ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നതായി ആക്ഷേപം. ഇതോടൊപ്പം നിര്‍മാണം തുടങ്ങിയ കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും.
കൊല്ലത്തെയും ആലപ്പുഴയിലെയും ബൈപ്പാസുകളുടെ ഉദ്ഘാടനം മെയ് മാസത്തിലേ നടക്കുകയുള്ളൂ എന്ന് നേരത്തെ തന്നെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മാത്രം ഉദ്ഘാടനം നടന്നാല്‍ മതിയെന്ന ആസൂത്രിത നീക്കങ്ങളാണ് അണിയറയില്‍ നടന്നത്. നരേന്ദ്ര മോദിയെ ഒഴിവാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു ഇതിന് പിന്നിലെന്നാണ് ആക്ഷേപം. എന്നാല്‍ ഈ അടവു നയം കൊല്ലത്ത് പൊളിഞ്ഞു.
എന്നാല്‍, ആലപ്പുഴയില്‍ പണി പൂര്‍ത്തിയാക്കാതെ നീട്ടിക്കൊണ്ടു പോകുകയാണ്. വേണമെങ്കില്‍ ഫെബ്രുവരി പകുതിയോടെ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്താന്‍ സാധിക്കും. അഞ്ച് ശതമാനം മാത്രം നിര്‍മ്മാണം ബാക്കിനില്ക്കുന്ന ആലപ്പുഴ ബൈപ്പാസില്‍ റെയില്‍വേ മേല്‍പ്പാലങ്ങള്‍ക്കുള്ള അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്ന് അധികൃതര്‍ പറയുന്നത്.
എന്നാല്‍ കൃത്യമായ പ്ലാനും രേഖകളും യഥാസമയം സമര്‍പ്പിക്കാതെ അധികൃതര്‍ വീഴ്ച വരുത്തുകയായിരുന്നു. നിലവില്‍ റെയില്‍വേയുടെ നേതൃത്വത്തില്‍ മാളികമുക്കില്‍ വൈദ്യുതിലൈനുകളുടെ ഉയരം കുറയ്ക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത് രണ്ടാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ശ്രമം.
ഇതിനുശേഷം കുതിരപ്പന്തി മേല്‍പ്പാലത്തിലും വൈദ്യുതി ലൈനുകള്‍ താഴ്ത്തുന്നത് ആരംഭിക്കും. വൈദ്യുതി ലൈനുകള്‍ താഴ്ത്തുന്ന ജോലി ഫെബ്രുവരി രണ്ടിനകം പൂര്‍ത്തിയാക്കാനാണ് റെയില്‍വേയുടെ ലക്ഷ്യം. ഇതിനുശേഷം മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിച്ച് സ്ലാബിട്ട് ടാറിങ് നടത്തിയാല്‍ ആലപ്പുഴ ബൈപ്പാസ് പൂര്‍ണമാകും.
റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ നേരിട്ടുള്ള പരിശോധന കൂടി പൂര്‍ത്തിയാകുന്നതോടെ ബൈപ്പാസ് നാടിനു സമര്‍പ്പിക്കാന്‍ സാധിക്കും. നേരത്തെ പണി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് സമയം നിശ്ചയിച്ച് നല്കിയ മന്ത്രി ജി. സുധാകരന് ഇപ്പോള്‍ മെയ് മാസം വരെ നീട്ടി നല്‍കിയതിലും രാഷ്ട്രീയ അജണ്ടയുണ്ടെന്ന് ആക്ഷേപം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: