കൊച്ചി: ശബരിമലയിലെ ആചാരലംഘനത്തിനു പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇടത് തീവ്രവാദികള്‍ അടക്കമുള്ളവര്‍ ആസൂത്രണം ചെയ്ത ആര്‍പ്പോ ആര്‍ത്തവം എന്ന പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎമ്മിനുള്ളില്‍ തന്നെ ഭിന്നാഭിപ്രായങ്ങളും പ്രതിഷേധവുമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി പരിപാടിയില്‍ നിന്ന് വിട്ടു നിന്നത്. പരിപാടിയില്‍ ആദ്യം പങ്കെടുക്കുമെന്ന് സമ്മതിച്ചതിന് ശേഷമാണ് പിണറായിയുടെ പിന്മാറ്റം. എന്നാല്‍ സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് എറണാകുളം മറൈന്‍ ഡ്രൈവിലെ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാത്തത് എന്നാണ് പ്രചരിപ്പിക്കുന്നത്. എറണാകുളത്ത് നിശ്ചയിച്ച മറ്റ് പരിപാടികളില്‍ പിണറായി പങ്കെടുത്തു. ആര്‍പ്പോ ആര്‍ത്തവത്തില്‍ പങ്കെടുക്കാത്തതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയും ചെയ്തു.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് മുഖ്യമന്ത്രിയെയായിരുന്നു. സംഘാടകര്‍ നഗരത്തിലുടനീളം മുഖ്യമന്ത്രിയുടെ ചിത്രങ്ങളുമായി വലിയ ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തില്‍ നിന്നടക്കം മുഖ്യമന്ത്രി പങ്കെടുക്കുമെന്ന ഉറപ്പും നല്‍കിയിരുന്നു. പരിപാടിയുടെ സംഘാടകര്‍ തീവ്ര സ്വഭാവമുള്ളവരാണെന്നും, ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നുമുള്ള പോലീസ് റിപ്പോര്‍ട്ടിന്റെ മറപിടിച്ചാണ് മുഖ്യമന്ത്രി തടിയൂരിയത്.
ശബരിമല യുവതീ പ്രവേശന വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് ആര്‍പ്പോ ആര്‍ത്തവം കാമ്പയിനുമായി സംഘാടകര്‍ രംഗത്തെത്തിയത്. ശബരിമലയില്‍ സര്‍ക്കാരിന്റെ സംരക്ഷണയില്‍ ആചാരലംഘനത്തിനെത്തിയ റജീന അടക്കമുള്ളവരാണ് പരിപാടിയില്‍ പങ്കെടുത്തത്. സിപിഐ ദേശീയ നേതാവ് ആനിരാജ, അനിതാ ദൂബെ, കെ.ആര്. മീര, കെ. അജിത, സാറാ ജോസഫ്, സണ്ണി. എം. കപിക്കാട്, സുനില്‍. പി. ഇളയിടം എന്നിവരെയാണ് പരിപാടിയില്‍ സംസാരിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയിലെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലൂന്നിയായിരുന്നു തുടക്കം മുതലുളള പ്രചാരണവും. ശബരിമല യുവതി പ്രവേശനത്തിനെതിരായ ഹിന്ദു സംഘടനകളുടെയും സംഘപരിവാറിനെതിരെയുമുള്ള കാമ്പയിനായാണ് സംഘാടകര്‍ പരിപാടി സംഘടിപ്പിച്ചത്. സിപിഎം നേതാക്കളടക്കം തീവ്ര സ്വഭാവമുള്ള സംഘടനകളും ചുംബന സമരവുമായി ബന്ധമുള്ളവരും പരിപാടിക്ക് നേതൃത്വം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: