തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി തുടരുന്ന നിരാഹാര സമരത്തിന്റെ 42-ാം ദിവസമായ ഇന്നലെ സമരപ്പന്തലില്‍ നിറഞ്ഞത് സ്ത്രീശക്തി. മഹിളാമോര്‍ച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി രമയുടെ നിരാഹാരസമരം ഇന്ന് ഏഴാം ദിവസത്തിലേയ്ക്ക് കടക്കുകയാണ്.
കലാമണ്ഡലം സത്യഭാമ ഇന്നലെ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിരീശ്വരവാദികള്‍ കേരളത്തില്‍ നിന്ന് എന്നു പോകുന്നോ അന്നേ കേരളം നന്നാകൂ. വിജയം കാണുന്നതുവരെ ബിജെപിയുടെ സമരം തുടരുമെന്നതില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അവര്‍ പറഞ്ഞു.
മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി എന്‍. ജയന്തി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം സിമി ജ്യോതിഷ്, മഹിളാ മോര്‍ച്ച കോട്ടയം ജില്ലാ പ്രസിഡന്റ് സുമാ വിജയന്, പാലക്കാട് ജില്ലാ പ്രസിഡന്റ് കെ.എം ബിന്ദു, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി മല്ലിക, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വലിയശാല ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടാമ്പി കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര് സമരപന്തലിലെത്തി ആശംസകള്‍ അര്‍പ്പിച്ചു.
ശബരിമലയില്‍ മകരജ്യോതി തെളിക്കാനുള്ള അവകാശം മലയരയ സമുദായത്തിന് തിരിച്ചു നല്‍കികൊണ്ടാണ് സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നവോത്ഥാനവും അയിത്തോച്ചാടനവും നടപ്പാക്കേണ്ടതെന്ന് ആമുഖ പ്രഭാഷണം നടത്തിയ ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ സജീവന് പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ.എസ് സുരേഷ്, സംസ്ഥാന സമിതി അംഗം അശോക് കുമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ശബരിമലയെ തകര്‍ക്കാനുളള പിണറായി സര്‍ക്കാരിന്റെ നീക്കത്തിനെതിരെ, വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബിജെപി സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: