ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണു ഞാന്‍.’ജന്മഭൂമി’യില്‍ കെഎസ്ആര്‍ടിസിയെക്കുറിച്ച്, ‘ആനവണ്ടിക്ക് എന്തു പറ്റി?’ എന്ന ശീര്‍ഷകത്തില്‍ ഡോ. രാധാകൃഷ്ണപിള്ള എഴുതിയ ലേഖനമാണ് ഈ കുറിപ്പിന് ആധാരം. അനാസ്ഥയെന്നും കെടുകാര്യസ്ഥതയെന്നുമുള്ള കുറ്റാരോപണങ്ങള്‍ ഏല്ക്കുന്ന മറ്റൊരു പൊതുമേഖലാ സ്ഥാപനം കെഎസ്ആര്‍ടിസിയെപ്പോലെ ഇല്ല എന്നുതന്നെ പറയാം. കേരളത്തിലുണ്ടായ പ്രളയാനുഭവങ്ങളെ നീന്തിക്കടന്ന് ചെന്നൈയിലെത്താന്‍, കോട്ടയ്ക്കല്‍ നിന്നു തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലേക്കു പുറപ്പെട്ട എനിക്കുണ്ടായ അനുഭവം, പൊതുവേ കേട്ടുശീലിച്ച പല്ലവികളില്‍നിന്ന് തികച്ചും വ്യത്യസ്തമായിരുന്നു.
കെഎസ്ആര്‍ടിസിയുടെ ലോഫ്ളോര്‍ ബസ്സിലാണ് ടിക്കറ്റു ബുക്ക് ചെയ്യ്തിരുന്നത്. കോട്ടയ്ക്കലിനടുത്തുള്ള ചങ്കുവെട്ടി ബസ്സ് സ്റ്റോപ്പില്‍ ഉച്ചയ്ക്ക് 2.50ന് ബസ്സ് എത്തുമെന്നാണ് പറഞ്ഞത്. രണ്ടരയോടെ ഞാന്‍ കുടുംബസമേതം ബസ്സ്സ്റ്റോപ്പില് എത്തി. വൈകുന്നേരം 6.50-നാണ് ചെന്നൈയിലേക്കുള്ള ആലപ്പി എക്സ്പ്രസ്സ് തൃശ്ശൂരിലെത്തുക. 3 മണിക്ക് ബസ്സ് വന്നാലും 6 മണിയോടെ തൃശ്ശൂരെത്താം. പക്ഷേ, കണക്കുകളെല്ലാം തെറ്റിച്ചുകൊണ്ട്, ഒരു മണിക്കൂറും പത്തു മിനിറ്റും താമസിച്ച്, 4 മണിക്കാണ് ബസ്സ് എത്തിയത്. അനുഭവം എന്നെ കോപാകുലനാക്കി. മനസ്സിലുണ്ടായിലുന്ന കോപം മുഴുവന്‍ കണ്ടക്റ്ററുടെ നേരെ കുരച്ചു തീര്‍ത്തു. പ്രതീക്ഷിച്ചതില്‍നിന്ന് വിപരീതമായി, എന്നില്‍ കുറ്റബോധം ഉണ്ടാക്കിക്കൊണ്ട്, വിനയപുരസ്സരം ഒന്നും മിണ്ടാതെ നില്ക്കുന്ന കണ്ടക്റ്ററെയാണ് ഞാന്‍ കണ്ടത്. കുറച്ചുനേരത്തെ മൗനത്തിനുശേഷം അദ്ദേഹം എന്റെ അടുത്തെത്തി ക്ഷോഭത്തിന്റെ കാരണം തിരക്കി. എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടാവണം അദ്ദേഹം പോയി ഡ്രൈവറുടെ കാതിലെന്തോ പറഞ്ഞു. ഡ്രൈവര്‍ ഇടയ്ക്കിടെ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.
പ്രളയം നശിപ്പിച്ച റോഡിലൂടെ ബസ്സ്, അതിനിടെ ഒച്ചവെച്ച് ചീറിപ്പായാന്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. റോട്ടില് എമ്പാടുമുണ്ട് വാഹനങ്ങള്‍! അവയ്ക്കിടയിലൂടെ വെട്ടിച്ചു കടന്നും ഇടയ്ക്കു നിന്നും ചില ഓട്ടോ ഡ്രൈവര്‍മാരുടെ തെറികേട്ടും ചിലരെ തിരിച്ചു തെറി പറഞ്ഞും ബസ്സ് തൃശ്ശൂരിലെത്തിയപ്പോള്‍ മണി ആറ് നാല്പ്പതായിക്കഴിഞ്ഞിരിക്കുന്നു.റോഡിലെ ട്രാഫിക്കിന്റെ കണക്കനുസരിച്ച് തീര്‍ച്ചയായും അര മണിക്കൂര്‍ ഇനിയുമെടുക്കും റെയില്‍വേ സ്റ്റേഷനടുത്തെത്താന്‍. അവിടെ നിന്ന് ഓട്ടോ പിടിച്ച് പ്ലാറ്റ്ഫോമില്‍ എത്തുമ്പോഴേക്ക് വണ്ടി സ്റ്റേഷന് വിടും എന്നുള്ളത് മൂന്നുതരമാണ്.
പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവര്‍ അടുത്തുള്ള ബൈപാസ് റോഡിലൂടെ തിരിച്ച് അഞ്ചു മിനിറ്റിനുള്ളില്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ബസ്സു നിറുത്തി. ഞങ്ങളുടെ ലഗ്ഗേജുകള്‍ ഇറക്കാന്‍ സഹായിക്കുന്നതിനിടെ കണ്ടക്റ്റര്‍ പറഞ്ഞു: ‘വേഗം പൊയ്ക്കോ. വണ്ടി 15 മിനിറ്റ് ലേറ്റാ.’ അതിനുള്ളില്‍ ആ വിവരവും അദ്ദേഹം അന്വേഷിച്ചറിഞ്ഞിരിക്കുന്നു!
-സേതു.എം.നായര്‍, കാരിപ്പോള്‍, മലപ്പുറം
മുഖ്യന്റെ മകള്‍ക്കെന്ത് പണിമുടക്ക്!
പിണറായിയുടെ മകള്‍ക്കെന്ത് പണിമുടക്ക് എന്ന വാര്‍ത്ത സാധാരണ ജോലി ചെയ്ത് ഉപജീവനം കഴിക്കുന്ന ഏവരുടേയും കണ്ണ് തുറപ്പിക്കുന്നതാണ്. വിധേയത്വം പുലര്‍ത്തുന്ന മറ്റ് പത്രങ്ങള്‍ ഇതേപോലുള്ള വാര്‍ത്തകള്‍ തമസ്ക്കരിക്കുകയാണ്.
ഇതൊരു വാര്‍ത്തയായി കൊടുത്തതില്‍ ജന്മഭൂമി അഭിനന്ദനം അര്‍ഹിക്കുന്നു. സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചന്ദ്രഹാസം ഇളക്കിയിരുന്ന കാലത്ത് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് മാതാ അമൃതാനന്ദമയി ദേവി നടത്തുന്ന കോയമ്പത്തൂരിലെ സ്വാശ്രയ കോളേജില്‍ എന്‍ട്രന്‍സ് ടെസ്റ്റുപോലുമില്ലാതെ പ്രവേശനം തരപ്പെടുത്തിയതിനെക്കുറിച്ച് കമ്മ്യൂണിസ്റ്റുകാരനായ ബര്‍ലിന്‍ കുഞ്ഞനന്തന് നായരുടെ ഓര്‍മ്മക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്. വീണയുടെ ബംഗ്ലൂരിലെ സ്ഥാപനം പണിമുടക്കില്‍ പങ്കെടുക്കാതെ ഓവര്‍ടൈം ജോലി ചെയ്യിപ്പിച്ച് പണിമുടക്കുദിവസങ്ങളെ മഹനീയമാക്കിയതും വിദ്യാഭ്യാസ രീതിയുടെ തുടര്‍ച്ചയായി കണ്ടാല്‍ മതി.
ഇനി വേറൊരു വര്‍ഗമുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്ന സംഘടിത തൊഴിലാളി വര്‍ഗം. അവര്‍ യൂണിയന് ആഹ്വാനം ചെയ്തതനുസരിച്ച് പണിമുടക്കില്‍ പങ്കെടുക്കുമെങ്കിലും ആ ദിവസത്തെ ശമ്പളം ഡയസ്നോണ്‍ ഒഴിവാക്കി ഒപ്പിച്ചെടുക്കും. അപ്പോള്‍ പണിമുടക്കു കാരണം നഷ്ടവും കഷ്ടവും അനുഭവിക്കുന്ന തൊഴിലാളികള്‍ ആരാണ്. ബസ്, ഓട്ടോ തൊഴിലാളികള്‍, കടകള്‍ നടത്തി ജീവിക്കുന്നവര്‍, പെയിന്റിങ്, പ്ലംബിങ് ഇവ ചെയ്ത് ഉപജീവനം കഴിക്കുന്നവര്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മുതലായ അസംഘടിതരായ തൊഴിലാളികള്‍.
അധികാരവും അംഗീകാരവും സ്വന്തം വികസനത്തിനു മാത്രം ഉപയോഗിക്കുന്ന നേതാക്കന്മാര് ഈ നാടിന്റെ ശാപം തന്നെയാണ്.
-രഘുമോഹന കുമാര്‍, എറണാകുളം.
നമ്മുടെ പോലീസിന്റെ ദുര്‍ഗതി
പഞ്ചാബ് കഴിഞ്ഞാല്‍ ഏറ്റവും മികച്ച പോലീസ് സേനയാണ് നമ്മുടേത്. പക്ഷേ എന്തു പ്രയോജനം! അവരെ നിഷ്പക്ഷമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കൈയില്‍ അതിന്റെ നിയന്ത്രണം ഇരിക്കുന്നിടത്തോളം കാലം ഈ ദുഃസ്ഥിതി തുടരും. പോലീസുകാര്‍ പോലും ഇവിടെ കുട്ടി സഖാക്കളുടെ തല്ലുകൊളേണ്ട ഗതികേടിലാണ്.
-എം. ശ്രീധരന്, തൃശ്ശൂര്‍.
ധീരമായ എന്‍എസ്എസ് നിലപാട്
എത്രയൊക്കെ സവര്‍ണര്‍ കളിച്ചാലും തിരിച്ചറിയേണ്ട ഒരു സത്യമുണ്ട.് ഒരു ക്ഷേത്രത്തിലും നായര്‍ പൂജാരിയില്ല, ഒരു ക്ഷേത്രത്തിലും നായര്‍ക്ക് കഴകമില്ല, മാല കെട്ടലോ ചെണ്ടകൊട്ടലോ സോപാനം പാടലോ ഇല്ല. ഊരായ്മ ക്ഷേത്രത്തില്‍ പോലും അവന് ഇതൊന്നും ചെയ്യാറില്ല. (ഇതൊന്നും വേണമെന്ന ആഗ്രഹവുമില്ല) ക്ഷേത്രം അവന്റെ ഉപജീവനവുമല്ല. എന്നിട്ടും അത് സരക്ഷിക്കപ്പെടണം എന്ന് ഉറച്ചു വിശ്വസിക്കുകയും പ്രയത്നിക്കുകയും ചെയ്യുന്നുവെങ്കില്‍ അത് തന്നെയാണ് രാഷ്ട്രസേവനം. ഈ മനസ്സ് എന്നുമുണ്ടാകട്ടെ…
പി. എം പ്രേംകുമാര്‍, വാടാനാംകുറിശ്ശി
പ്രതികരിക്കാൻ ഇവിടെ എഴുതുക: