മാവേലിക്കര: പിഎസ്സിയെ നോക്കുകുത്തിയാക്കി പോലീസിലേക്ക് ഇഷ്ടക്കാരെ തിരുകിക്കയറ്റാന്‍ നീക്കം സജീവമായി. പോലീസിലേക്ക് ഉദ്യോഗാര്‍ഥികളെ എടുക്കുന്ന പതിവുക്രമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് പിഎസ്സി വഴിതന്നെ പോലീസില്‍ ഇഷ്ടക്കാരെ തിരുകിക്കയറ്റാനുള്ള നീക്കം ഇടതുസര്‍ക്കാര്‍ നടത്തുന്നത്. മുഖ്യമന്ത്രി തന്നെ മുന്‍കൈയെടുത്ത് മുന്നോട്ടുവച്ച പദ്ധതിയാണിതെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എം.വി. ജയരാജനാണ് പദ്ധതിനടപ്പാക്കലിന് ചുക്കാന്‍ പിടിക്കുന്നതെന്നുമാണ് സൂചന.
സാധാരണഗതിയില്‍ സേനയിലെ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യും. അപേക്ഷ ക്ഷണിച്ച് കൃത്യമായി എഴുത്തുപരീക്ഷ നടത്തും. ഇതിനുശേഷം കട്ട് ഓഫ് മാര്‍ക്ക് ലഭിച്ചവരെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യും. ഇവരെയാണ് പിന്നീട് കായികക്ഷമതാപരീക്ഷയ്ക്ക് വിളിക്കുക.
എട്ട് കായിക ഇനങ്ങളില്‍ അഞ്ചെണ്ണമെങ്കിലും പാസാകുന്നവരെയാണ് റാങ്ക്ലിസ്റ്റില് ഉള്‍പ്പെടുത്തി അഡ്വൈസ് മെമ്മോ നല്‍കുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം പോലീസ് വകുപ്പില്‍ നിന്നും കായികക്ഷമത അംഗീകരിച്ച ആളുകളുടെ ലിസ്റ്റ് നല്‍കും. ഇവരെ പരീക്ഷയെഴുതിച്ച ശേഷം ജോലിയില്‍ പ്രവേശിപ്പിക്കാനാണ് നീക്കം.
ഇത് പിഎസ്സിയെ നോക്കുകുത്തിയാക്കി സേനയെ ചുവപ്പുവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള ആസൂത്രിതനീക്കമാണെന്ന് ആക്ഷേപമുണ്ട്. മാത്രമല്ല, തൊഴില്‍രഹിതരായ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന നിലപാടുമാണ്. മുഖ്യമന്ത്രിയുടെ ഈ പദ്ധതിക്ക് പിഎസ്സി ചെയര്‍മാനും സിഐടിയു സംസ്ഥാന നേതാവിന്റെ ഭാര്യയായ മെമ്പറും അനുകൂലമാണ്. പിഎസ്സിയിലെ പ്രബലരായ ഇടതുയൂണിയനുകളുടെ മൗനാനുവാദവും പദ്ധതിക്ക് കരുത്തായുണ്ട്.
പിഎസ്സിയിലെ അണ്ടര്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥന് ചെയര്‍മാനായ കായികക്ഷമതാ ബോര്‍ഡ് നിലവില്‍ പരാതികള്‍ക്കിടയില്ലാത്ത വിധമാണ് നിയമനങ്ങള്‍ നടത്തുന്നത്. പതിനാലിന് തിരുവനന്തപുരത്ത് നടക്കുന്ന ബോര്‍ഡ് യോഗത്തില്‍ പദ്ധതി രഹസ്യമായി പാസാക്കിയെടുക്കാനുള്ള ചരടുവലികള്‍ ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: