ന്യൂദല്‍ഹി: ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരെ വിശാല സഖ്യത്തിനുള്ള കോണ്‍ഗ്രസ് നീക്കം പൊളിഞ്ഞു. ഏറ്റവുമധികം ലോക്സഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസ്സിനെ കൂടെക്കൂട്ടാന്‍ എസ്പിയും ബിഎസ്പിയും തയാറാകാത്തതിന് പിന്നാലെ കൂടുതല്‍ പ്രാദേശിക പാര്‍ട്ടികളും സഖ്യം പുനഃപരിശോധിക്കുകയാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസ്സുമായി സഹകരിക്കില്ല.
ഒഡീഷയില്‍ കോണ്ഗ്രസ്സിനൊപ്പമില്ലെന്ന് ഭരണകക്ഷിയായ ബിജെഡി വ്യക്തമാക്കിയിട്ടുണ്ട്. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യം ദയനീയമായി പരാജയപ്പെട്ടതില്‍ ടിഡിപിയിലും വീണ്ടുവിചാരമുണ്ടായി. ആന്ധ്രയിലും തെലങ്കാനയിലും സഖ്യം ഉണ്ടാകില്ലെന്ന സൂചനയാണ് ടിഡിപി നല്‍കുന്നത്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒരിടത്തും കോണ്‍ഗ്രസ്സിനൊപ്പം സഖ്യകക്ഷികളില്ല. ബംഗാളില്‍ സിപിഎം സഖ്യത്തിനായി കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം നീക്കം നടത്തുമ്പോള്‍ മറുവിഭാഗം തൃണമൂലിനൊപ്പമാണ്. സിപിഎമ്മുമായുള്ള സഖ്യം തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതുമല്ല. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു നേതൃത്വം നല്കുന്ന ഫെഡറല്‍ മുന്നണിക്കൊപ്പം നില്‍ക്കാനാണ് മമതയ്ക്ക് താല്പര്യം.
ദല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്കും തിരിച്ചടിയേറ്റു. നിലവില്‍ കര്‍ണാടകയില്‍ ജെഡിഎസ്, മഹാരാഷ്ട്രയില്‍ എന്‍സിപി, ബിഹാറില്‍ ആര്‍ജെഡി എന്നിവര്‍ മാത്രമാണ് കോണ്‍ഗ്രസ്സിനൊപ്പമുള്ളത്. ഇതില്‍ എന്‍സിപിയും ആര്‍ജെഡിയും 2014ല്‍ കോണ്ഗ്രസ്സിനൊപ്പമുണ്ടായിരുന്നവരാണ്. അന്ന് ബിഹാറില്‍ സഖ്യത്തിലുണ്ടായിരുന്ന ജെഡിയു ഇപ്പോള്‍ എന്ഡിഎയിലുമെത്തി. ഏതാനും സംസ്ഥാനങ്ങളില്‍ പ്രാദേശിക സഖ്യത്തിന് മാത്രമാണ് ഇപ്പോള്‍ സാധ്യതയുള്ളത്. വിശാല സഖ്യമെന്നത് ജനിക്കുന്നതിന് മുന്‍പ് തന്നെ ഇല്ലാതായ സ്വപ്നമായി മാറിക്കഴിഞ്ഞു. യുപിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. എന്നാല്‍ എസ്പിയും ബിഎസ്പിയും പുനരാലോചന നടത്തണമെന്ന വിരുദ്ധാഭിപ്രായവുമായി മുതിര്‍ന്ന നേതാവ് പി.ചിദംബരം രംഗത്തെത്തി. കോണ്‍ഗ്രസ്സിനെ വിലകുറച്ചുകാണുന്നുവെന്ന പരാതിയാണ് രാഹുല്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: