കാസര്‍കോട്: അതീവ ഗുരുതര സ്വഭാവമുള്ള കേസില്‍ കാസര്‍കോട്ട് അറസ്റ്റിലായ ചെമ്പിരിക്ക സ്വദേശി മുഹ്ത്തസിം എന്ന തസ്ലീമിനെ പോലീസ് ദല്‍ഹിയിലേക്കു കൊണ്ടുപോയി. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45ന് ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടില്‍ നിന്നാണ് നാല്‍പ്പത്തൊന്നുകാരനായ തസ്ലീമിനെ കാസര്‍കോട് പോലീസിന്റെ സഹായത്തോടെ ദല്‍ഹി പോലീസിലെ സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. ദക്ഷിണേന്ത്യയിലെ ബിജെപി നേതാക്കളെ വധിക്കാനുള്ള ഗുഢാലോചനയില്‍ പങ്കുണ്ടെന്നത് സംബന്ധിച്ച തെളിവുകള്‍ ദല്‍ഹി പോലീസിന് ലഭിച്ചതായി സുചനയുണ്ട്.
കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കി അനുമതി വാങ്ങിയ ശേഷമാണ് തസ്ലീമിനെ ദല്‍ഹിയിലേക്ക് കൊണ്ടുപോയത്. പാക്കിസ്ഥാന് ബന്ധമുള്ള സംഘവുമായി ചേര്‍ന്ന് ഇന്ത്യയില്‍ അതീവ ഗുരുതരമായ പദ്ധതി തയാറാക്കിയതിന്റെ സൂചനകളും പുറത്ത് വന്നിട്ടുണ്ട്. ഒരു വിവിഐപിയെ സംഘം ലക്ഷ്യം വെച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടെങ്കിലും അത് സ്ഥിരീകരിക്കാനായിട്ടില്ല. അതീവ രഹസ്യ സ്വഭാവമുള്ള കേസിലാണ് അറസ്റ്റ്.
സാധാരണ ജോലി വിസയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഗള്‍ഫിലെത്തിയ തസ്ലീം ദുബായ് പോലീസിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും ഇഷ്ടതോഴനായി മാറി. സുഹൃത്തുക്കളുമായി ചേര്‍ന്ന് ചാരായ നിര്‍മ്മാണം തുടങ്ങിയ തസ്ലീം ദുബായ് പോലീസിന് രഹസ്യങ്ങള്‍ കൈമാറി അവരുടെ ഇഷ്ടക്കാരനായി. ദുബായ് പോലീസിന്റെ ഇന്‍ഫോര്‍മറായി മാറി. പെട്ടെന്ന് സമ്പന്നനായതോടെ തസ്ലീമിന്റെ ബന്ധങ്ങളും വളര്‍ന്നു. ഇന്ത്യയിലെ രഹസ്യാന്വേഷണ വിഭാഗമായ റോയിലെ ചില ഉദ്യോഗസ്ഥര്‍ക്കും അക്കാലത്ത് തസ്ലീമുമായി ബന്ധമുണ്ടായിരുന്നു. റോയുടെ ആളാണെന്ന് പറഞ്ഞ് നാട്ടില്‍ പോലും തസ്ലീം വിലസിയിരുന്നു.
ബേക്കലില്‍ രണ്ട് പാസ്പോര്‍ട്ട് കേസിലും ഒരു അക്രമ കേസിലും പ്രതിയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ റോയുടെ പേരിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കാട്ടി വിരട്ടിയിരുന്നതായും വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളിയാഴ്ച ചട്ടഞ്ചാലില്‍ വെച്ച് ദല്‍ഹി പോലീസ് പിടികൂടിയപ്പോഴും റോയുടെ ആളാണെന്ന് പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തി. ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ മുമ്പും തസ്ലീം അറസ്റ്റിലായിട്ടുണ്ട്. 2011ല്‍ ഇന്റര്‍പോളിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. മുംബൈ വഴി കേരളത്തിലെത്തിച്ചു. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഈ കേസ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: