ന്യൂദല്‍ഹി : മേഘാലയ ജയന്തിയ ഹില്‍സിലെ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രീംകോടതി. തൊഴിലാളികള്‍ ചിലപ്പോള്‍ ജീവനോടെ ഉണ്ടാകാമെന്നും കോടതി അറിയിച്ചു. പൊതു താത്പ്പര്യ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ. കെ. സിക്രി എസ്. അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ ജീവനോടെയുണ്ടോയെന്ന് നമുക്ക് അറിയില്ല. അത്ഭുതങ്ങളില്‍ വിശ്വസിക്കാം. അതിനുള്ളില്‍ ചിലപ്പോള്‍ ആരെങ്കിലും ജീവനോടെയുണ്ടാകും. അവരെ പുറത്തെത്തിക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കുന്നതിനായി അധികൃതര്‍ എല്ലാവിധത്തിലുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. വ്യോമ, നാവിക സേനകളും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ടെന്ന് മേത്ത കൂട്ടിച്ചേര്‍ത്തു.
അതേസമയം ആരെങ്കിലും ജീവനോടെ ഉണ്ടെങ്കില്‍ അവരെ പുറത്തെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പ് നല്കി. കൂടാതെ സംസ്ഥാനത്തെ അനധികൃത ഖനനങ്ങള്‍ക്കെതിരെയുള്ള നടപടിയുടെ ഭാഗമായി ജയന്തിയ ഹില്‍സിലെ ഖനി ഉടമയെ അറസ്റ്റ് ചെയ്തെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: