മുണ്ടക്കയം; ശബരിമലയിലേക്കുള്ള പരമ്പരാഗത തീര്‍ത്ഥാടന പാതയില്‍ കാട്ടാനക്കൂട്ടം വീണ്ടും തീര്‍ത്ഥാടകരെ ആക്രമിച്ചു. ഏഴ് കാട്ടാനകളുടെ കൂട്ടമാണ് തീര്‍ത്ഥാടകരെ ആക്രമിച്ചത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിലും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. അപകടത്തില്‍ പരിക്കേറ്റ വിജയവാഡ സ്വദേശി തിരുപ്പതി റാവു, കൊണ്ടൈ സ്വാമി എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജിലും, മംഗലാപുരം സ്വദേശികളായ നവീന്‍ കുമാര്‍, ഗണപതി സ്വാമി, മധുസൂദനന് എന്നിവരെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുക്കുഴിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സേലം സ്വദേശി പരമശിവം കൊല്ലപ്പെട്ടിരുന്നു. അതേ സ്ഥലത്താണ് വീണ്ടും ആക്രമണം ഉണ്ടായത്.
അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തില്‍ തീര്‍ത്ഥാടകര്‍ ചിതറിയോടുകയായിരുന്നു. വനപാലകരെത്തി ആനക്കൂട്ടത്തെ തുരത്തിയ ശേഷമാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. ചിതറി ഓടിയവരില്‍ പത്തു പേരുടെ വിവരങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: