കൊല്ലം : കരിമണല്‍ ഖനനം അവസാനിപ്പിക്കാതെ സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന് ആലപ്പാട് സമരസമിതി. മുന്‍കാല അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഖനനം നിര്‍ത്തിയശേഷം മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്ന് സമരസമിതി നേതാവ് ശ്രീകുമാര്‍ പറഞ്ഞു.
അതേസമയം പ്രദേശത്തെ ജനങ്ങളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും സമരസമതി ആവശ്യപ്പെട്ടു. ശാസ്ത്രീയമായ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിഷേധാത്മക നിലപാടാണ് സര്‍ക്കാര്‍ ഇതുവരെ എടുത്തിരുന്നത്.
കായലിനും കടലിനും ഇടയില്‍ അശാസ്ത്രീയമായുള്ള ഈ ഖനനം താങ്ങാനുള്ള ശക്തി ഭൂമിക്കില്ല. മണല്‍ കൊണ്ടുപോയതിനാല്‍ ആലപ്പാടെ കായലിന് കിഴക്കുവശത്തുള്ള പ്രദേശത്ത് ഉപ്പുവെള്ളം കേറാനുള്ള സാധ്യതയും കൂടുതലാണ്. വിഷയത്തില്‍ ചര്‍ച്ചയ്ക്കു വിളിക്കാനുള്ള സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ശ്രീകുമാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: