പത്തനംതിട്ട: മകരസംക്രമ സന്ധ്യയില്‍ ശബരീശന് ചാര്‍ത്താനുള്ള തിരുവാഭരണവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അട്ടിമറിക്കാന്‍ പോലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി യാത്രയ്ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി.
പന്തളം കൊട്ടാരത്തില്‍ നിന്ന് നാളെ ആരംഭിക്കുന്ന ഘോഷയാത്രയില്‍ അയ്യപ്പഭക്തരെ ഒഴിവാക്കി നിയന്ത്രണം പൂര്‍ണമായും പോലീസ് ഏറ്റെടുക്കും. ഇതിന് മുന്നോടിയായി ശബരിമലയിലെ ആചാരലംഘനത്തില്‍ പ്രതിഷേധിച്ചവരെയും കേസുകളില്‍ പ്രതികളായവരെയും ഘോഷയാത്രയില്‍ പങ്കെടുപ്പിക്കാന്‍ പാടില്ല എന്ന് കാണിച്ച് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ടി. നാരായണന് ഉത്തരവിറക്കി. ദേവസ്വം കമ്മീഷണര്‍, ആറന്മുള അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍ എന്നിവര്‍ക്കാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കുന്ന ഭക്തര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കണമെന്നും ഇതിന് പോലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാണെന്നുമാണ് നിര്‍ദേശം. സുരക്ഷയുടെ പേരില്‍ പോലീസ് നടപ്പാക്കുന്ന സംവിധാനം അയ്യപ്പഭക്തരെ ലക്ഷ്യമിട്ടുള്ളതാണെന്ന് വ്യക്തം. നാമജപയാത്രകള്‍ നടത്തിയ അയ്യപ്പഭക്തരെ പൂര്‍ണമായി ഒഴിവാക്കി സിപിഎം അണികളെ ഉള്‍പ്പെടുത്തി തിരുവാഭരണ ഘോഷയാത്ര നടത്താനാണ് സര്‍ക്കാര്‍ നീക്കം.
തിരുവാഭരണങ്ങളില് പന്തളം കൊട്ടാരത്തിനുള്ള അവകാശം ഒഴിവാക്കി ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ സൂക്ഷിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നാണ് ആശങ്ക. പന്തളം വലിയകോയിക്കല്‍ ശ്രീധര്‍മ ശാസ്താ ക്ഷേത്ര ഉപദേശക സമിതിയാണ് തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. തിരിച്ചറിയല്‍ രേഖകളുമായി അപേക്ഷ നല്‍കുന്നവര്‍ക്ക് ഉപദേശക സമിതിയാണ് കാര്‍ഡുകള്‍ നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷവും ആയിരത്തിലേറെ ഭക്തരാണ് ഘോഷയാത്രയെ അനുഗമിച്ചത്. പതിവായി വ്രതം നോക്കി ഇരുമുടിക്കെട്ടുമായി ഘോഷയാത്രയോടൊപ്പം ശബരിമലയിലേക്ക് പോകുന്ന ഭക്തര്‍ നിരവധിയാണ്. ഇവരെയെല്ലാം ഒഴിവാക്കാനാണ് പോലീസ് നീക്കം.
കള്ളക്കേസില്‍ കുടുക്കിയ ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍, നാമജപയജ്ഞത്തില്‍ പങ്കെടുത്ത എന്‍എസ്എസ് പ്രവര്‍ത്തകരടക്കമുള്ള അയ്യപ്പഭക്തര്‍ തുടങ്ങിയവരെ ഘോഷയാത്രയില്‍ നിന്നും ഒഴിവാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇതിലൂടെ വലിയകോയിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാല്‍ അടക്കമുള്ളവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത് തടയാന്‍ പോലീസിന് കഴിയും. അയ്യപ്പവിശ്വാസികളില്‍ ഏറെപ്പേരെയും കള്ളക്കേസില്‍ കുടുക്കിയ സാഹചര്യത്തില്‍ ഇവര്‍ക്ക് ആര്‍ക്കും പിസിസി ലഭിക്കില്ല. നിലയ്ക്കലിലും പമ്പയിലും അയ്യപ്പഭക്തരെ വേട്ടയാടിയ പന്തളം സ്വദേശിയായ എസിപി എ.കെ. സുരേഷിന് തിരുവാഭരണ ഘോഷയാത്രയുടെ ചുമതല നല്‍കാനും നീക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: