മായ കാട്ടും വിലാസങ്ങള്‍ കാണുമ്പോള്‍
ജായ കാട്ടും വിലാസങ്ങള്‍ ഗോഷ്ടികള്‍
ഭുവനത്തിലെ ഭൂതികളൊക്കെയും
ഭവനം നമുക്കായതിതു തന്നെ
വിശ്വനാഥന് പിതാവു നമുക്കെല്ലാം
വിശ്വധാത്രി ചരാചരമാതാവും
അച്ഛനും പുനരമ്മയുമുണ്ടല്ലോ
രക്ഷിച്ചീടുവാനുള്ള നാളൊക്കെയും
ഭിക്ഷാന്നം നല്ലൊരന്നവുമുണ്ടല്ലോ
ഭക്ഷിച്ചീടുക തന്നേ പണിയുള്ളൂ!
ഭാര്യയുടെ ശൃംഗാര ചേഷ്ടകള്‍ ഉള്‍പ്പെടെ നാം ഈ കാണുന്നതെല്ലാം മായയാണ്. മായാമോഹങ്ങള്‍ നിറഞ്ഞ ലൗകിക ജീവിതത്തെക്കുറിച്ച് ശരിയായ ധാരണയുള്ളവര്‍ അങ്ങനെയേ കരുതൂ. നമുക്ക് വേണ്ടതെല്ലാം ഈ ഭൂമിയിലുണ്ട്. അതുകൊണ്ട് നമ്മുടെ ഗൃഹവും ഇതുതന്നെ. ഈ ഭൂമിയില്‍ത്തന്നെ താമസിച്ച് സായുജ്യം പ്രാപിക്കുകയാണ് വേണ്ടത്. നമ്മളെ നോക്കി പരിപാലിക്കാന്‍ ലോകനാഥനും ലോകമാതാവും അച്ഛനമ്മമാരുടെ സ്ഥാനത്തുണ്ട്. ജഗന്നിയന്താവായ മഹാവിഷ്ണു എന്നും, ജഗന്മാതാവായ മഹാലക്ഷ്മി എന്നും വ്യാഖ്യാനിക്കാം. ആഹാരത്തിനും നമുക്ക് ബുദ്ധിമുട്ടില്ല. സജ്ജനങ്ങള്‍ നല്കുന്ന ഭിക്ഷാന്നം തന്നെ ധാരാളമാണ്.
‘വസുധൈവ കുടുംബകം’ എന്ന മഹദ്വചനമാണ് ഇവിടെ കവി സൂചിപ്പിക്കുന്നത്. ജഗല്പ്പിതാക്കളുടെ സംരക്ഷണത്തില്‍ ഈ പ്രപഞ്ചം സുരക്ഷിതമാണ്. അതില്‍നിന്ന് വ്യത്യസ്തമായി കാണുന്നതെല്ലാം മായയാണ്. നമുക്ക് വേണ്ടതെല്ലാം ഭൂമീദേവി തരുന്നു. അത്യാഗ്രഹം വെടിഞ്ഞ്, വേണ്ടതുമാത്രം സ്വീകരിക്കണമെന്നേയുള്ളൂ. ഭിക്ഷയായി ലഭിക്കുന്ന അന്നംകൊണ്ട് തൃപ്തരാവുക. പ്രകൃതിയില്‍നിന്ന് ജീവിതായോധനത്തിനു വേണ്ടതു മാത്രമേ നാം എടുക്കാവൂ.
പണത്തോടുള്ള ആര്ത്തികൊണ്ട്, പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്യുന്ന സമകാലിക അവസ്ഥയെക്കുറിച്ചുള്ള ദീര്ഘവീക്ഷണംപോലും പൂന്താനത്തിന്റെ ഈ വരികളില്‍ അടങ്ങിയിട്ടുണ്ടെന്നറിയുക. വിവേകശൂന്യമായ, സ്വാര്‍ത്ഥപ്രേരിതമായ വിഭവചൂഷണത്തിന്റെ അനന്തരഫലങ്ങളാണ് പ്രളയവും വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിസരമലിനീകരണവുമെല്ലാം എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു ഈ വരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: