിയ കേരള താരങ്ങള്‍ 67 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെടുത്താണ് സ്വപ്നതുല്യമായ വിജയവും നോക്കൗട്ട് ബര്‍ത്തും നേടിയത്. അര്‍ധസെഞ്ചുറി നേടിയ വിനൂപ് മനോഹരന് (96), ക്യാപ്റ്റന്‍ സച്ചിന് ബേബി (92), സഞ്ജു സാംസണ് (പുറത്താകാതെ 61) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കേരളത്തിന് അനായാസ ജയം സമ്മാനിച്ചത്. ഓപ്പണര്‍ പി. രാഹുല്‍ (14), സിജോമോന്‍ ജോസഫ് (23), മുഹമ്മദ് അസ്ഹറുദ്ദീന് (0) എന്നിവരാണ് പുറത്തായ മറ്റ് കേരള ബാറ്റ്സ്മാന്മാര്.
സ്കോര്‍ ചുരുക്കത്തില്‍: ഹിമാചല്‍പ്രദേശ് 297, 285/8 ഡിക്ലയേര്‍ഡ്, കേരളം 286, 299/5.
ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറാന്‍ ഇരുടീമുകള്‍ക്കും വിജയം അനിവാര്യമായിരിക്കെ തലേന്നത്തെ സ്കോറില്‍ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യാന്‍ ഹിമാചല്‍ ക്യാപ്റ്റന്‍ കാണിച്ച തന്റേടം മത്സരത്തെ ആവേശത്തിലാക്കി.
90 ഓവറില്‍ 297 റണ്‍സെന്ന വിജയലക്ഷ്യം മുന്‍നിര്‍ത്തി രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ കേരളം ലൈനപ്പ് അഴിച്ചുപണിതു. ഒന്നാം ഇന്നിങ്സില്‍ സെഞ്ചുറി നേടിയ പി. രാഹുലിനൊപ്പം ഇന്നിങ്സ് തുടങ്ങാനെത്തിയത് ഓള് റൗണ്ടര്‍ വിനൂപ് മനോഹരനായിരുന്നു. വണ്‍ ഡൗണായി എത്തിയത് സ്പിന്നര്‍ സിജോമോന്‍ ജോസഫ്.
ഒന്നാം ഇന്നിങ്സിലെ സെഞ്ചുറി വീരന് രാഹുല്‍ 14 റണ്‍സുമായി പുറത്തായെങ്കിലും വിനൂപും സിജോമോനും ചേര്‍ന്ന് കേരളത്തെ തിരിച്ചുകൊണ്ടുവന്നു. ഇരുവരും രണ്ടാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കേരള സ്കോര്‍ 105ല്‍ എത്തി. ഹിമാചല്‍ ബൗളര്‍മാരെ കരുതലോടെ നേരിട്ട ഇരുവരും മോശം പന്തുകള്‍ അതിര്‍ത്തി കടത്തിയും മറ്റും റണ്‍റേറ്റ് താഴാതെ നിലനിര്‍ത്തുകയും ചെയ്തു. സ്കോര്‍ 105ല്‍ നില്‍ക്കെ സിജോമോനെ ഗുര്‍വീന്ദര്‍ സിങ്ങിന്റെ പന്തില്‍ ബെയ്ന്‍സ് സ്റ്റമ്പ് ചെയ്ത് പുറത്താക്കിയെങ്കിലും മൂന്നാം വിക്കറ്റില്‍ നായകന് സച്ചിന്ബേബിക്കൊപ്പം വിനൂപ് സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്തു.
എന്നാല്‍ സെഞ്ചുറിക്ക് നാല് റണ്‍സ് അകലെവച്ച് വിനൂപ് മടങ്ങി. 143 പന്തുകളില്‍ നിന്ന് 11 ബൗണ്ടറികളോടെ 96 റണ്‍സെടുത്ത വിനൂപിനെ ദാഗറിന്റെ പന്തില്‍ ബെയ്ന്‍സ് സ്റ്റമ്പ് ചെയ്തു. സ്കോര്‍: 3ന് 206.
ഒരു റണ്‍ കൂടി കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും മുഹമ്മദ് അസ്ഹറുദ്ദീന് പൂജ്യനായി മടങ്ങി. സ്കോര്‍: നാലിന് 207. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സച്ചിന് ബേബിയും സഞ്ജു സാംസണും ചേര്‍ന്ന് കേരളത്തെ വിജയതീരത്തെത്തിച്ചു. അഞ്ചാം വിക്കറ്റില്‍ 88 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ജയിക്കാന്‍ രണ്ട് റണ്‍സ് വേണ്ടപ്പോള്‍ 134 പന്തില്‍ നിന്ന് എട്ട് ഫോറും ഒരു സിക്സറുമടക്കം 92 റണ്‍സെടുത്ത സച്ചിന്ബേബിയെ ഗുര്‍വീന്ദര്‍ സിങ് മടക്കിയെങ്കിലും തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയടിച്ച് സഞ്ജു കേരളത്തെ വിജയത്തിലേക്ക് നയിച്ചു. ഒന്നാം ഇന്നിങ്സിലും അര്‍ധസെഞ്ചുറി നേടിയ സഞ്ജു, രണ്ടാം ഇന്നിങ്സില്‍ 53 പന്തില്‍ അഞ്ചു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 61 റണ്‍സോടെ പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: