ബെംഗളൂരു: സിപിഎമ്മിന്റെ തൊഴിലാളി സംഘടനയായ സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ രാജ്യത്ത് നടത്തിയ 48 മണിക്കൂര്‍ പണിമുടക്ക് ബാധിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഐടി സ്ഥാപനം.
കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങളും കമ്പനികളും നിര്‍ബന്ധിച്ച് അടപ്പിച്ചും ബാങ്ക് തകര്‍ത്തും ട്രെയിന്‍ ഗതാഗതം തടസ്സപ്പെടുത്തിയും ആഘോഷിച്ചപ്പോഴാണ് നേതാവിന്റെ മകളുടെ സ്ഥാപനം സുഗമമായി പ്രവര്‍ത്തിച്ചത്. പിണറായി വിജയന്റെ മകള്‍ വീണ. ടി മാനേജിങ്് ഡയറക്ടറായ എക്സാലോജിക് സൊല്യൂഷന് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് പണിമുടക്ക് നടന്ന ജനുവരി എട്ടിനും ഒന്‍പതിനും തുറന്നു പ്രവര്‍ത്തിച്ചത്.
ബെംഗളൂരുവില്‍ കോറമംഗല ഏഴാമത് ബ്ലോക്കില്‍ ഗണപതിക്ഷേത്ര റോഡിലെ ബ്ലൂമൂണ്‍ ബില്‍ഡിംഗിലാണ് കമ്പനിയുടെ പ്രധാന ഓഫീസ്. ഹെബ്ബാള്‍ ഗംഗാനഗര്‍ ലേ ഔട്ടിലും കോറമംഗല 80ഫീറ്റ് റോഡിലുമാണ് കോര്‍പ്പറേറ്റ് ഓഫീസുകള്‍. രാവിലെ എട്ട് മുതല്‍ ആറുവരെയാണ് കമ്പനിയുടെ പതിവ് പ്രവൃത്തി സമയം. പണിമുടക്കിന്റെ രണ്ടാം ദിനമായ ബുധനാഴ്ച കമ്പനിയുടെ പ്രധാന ഓഫീസ് രാത്രി ഒന്പതുവരെ പ്രവര്‍ത്തിച്ചു.
കമ്പനി വെബ്സൈറ്റ് ബുധനാഴ്ച രാത്രി 8.30ന്് പരിശോധിച്ചപ്പോള്‍ രാവിലെ എട്ടുമുതല്‍ ആറുവരെ ഓഫീസുകള്‍ പ്രവര്‍ത്തിച്ചതായും മെയിന്‍ ഓഫീസ് രാത്രി ഒന്‍പതിന് അടയ്ക്കുമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരാഴ്ചത്തെ ഓഫീസ് പ്രവര്‍ത്തന സമയം വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. അതില്‍ മകരസംക്രാന്തിയായതിനാല് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ പതിവ് സമയത്തില്‍ മാറ്റമുണ്ടാകാമെന്നും രേഖപ്പെടുത്തിയിട്ടുണ്ട്.
പണിമുടക്ക് ആരംഭിക്കുന്നതിന്റെ തലേന്ന് ബെംഗളൂരുവിലെ ഐടിമേഖലയിലെ ഇടത് അനുഭാവികള്‍ നഗരത്തില്‍ ഇരുചക്ര വാഹന റാലി നടത്തിയിരുന്നു. സിപിഎം നേതാക്കളുടെ ആഹ്വാനം അനുസരിച്ച് ഇവരില്‍ ഭൂരിഭാഗവും രണ്ടു ദിവസം ജോലിക്ക് പോകാതെ ടൗണ്‍ഹാളിനു മുന്പില് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തു. എന്നാല്‍ പ്രതിഷേധ പരിപാടികളില്‍ ഒന്നും തന്നെ പിണറായി വിജയന്റെ മകളോ, ആ സ്ഥാപനത്തിലെ ഏതെങ്കിലും ജീവനക്കാരോ പങ്കെടുത്തില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: