സിഡ്നി: ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രം കുറിച്ച് ഇന്ത്യ മറ്റൊരു പരമ്പരയ്ക്കായി കളിക്കളത്തിലിറങ്ങുകയാണ്. ലോകകപ്പിന്റെ തയാറെടുപ്പായി മാറുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാവിലെ 7.50 ന് മത്സരം ആരംഭിക്കും.
ടെസ്റ്റ് പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് വിരാട് കോഹ്ലിയുടെ ഇന്ത്യന്‍ ടീം. താരതമേന്യ ദുര്‍ബലമായ ഓസീസിനെ ചുരുട്ടിക്കെട്ടി പരമ്പര നേടാമെന്ന പ്രതീക്ഷയിലാണവര്‍. ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെ രാഹുലും ഹാര്‍ദിക് പാണ്ഡ്യയും ചാനല്‍ പരിപാടിയില്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം ടീമിനെ ബാധിക്കില്ലെന്ന് നായകന് കോഹ്ലി വ്യക്തമാക്കി.
രാഹുലിനെയും ഹാര്‍ദിക് പാണ്ഡ്യയേയും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ഇരുവരെയും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
ഹാര്‍ദിക്കിന് പകരം ഓള് റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് അവസാന ഇലവനില്‍ ഇടം കിട്ടും. ശിഖര്‍ ധവാനും രോഹിത് ശര്‍മയും ഇന്ത്യന്‍ ഇന്നിങ്ങ്സ് തുറക്കും. മൂന്നാമനായി നായകന് കോഹ്ലി ഇറങ്ങും. അമ്പാട്ടി റായ്ഡു, എം.എസ് ധോണി, കേദാര്‍ ജാദവ് എന്നിവര്‍ മധ്യനിരയില്‍ കളിക്കും. കഴിഞ്ഞ വര്‍ഷം ഏകദിനങ്ങളില്‍ ധോണിക്ക് തിളങ്ങാനായില്ല. ഇരുപത് മത്സരങ്ങളില്‍ 275 റണ്‍സാണ് നേടിയത്. ഒരു അര്‍ധസെഞ്ചുറിപോലും നേടാനായില്ല. അതേസമയം അമ്പാട്ടി റായ്ഡും മികച്ച ഫോമിലാണ്.ഏഷ്യാ കപ്പിലും വിന്‍ഡീസിനെതിരായ പരമ്പരയിലും പൊരുതിക്കളിച്ചു.
ഏകദിനത്തില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ റെക്കോഡ് മോശമാണ്. ഓസീസ് മണ്ണില്‍ കളിച്ച 48 മത്സരങ്ങളില്‍ 35 മത്സരങ്ങളിലും ഇന്ത്യ തോറ്റു. ഡേവിഡ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ അഭാവം ഇത്തവണ ഓസീസിന് തിരിച്ചടിയായേക്കും. വിശ്രമം അനുവദിച്ച പേസ്ത്രയമായ മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് , ജോഷ് ഹെയ്സല്‍വുഡ് എന്നിവരുടെ അഭാവവും ഓസീസിനെ ബാധിക്കും.
ആദ്യ മത്സരത്തിനുള്ള പതിനൊന്നംഗ ടീമിനെ ആതിഥേയര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. നഥാന്‍ ലിയോണാണ് ടീമിലെ ഏക സ്പിന്നര്‍. 2010 നു ശേഷം ഇതാദ്യമായി പേസര്‍ പീറ്റര്‍ സിഡില്‍ ടീമില്‍ തിരിച്ചെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അലക്സ് കാറി ഇതാദ്യമായി നായകന് ആരോണ്‍ ഫിഞ്ചിനൊപ്പം ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യും. ഉസ്മാന് ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്സ്കോമ്പ് എന്നിവര്‍ മധ്യനിരയില്‍ അണിനിരക്കും. വെടിക്കെട്ട് ബാറ്റ്സ്മാന്മാരായ മാര്‍ക്കസ് സ്റ്റോയിനും ഗ്ലെന്‍ മാക്സ്വെല്ലും യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഇറങ്ങും.
പീറ്റര്‍ സിഡില്‍ തിരച്ചെത്തിയെങ്കിലും ഓസീസിന്റെ പേസ് നിര ദുര്‍ബലമാണ്. ഇടം കൈയന്‍ പേസര്‍ ജേസണ്‍ ബെഹ്റന്‍ഡോഫ് ഇന്ന് ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: