കൊട്ടിയൂര്‍: വയനാട്ടിലേക്ക് ചുരം രഹിത പാതവേണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. കൊട്ടിയൂര്‍, അമ്പായത്തോട്, തലപ്പുഴ, 41-ാംമൈല്‍ ചുരംരഹിത പാത യാഥാര്‍ത്ഥ്യമായാല്‍ കണ്ണൂര്‍, വയനാട് ജില്ലകളിലുള്ളവര്‍ക്ക് ഇത് ഏറെ ഗുണകരമാകും. വയനാട്ടിനെയും കണ്ണൂരിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും ചുരമില്ലാത്തതുമായ ഈ പാത യാഥാര്‍ത്ഥ്യമായാല്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്നവര്‍ക്കും മംഗലാപുരത്തും കണ്ണൂരിലെ പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രം, തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, കൊട്ടിയൂര്‍ ക്ഷേത്രം, ഇരിക്കൂര്‍ മാമാനിക്കുന്ന് ദേവീക്ഷേത്രം, വയനാട് തിരുനെല്ലി ക്ഷേത്രം എന്നിവിടങ്ങളിലെത്തുന്ന ഭക്തര്‍ക്കും മറ്റ് ഒട്ടേറെ പേര്‍ക്കും ഏറെ ഗുണകരമായിരിക്കും. ഇപ്പോള്‍ പാല്‍ച്ചുരംവഴി അതീവ അപകടകരമായ പാതയിലൂടെയാണ് ബസ്സുകളുള്‍പ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്നത്. വീതികുറഞ്ഞ ഈ ചുരംപാത ഏറെ അപകടം നിറഞ്ഞതാണ്.
കഴിഞ്ഞ പ്രകൃതിക്ഷോഭത്തില്‍ ഈ പാത പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഭാഗീകമായി അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗതയോഗ്യമാക്കുകയായിരുന്നു. ലീസ് അടച്ച് മരങ്ങള്‍ മുറിച്ചുമാറ്റി 1976 മുതല്‍ വാഹനങ്ങള്‍ കടന്നുപോയതാണ് 41-ാം മൈല്‍ പാത. പിന്നീട് ലീസ് വാങ്ങാന്‍ വനം വകുപ്പ് തയ്യാറാകാത്തതോടെയാണ് റോഡ് അടഞ്ഞ് കാടുകയറിയത്. റോഡ് ഇപ്പോള്‍ തടസ്സപ്പെട്ടനിലയിലാണ്. മാവോയിസ്റ്റുകളും മദ്യം, കഞ്ചാവ്, കള്ളക്കടത്തുകാരുമാണ് ഈ പാത ഇപ്പോള്‍ ഏറെയും ഉപയോഗിക്കുന്നത് വയനാട് തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴ മക്കിമലയില്നിന്നാണ് ചുരംരഹിതപാത ആരംഭിക്കുന്നത്. തലപ്പുഴ മേഖലയിലാണ് മാവോയിസ്റ്റ് സാന്നിധ്യം ഏറെയുമുള്ളത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് സംഘം ഈ പാതയിലൂടെയാണ് അമ്പായത്തോടിലെത്തിയതും സുരക്ഷിതമായി വനത്തിലേക്ക് തിരിച്ചുപോയതും എന്ന് സംശയിക്കുന്നു.
മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന ആറളം, കൊട്ടിയൂര്‍ മേഖലകളിലേക്ക് ഇതുവഴി എളുപ്പത്തില്‍ സുരക്ഷിതമായി എത്തിപ്പെടാന്‍ കഴിയും. മക്കിമലയില്നിന്നും കാല്‍നടയായി ഒരുമണിക്കൂര്‍കൊണ്ട് കൊട്ടിയൂരിലെത്താം. 2009ല്‍ പതിനാല് കോടിരൂപ ഈ റോഡിനായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. വനംവകുപ്പ് തടസ്സവാദമുന്നയിച്ചതാണ് നിര്‍മ്മാണം തടസ്സപ്പെടാന്‍ കാരണമായത്. ചില ശക്തികളാണ് വനംവകുപ്പിനെക്കൊണ്ട് ഇത് ചെയ്യിക്കുന്നത് എന്നും പരാതിയുണ്ട്. രണ്ട്മാസം മുമ്പ് റോഡിനായി സര്‍വ്വേ നടത്തിയെങ്കിലും പത്രങ്ങളില്‍ വാര്‍ത്തവന്നതോടെ വനംവകുപ്പ് സര്‍വ്വേ നടത്തിയവരെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ രഹസ്യമായി നടത്താന്‍ നാട്ടുകാരുടെ യോഗം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വേ നടത്തിയത്. എന്നാല്‍ ചിലകേന്ദ്രങ്ങളില്നിന്നും ഇത് വാര്‍ത്തയായി മാധ്യമങ്ങളില്‍ വന്നതോടെയാണ് വനംവകുപ്പ് എതിര്‍പ്പുമായി രംഗത്തെത്തിയത്. മാവോയിസ്റ്റ് സാന്നിധ്യമുഉള്ള പ്രദേശങ്ങളില്‍ റോഡ് നിര്‍മ്മിക്കാന്‍ പരിസ്ഥിതി നിയമങ്ങള്‍ ബാധകമല്ലെന്ന് 2014ല്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചില പ്രദേശങ്ങളില്‍ റോഡുകള്‍ നിര്‍മ്മിച്ചതായും അറിയുന്നു. എന്നാല്‍ ഇതൊന്നും വനംവകുപ്പ് കണ്ടില്ലെന്ന് നടിക്കുകയാണ്.
ചുരംരഹിതപാത യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദംചെലുത്താനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: