തിരുവനന്തപുരം: പണിമുടക്ക് ദിനത്തില്‍ ബാങ്ക് ആക്രമിച്ച കേസില്‍പ്പെട്ട എന്‍ജിഒ യൂണിയന് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികളെ സര്‍ക്കാര്‍ തന്നെ സംരക്ഷിക്കുകയാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.കെ.ജയകുമാര്‍ ആരോപിച്ചു.
ശബരിമലയില്‍ ശരണം വിളിച്ച കാരണത്താല്‍ എറണാകുളത്തെ ആയുര്‍വേദ വകുപ്പ് ജീവനക്കാരനായ രാജേഷിനെ അടുത്തദിവസം തന്നെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ ബാങ്ക് ആക്രമിച്ച കേസില്‍ ഇരട്ടനീതിയാണ് നടപ്പിലാക്കുന്നത്. പണിമുടക്കിന്റെ രണ്ടാംദിനത്തില്‍ എസ്ബിഐ ട്രഷറി ബ്രാഞ്ചില്‍ കടന്നുചെന്ന് ആക്രമിച്ച എന്‍ജിഒ യൂണിയന്കാര് ആരൊക്കെയാണെന്ന് സിസിടിവിയില്‍ തെളിഞ്ഞിട്ടും പ്രതികളെ തിരിച്ചറിയാന്‍ പോലീസിന് കഴിയുന്നില്ലെന്നുള്ളത് അപമാനകരമാണ്. ബാങ്ക് ആക്രമിച്ച കേസില്‍ കീഴടങ്ങിയ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചിട്ടും അവര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഈ കേസിലെ മുഖ്യ പ്രതിയെ ഉള്‍പ്പെടെ സംരക്ഷിക്കുന്ന തരത്തിലുള്ള സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണം. പ്രതികളെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: