കണ്ണൂര്‍: മധുരത്തിന് ഉപയോഗിക്കുന്ന വിവിധയിനം വെല്ലങ്ങളില് അതിമാരകമായ രാസവസ്തുക്കളുടെ അംശം കണ്ടത്തിയതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്നുള്ള വെല്ലത്തിന്റെ വില്‍പ്പന കണ്ണൂരിലെ വ്യാപാരികള്‍ നിര്‍ത്തിവെച്ചു. കേരളത്തിലും തമിഴ്നാട്ടിലും അടുത്തിടെ നടന്ന റെയ്ഡില്‍ ആരോഗ്യത്തിന് ദോഷകരമാവുന്ന മാരകമായ രാസവസ്തുക്കളും കെമിക്കലും കണ്ടെത്തിയിരുന്നു. തുണിയില്‍ ചായമടിക്കാന്‍ ഉപയോഗിക്കുന്ന റോദാമിന് ബി, ബ്രില്യന്റ് ബ്ലു, വിവിധയിനം കളറുകള്‍, സള്‍ഫ്യൂറിക്ക് ആസിഡ് തുടങ്ങിയവയുടെ അംശമാണ് പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചത്.
ഇതോടെ കണ്ണൂരിലെ വ്യാപാരികള്‍ ഇത്തരം വെല്ലം വില്‍ക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കാന്‍സര്‍ ഉള്‍പ്പെടെ വിവിധ രോഗങ്ങള്‍ സമ്മാനിക്കാന്‍ ശേഷിയുള്ളതാണ് മാരകമായ ഈ രാസവസ്തുക്കള്‍. കുടലില്‍ കാന്‍സര്‍, കരള്‍ രോഗങ്ങള്‍, കിഡ്നി തകര്‍ച്ച എന്നിവക്കും വഴിയൊരുക്കും. വെല്ലത്തില്‍ പൂപ്പലും നിറവ്യത്യാസവുമുണ്ടാകുന്നത് വ്യാപാരികളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. മായം ചേര്‍ത്തത് തെളിഞ്ഞാല്‍ രണ്ടുലക്ഷം രൂപ വരെ പിഴയും തടവും ലഭിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: