ശബരിമല: അയ്യപ്പന്റെ ചിത്രവും നിലവിളക്കും ചവിട്ടിമെതിച്ച് അക്രമം നടത്തിയ പോലീസ് അസിസ്റ്റന്റ് കമാന്‍ഡന്റിന് തിരുവാഭരണ ഘോഷയാത്രയുടെ സുരക്ഷാച്ചുമതല. പത്തനംതിട്ട എആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് കെ. സുരേഷിന് തിരുവാഭരണ ഘോഷയാത്രയുടെ ചുമതല നല്കി ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ്. തിരുവാഭരണത്തിന് അകമ്പടി സേവിക്കുന്ന 46 പോലീസുകാരും ഇടത് അനുഭാവമുള്ളവര്‍. തിരുവാഭരണ ഘോഷയാത്ര അട്ടിമറിക്കാന്‍ നീക്കമുണ്ടെന്ന് ജന്മഭൂമി കഴിഞ്ഞദിവസം റിപ്പോര്‍ട്ടു ചെയ്തതു ശരിവെക്കുന്നതാണ് പോലീസ് നടപടി.
തുലാമാസ പൂജകള്‍ക്ക് ശബരിമനല നടതുറന്നപ്പോള്‍ നിലയ്ക്കലിലെ ശബരിമല കര്‍മസമിതിയുടെ നാമജപപ്പന്തല്‍ പൊളിച്ചതും അയ്യപ്പന്റെ ചിത്രവും നിലവിളക്കും ചവിട്ടിമെതിച്ചതും സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ പോലീസുകാരെ ഉപയോഗിച്ച് ഭക്തരെ ആക്രമിച്ചു. തുടര്‍ന്ന് നടന്ന പോലീസ് അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത് സുരേഷ് ആണ്.
ഇടത് അനുഭാവമുള്ള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കൂടിയാണ് സുരേഷ്. രഹ്നാ ഫാത്തിമയ്ക്ക് പോലീസിന്റെ ജാക്കറ്റും ഹെല്‍മെറ്റും നല്കിയതും മലകയറാനുള്ള സൗകര്യം നല്കിയതും സുരേഷിന്റെ നേതൃത്വത്തിലാണെന്ന് അന്ന് ആരോപണം ഉയര്‍ന്നിരുന്നു. തീവ്രവാദ ബന്ധം ഉള്ള തടിയന്റവിട നസീറിന് രക്ഷപ്പെടാന്‍ അവസരം ഒരുക്കിയ പോലീസ് ഡ്രൈവര്‍, സുരേഷിന്റെ യൂണിറ്റ് അംഗമാണ്. ആ ഡ്രൈവറുടെ ചിത്രം പോലീസ് പുറത്തിറക്കിയ ആല്‍ബത്തില്‍ ഇടം നേടിയത് ഏറെ വിവാദമായിരുന്നു.
മാവോയിസ്റ്റ് ബന്ധമുള്ള ബിന്ദുവിനും കനക ദുര്‍ഗ്ഗയ്ക്കും പത്തനംതിട്ടയില്‍ സൗകര്യങ്ങള്‍ നല്കിയതും അവരുടെ സുരക്ഷയുടെ ചുക്കാന്‍ പിടിച്ചതും സുരേഷ് ആണെന്നും ആരോപണം ഉണ്ട്. ഇദ്ദേഹത്തിനൊപ്പമുള്ള 46 പോലീസുകാരും സിപിഎം, ഡിവൈഎഫ്ഐ, എസ്എഫ്ഐ മുന്‍കാല പ്രവര്‍ത്തകരും ഇപ്പോഴും കടുത്ത അനുഭാവം പുലര്‍ത്തുന്നവരുമാണ്. ഇന്ന് പന്തളത്ത് നിന്ന് തിരിക്കുന്ന തിരുവാഭരണ ഘോഷയാത്രയുടെ പൂര്‍ണ ചുമതലയാണ് സുരേഷിന് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: