തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശ് ദര്ശന് പദ്ധതി വഴി പൂര്‍ത്തീകരിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 15ന് പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നതോടെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം തീര്‍ഥാടക സൗഹൃദമാകും. പൈതൃക കാല്‍നടപ്പാതയുടെ നിര്‍മ്മാണം, പദ്മതീര്ത്ഥകുളത്തിന്റെ നവീകരണം, വൈദ്യുതീകരണം, ബയോടോയ്ലറ്റുകള്‍, കുളിമുറികള്‍ മുതലായവ ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും സുരക്ഷാ ഉപകരണങ്ങള്‍, ഡിജിറ്റല്‍ മ്യൂസിയത്തിനുള്ള സോഫ്റ്റ്വെയറുകള് തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 75.88 കോടി ചിലവില്‍ നടപ്പിലാക്കിയിട്ടുള്ളത്.
ക്ഷേത്രത്തിന്റെ നാല് നടകള്‍ക്കു ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ച് ടാര്‍ മാറ്റി ഗ്രാനൈറ്റ് പാകി. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ഇലക്ട്രിക്, ടെലിഫോണ്‍ കേബിളുകളും കുടിവെള്ള, സ്വീവേജ് പൈപ്പുകളും ഭൂമിക്കടിയിലാക്കി. പദ്മതീര്ഥകുളത്തിലെ ചെളി മുഴുവന്‍ മാറ്റി. തൂണുകള്‍ മാറ്റി മണ്ഡപങ്ങള്‍ നവീകരിച്ചു. അനന്തപത്മനാഭ നിലയത്തില്‍ 25 ശുചിമുറികളുള്ള കോംപ്ലക്സിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായി. ഉത്സവമഠം ഹാളില്‍ വിശ്രമ കേന്ദ്രവും ഒരുക്കി.
പോലീസിന്റെ സുരക്ഷാ ക്യാമറകള്‍ക്കു പുറമെ ക്ഷേത്രത്തിന്റെ നാലുചുറ്റും ക്യാമറാക്കണ്ണുകളുടെ നീരീക്ഷണത്തിലായിരിക്കും. തീര്‍ഥാടന സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്കുന്നതിനു മൂന്ന് കേന്ദ്രങ്ങള്‍ ഉണ്ടാകും. തിരുവമ്പാടി നടയിലാണ് പ്രധാന ഇന്‍ഫര്‍മേഷന്‍ കേന്ദ്രം. ക്ഷേത്രത്തിനുള്ളിലും പരിസരങ്ങളിലുമായി ഒരു ലക്ഷം തുളസിച്ചെടികളടങ്ങിയ തുളസീവനം ഒരുക്കും.
ഉദ്ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് തുടങ്ങിയവര്‍ പങ്കെടുക്കും.
സര്‍ക്കാര്‍ മുഖം തിരിച്ചു, പാര്‍ക്കിങ് സജ്ജമായില്ല
കേന്ദ്ര സര്‍ക്കാറിന്റെ സ്വദേശ് ദര്ശന് പദ്ധതിയില്‍ പെടുത്തി ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ വിപുലമായ പാര്‍ക്കിങ് സൗകര്യവും രൂപകല്പന ചെയ്തിരുന്നു. മള്‍ട്ടി ലവല്‍ പാര്‍ക്കിങ് സംവിധാനം സജ്ജമാക്കായിരുന്നു പദ്ധതി.
കെഎസ്ആര്‍ടിസിയുടെ സ്ഥലമായിരുന്നു കണ്ടു വെച്ചത്. കിഴക്കേകോട്ടയുടെ തന്നെ പാര്‍ക്കിംഗ് പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയുമെന്നും കരുതി.
എന്നാല്‍ നിര്‍ദിഷ്ട സ്ഥലം വിട്ടു നല്കാന് കെഎസ്ആര്‍ടിസി തയാറാകാത്തതിനാല്‍ പദ്ധതി നടപ്പാക്കാനായില്ല. പാര്‍ക്കിങ് കേന്ദ്രത്തിനു മുകളില്‍ സോളര്‍ പാനലുകള്‍ സജ്ജീകരിക്കാനുള്ള പദ്ധതിയും നടപ്പിലായില്ല.
തീര്‍ഥാടകര്‍ക്കുള്ള വിപുലമായ വിശ്രമ സങ്കേതം കിള്ളിപ്പാലത്താണ് രൂപകല്പന ചെയ്തിരുന്നത്്. ഇതാനായി കണ്ടെത്തിയ ക്ഷേത്രം വക 20 സെന്റ് സ്ഥലം സ്വകാര്യ വ്യക്തി കൈവശപ്പെടുത്തിയതിനാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: