ന്യൂദല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനവട്ട മുന്നൊരുക്കങ്ങള്‍ക്കായി ബിജെപി ദേശീയ കൗണ്‍സില്‍ യോഗം ഇന്നും നാളെയും ദല്‍ഹിയില്‍ നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരത്തോളം പ്രതിനിധികള്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കൗണ്‍സിലില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് ഇരുനൂറോളം പേര് കൗണ്‍സില്‍ യോഗത്തിനായി എത്തും.
ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും പ്രതിനിധികളെ അഭിസംബോധന ചെയ്യും. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മുന്നാക്ക വിഭാഗങ്ങള്‍ക്ക് പത്തുശതമാനം സംവരണം നല്‍കിക്കൊണ്ടുള്ള ചരിത്രപരമായ നിയമനിര്‍മ്മാണത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന ദേശീയ കൗണ്‍സില്‍ ഏറെ ശ്രദ്ധ നേടും.
ഇന്ന് വൈകിട്ട് ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ ദേശീയ അധ്യക്ഷന്‍ പ്രസംഗിക്കും. 12ന് രാവിലെ മുതല്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പ്രധാനമന്ത്രി മുഴുവന്‍ സമയവും പങ്കെടുക്കും. മിഷന് 2019നായി രാജ്യത്തെ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും സജ്ജമാക്കുന്നതിനായാണ് കൗണ്‍സില്‍ ചേരുന്നതെന്ന് ബിജെപി ദേശീയ നേതൃത്വം അറിയിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സഖ്യം, ലോക്സഭാ മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, തെരഞ്ഞെടുപ്പ് തന്ത്രം എന്നിവ കൗണ്‍സിലില്‍ ചര്‍ച്ചയാവും. പ്രതിപക്ഷ മഹാസഖ്യം സംബന്ധിച്ച വിലയിരുത്തലുകളും കൗണ്‍സിലിലുണ്ടാകും.
കേരളത്തില്‍ നിന്ന് ഇരുനൂറോളം നേതാക്കള്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ള അറിയിച്ചു. ലോക്സഭാ മണ്ഡലങ്ങളുടെ ചുമതലക്കാരും പാര്‍ട്ടി ഭാരവാഹികളും കൗണ്‍സില്‍ യോഗത്തിനായി ദല്‍ഹിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: