ഇടുക്കി: മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് വണ്ടിപ്പെരിയാര്‍ സത്രത്തിന് സമീപത്തെ പുല്ലുമേട്ടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മകരജ്യോതി കാണുന്നതിനായി പുല്ലുമേട്ടില്‍ എത്തുന്ന ഭക്തര്‍ക്കായി ശക്തമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
പുല്ലുമേടിന് പുറമെ പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ നിന്ന് മകരജ്യോതി കണ്ടുതൊഴാന്‍ സാധിക്കും. ഇവിടങ്ങളിലും അയ്യപ്പഭക്തര്‍ക്ക് സുഗമദര്‍ശനത്തിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലാ ഭരണകൂടം ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. പുല്ലുമേട്ടില്‍ മകരജ്യോതി കാണാന്‍ സാധിക്കുന്ന അപകടസാധ്യതയുള്ള ഭാഗങ്ങളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ചു. കെഎസ്ആര്‍ടിസി 60 ബസ്സുകള്‍ സര്‍വീസ് നടത്തും.
അയ്യപ്പന്മാരുടെ സുരക്ഷയ്ക്കായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ എലിഫന്റ് സ്ക്വാഡ് പ്രവര്‍ത്തിക്കും. കാട്ടുതീ പ്രതിരോധത്തിനും സംവിധാനമേര്‍പ്പെടുത്തി. ആംബുലന്‍സ് സൗകര്യം, പീരുമേട് താലൂക്ക് ആശുപത്രി, കുമളി, വണ്ടിപ്പെരിയാര്‍ ആരോഗ്യകേന്ദ്രം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ അവകാശപ്പെട്ടു. ജല അതോറിറ്റിയും തദ്ദേശഭരണ സ്ഥാപനങ്ങളും കുടിവെള്ളം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിച്ചു. കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ ഓരോ കിലോമീറ്റര്‍ ഇടവിട്ട് ജല അതോറിറ്റി 500 ലിറ്റര്‍ ടാങ്കുകളില്‍ കുടിവെള്ളം നല്‍കും.
അതേസമയം, മുന്‍വര്‍ഷങ്ങളില്‍ ഭക്ഷണത്തിന് വനംവകുപ്പ് അമിതവില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മറ്റ് ഭക്ഷണശാലകള്‍ ഇല്ലാത്ത ഇവിടെ സൗജന്യ ഭക്ഷണ വിതരണം അയ്യപ്പസേവാ സമാജം മുമ്പ് നടത്തിയിരുന്നെങ്കിലും നിലവില്‍ അത് തടഞ്ഞിരിക്കുന്നു. മേഖലയിലാകെയുള്ളത് വനംവകുപ്പിന്റെ ഭക്ഷണശാല മാത്രമാണ്. ഇത്തവണ ഇവിടെയെത്തുന്ന തീര്‍ത്ഥാടകര്‍ ഭക്ഷണത്തിനായി വലയുമെന്ന് ഇതോടെ ഉറപ്പായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: