ശബരിമല: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍ ഇന്ന് മകരവിളക്ക്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള തിരുവാഭരണങ്ങളും പന്തളം കൊട്ടാര പ്രതിനിധിയെയും വൈകിട്ട് ആറ് മണിയോടെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ സന്നിധാനത്ത് കൊടിമരച്ചുവട്ടില്‍ സ്വീകരിക്കും. തുടര്‍ന്ന് സോപാനത്തിലെത്തുന്ന തിരുവാഭരണം തന്ത്രി കണ്ഠര് രാജീവരര്, മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് സോപാനത്തിനുള്ളിലേക്ക് ഏറ്റുവാങ്ങും. ആറര മണിയോടെ തിരുവാഭരണം ചാര്‍ത്തി ദീപാരാധന. തുടര്‍ന്നാണ് മകരജ്യോതിദര്‍ശനം.
പതിവിലും വ്യത്യസ്തമായി ഈ വര്‍ഷത്തെ മകരസംക്രാന്തി പൂജ മകരജ്യോതി ദര്‍ശനത്തിന് ശേഷമാണ്. വൈകിട്ട് 7.52 നാണ് മകര സംക്രാന്ത്രി പൂജ. പൂജയുടെ മധ്യത്തില്‍ തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ടുവരുന്ന നെയ്ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യും. അഭിഷേകത്തിനുള്ള നെയ്ത്തേങ്ങയുമായി കവടിയാര്‍ കൊട്ടാരത്തിന്റെ പ്രതിനിധിയായ കന്നി അയ്യപ്പന് ഇന്നലെ സന്നിധാനത്ത് എത്തി. തിരുവിതാംകൂര്‍ രാജസ്ഥാനീയന്‍ ശ്രീമൂലം തിരുനാള്‍ രാമവര്‍മ കൊടുത്തയച്ച നെയ്തേങ്ങ വൈകിട്ട് തന്ത്രിക്ക് കൈമാറി.
മകര സംക്രാന്തി പൂജയ്ക്കും മറ്റ് ക്ഷേത്രചടങ്ങുകള്‍ക്കും ശേഷം ഹരിവരാസനം പാടി നട അടയ്ക്കും. 19 വരെ മാസപൂജയ്ക്കായി നട തുറക്കും. 18 വരെ മാത്രമെ നെയ്യഭിഷേകമുണ്ടാകൂ. 19ന് രാത്രി തിരുനട അടച്ചശേഷം മാളികപ്പുറത്തമ്മയുടെ സന്നിധിയില്‍ ഗുരിതി നടക്കും. 20ന് രാവിലെ രാജപ്രതിനിധിക്ക് മാത്രമേ പ്രത്യേക ദര്‍ശനം ഉണ്ടാകു. അതിനുശേഷം നട അടയ്ക്കുന്നതോടെ മകരസംക്രമ ഉത്സവം പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: