ന്യൂദല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ഉന്നതാധികാര സമിതി പുറത്താക്കിയ അലോക് വര്‍മക്കെതിരെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങള്‍. പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ച് 13,000 കോടിയുമായി മുങ്ങിയ വജ്രവ്യാപാരി നീരവ് മോദിയുമായി ബന്ധപ്പെട്ട സിബിഐയുടെ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോര്‍ന്ന സംഭവം മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നതാണ് ഒന്ന്.
മദ്യരാജാവ് വിജയ് മല്ല്യ, എയര്‍സെല്‍ ഉടമ സി. ശിവശങ്കരന് എന്നിവര്‍ക്കെതിരായ ലുക്ക് ഔട്ട് നോട്ടീസുകളില്‍ വെള്ളം ചേര്‍ത്തുവെന്നതാണ് മറ്റൊന്ന്. ഇവയടക്കം, സിവിസി (കേന്ദ്ര വിജിലന്‍സ് കമ്മീഷണന്) റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാത്ത മറ്റ് ആറ് ആരോപണങ്ങളില്‍ സിവിസി അന്വേഷണം അരംഭിച്ചിട്ടുണ്ട്.സുപ്രീംകോടതിയില്‍ സിവിസി നവംബര്‍ 12ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം ലഭിച്ച പുതിയ പരാതികളെക്കുറിച്ച് സിവിസി കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പത്ത് ആരോപണങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നാണ് സിവിസിയുടെ നിഗമനം.
മല്ല്യ, നീരവ് കേസുകളില്‍ മുഴുവന്‍ ഫയലുകളും രേഖകളും ഡിസംബര്‍ 26നകം ഹാജരാക്കാന്‍ സിവിസി സിബിഐയോട് നിര്‍ദേശിച്ചിരുന്നുവെങ്കിലും മല്ല്യക്കേസുമായി ബന്ധപ്പെട്ടവ മാത്രമേ നല്കിയുള്ളൂ. നീരവ് മോദിക്കേസില് സിബിഐയുടെ സുപ്രധാന ഇ-മെയില്‍ സന്ദേശങ്ങളാണ് ചോര്‍ന്നത്. ഇതിലെ പ്രതികളെ പിടിക്കുന്നതിനു പകരം വര്‍മ ഇത് മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം.
സിബിഐ 2018 ജൂണില്‍ നീരവ് കേസ് അന്വേഷിക്കുന്ന ജോയിന്റ് ഡയറ്ക്ടര് രാജീവ് സിങ്ങിന്റെ മുറി പൂട്ടിയിടുകയും കമ്പ്യൂട്ടറില്‍ നിന്ന് ഡാറ്റ വീണ്ടെടുക്കാന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീമിന്റെ സഹായം തേടുകയും ചെയ്തിരുന്നു. ഇതിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല.
ഐഡിബിഐയില്‍ നിന്ന് വായ്പ്പയെടുത്ത് 600 കോടി തട്ടിച്ച ശിവശങ്കരനെതിരായ കേസില്‍ ലുക്ക് ഔട്ട് നോട്ടീസില്‍ വെള്ളം ചേര്ത്തുന്നൊണ് മറ്റൊന്ന്. അതിന്റെ ഫലമായി ഇയാള്‍ രാജ്യംവിട്ടു. മാത്രമല്ല അന്വേഷണം സിബിഐയുടെ ബെംഗളൂരുവിലെ ബാങ്ക് കടപ്പത്ര തട്ടിപ്പ് വിഭാഗത്തില്‍ നിന്ന് മാറ്റി ദല്‍ഹിയിലെ അഴിമതി വിരുദ്ധ വിഭാഗത്തിന് കൈമാറി.
മല്ല്യക്കെതിരെ ഒക്ടോബര്‍ 15ന് പുറപ്പെടുവിച്ച ലുക്ക് ഒൗട്ട് നോട്ടീസ് ദുര്‍ബലമാക്കിയെന്നാണ് മറ്റൊന്ന്. നോട്ടീസ് പുറപ്പെടുവിച്ച് ഒരു മാസത്തിനുള്ളില്‍, അതിലെ തടഞ്ഞുവക്കണമെന്ന വ്യവസ്ഥ നീക്കി അറിയിക്കണമെന്നാക്കി മാറ്റാന്‍ വര്‍മയുടെ വലംകൈയായ എ.കെ. ശര്‍മ്മയാണ് ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കത്തെഴുതി. രാജ്യം വിടാന്‍ ഇതാണ് മല്ല്യക്ക് സഹായകമായത്. അസ്താന മാത്രമല്ല സിബിഐ ലഖ്നൗ ശാഖയിലെ അഡീഷണല്‍ എസ്പി സുധാംശു ഖാരെയും വര്‍മ്മക്കെതിരെ ഗുരുതരമായ മൂന്ന് ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.
1. യുപി ഭീകരവിരുദ്ധ സ്ക്വാഡിലെ അഡീ. എസ്പി രാജേഷ് സാഹ്നിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു. യുപിയിലെ ചില പോലീസുദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് വര്‍മ ഇങ്ങനെ ചെയ്തതെന്നാണ് ഖാരെയുടെ ആരോപണം. അന്വേഷണം സിബിഐക്ക് കൈമാറാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തെങ്കിലും സിബിഐ ഏറ്റെടുത്തില്ല.
2. ദേശീയ ആരോഗ്യ മിഷനുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ആരോപണവിധേയരായവരെ വര്‍മ സംരക്ഷിച്ചുവെന്നാണ് മറ്റൊന്ന്.
3. ഈ കേസില്‍ ആരോപണ വിധേയരായ രഞ്ജിത്ത് സിങ്, അഭിഷേക് സിങ് എന്നിവരെ ബാങ്ക് തട്ടിപ്പുകേസില്‍ നിന്ന് വര്‍മ രക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: