എരുമേലി: ശരണമന്ത്രങ്ങളുടെ സംഗമഭൂമിയായ എരുമേലിയില്‍ ജനസഹസ്രങ്ങള്‍ പേട്ടതുള്ളി ആത്മനിര്‍വൃതി നേടി. മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശത്തിന്റെ ദേശാധിപനായ മഹാവിഷ്ണുവിന്റെ സാന്നിദ്ധ്യമായി ശ്രീകൃഷ്ണപ്പരുന്ത് ആകാശത്തില്‍ വട്ടമിട്ട് പറന്നതോടെയാണ് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന് നായരുടെ നേതൃത്വത്തിലുള്ള പേട്ടതുള്ളല്‍ കൊച്ചമ്പലത്തില്‍ നിന്നും ആരംഭിച്ചത്. നെറ്റിപ്പട്ടംകെട്ടി തിടമ്പേന്തിയ ഗജവീരന്മാരും, പാണനിലകളും വിവിധതരം വര്ണ്ണച്ചായങ്ങളും ദേഹമാസകലം വാരിപ്പൂശി അസുരവാദ്യമേളങ്ങളുടെ താളത്തില്‍ ശരണമന്ത്രധ്വനികള്‍ മുഴക്കിയാണ് അമ്പലപ്പുഴ പേട്ടക്കാര്‍ ആനന്ദനൃത്തമാടിയത്.
കൊച്ചമ്പലത്തില്‍ നിന്നും ഇറങ്ങിയ അമ്പലപ്പുഴ സംഘം തോഴനായ വാവരുപള്ളിയില്‍ കയറി സ്വീകരണം ഏറ്റുവാങ്ങി. ഉച്ച കഴിഞ്ഞ് മൂന്നുമണിയോടെ സൂര്യകിരണങ്ങള്ക്കിടയില് മിന്നിത്തിളങ്ങുന്ന വെള്ളിനക്ഷത്രം തെളിഞ്ഞതോടെയാണ് ആലങ്ങാടിന്റെ പേട്ടതുള്ളല്‍ ആരംഭിച്ചത്.
ഗുരുസ്വാമി അമ്പാടത്ത് എ.കെ. വിജയകുമാറിന്റെ നേതൃത്വത്തില്‍ ശുഭ്രവസ്ത്രധാരികളായി ഗോളകയും കൊടിക്കൂറയും ഭസ്മക്കിഴിയുമായി, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാര് ആലങ്ങാടിന്റെ പേട്ടതുള്ളലിന് അകമ്പടി സേവിച്ചു. അമ്പലപ്പുഴ ദേശവാസികള്‍ക്കൊപ്പം വാവരും പോയിയെന്ന വിശ്വാസത്തില്‍ പള്ളിയില്‍ കയറാതെയാണ് ആലങ്ങാട് കരക്കാരുടെ പേട്ട തുള്ളല്‍. എരുമേലി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തിയ സംഘങ്ങളുടെ വെളിച്ചപ്പാടുകള്‍ ഉറഞ്ഞ് തുള്ളി ഫലം പറഞ്ഞതോടെ ഈ വര്‍ഷത്തെ പേട്ടതുള്ളലിന് സമാപനമായി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, അംഗം അഡ്വ. പാറവിള വിജയകുമാര്‍, കമ്മീഷണര്‍ എന്‍. വാസു, ഡെപ്യൂട്ടി കമ്മീഷണര്‍ ബി. കൃഷ്ണകുമാര വാര്യര്‍, അസി. കമ്മീഷണര്‍ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സി. ചന്ദ്രശേഖരന്, ക്ഷേത്രം മേല്‍ശാന്തി ജയരാജ് നമ്പൂതിരി എന്നിവര്‍ പേട്ട സംഘങ്ങളെ അമ്പലത്തില്‍ സ്വീകരിച്ചു. പേട്ടതുള്ളലിന് പോലീസ് വന്‍ സുരക്ഷ ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: