അവസാനം സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവെച്ചൊഴിഞ്ഞു. അദ്ദേഹത്തെ തല്‍സ്ഥാനത്ത് നിന്ന് നീക്കാനും പകരം വേറൊരു ചുമതല നല്‍കാനും തീരുമാനിച്ചത് പ്രധാനമന്ത്രിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയും ലോകസഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവും (എല്‍ഒപി) ഉള്‍പ്പെട്ട സമിതിയാണ് (കൊളീജിയം). അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന മട്ടില്‍ പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടര്‍ കൊളീജിയത്തിനെതിരെ ആക്ഷേപം ഉന്നയിക്കുകയായിരുന്നു; അതിന് പിന്നാലെ രാജിപ്രഖ്യാപനവും. ഇവിടെ തിരിച്ചറിയേണ്ടത്, ഇതേവ്യക്തി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്, ഈ സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാന്‍ സര്‍ക്കാരിനോ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനോ (സിവിസി) അധികാരമില്ലെന്നും അത് ചെയ്യേണ്ടത് അദ്ദേഹത്തെ നിയമിക്കാന്‍ ശുപാര്‍ശചെയ്ത കൊളീജിയത്തിനാണ് എന്നുമാണ്. അത് അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി അദ്ദേഹത്തെ തിരികെ സര്‍വീസില്‍ പ്രവേശിപ്പിച്ചത്. അതേസമയം തന്നെ, അലോക് വര്‍മ്മക്കെതിരായ പരാതിയില്‍ തീര്‍പ്പ് കല്പ്പിക്കാന് കൊളീജിയത്തിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ച് നിര്‍ദ്ദേശവും നല്കി. അങ്ങനെയാണ് പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ മുതിര്‍ന്ന ജഡ്ജി, എല്‍ഒപി എന്നിവര്‍ രണ്ടു ദിവസം യോഗം ചേര്‍ന്നതും തീരുമാനമെടുത്തതും. സിബിഐയില്‍ ഒരു ശുദ്ധികലശത്തിന്റെ തുടക്കമാണിത് എന്ന് വേണം കരുതാന്‍.
കഴിഞ്ഞ ഒക്ടോബര്‍ 23ന്, സിവിസി നല്കിയ ശുപാര്‍ശ കണക്കിലെടുത്താണ് സര്‍ക്കാര്‍ അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് നീക്കിയത്. യഥാര്‍ഥത്തില്‍ അന്ന് അദ്ദേഹത്തെ നീക്കുകയായിരുന്നില്ല; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തമ്മിലുള്ള വഴക്ക് സിബിഐ-യെ ബാധിക്കുന്നു എന്ന തോന്നലുണ്ടായപ്പോള്‍ വര്‍മ്മയോടും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയോടും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. പകരം എം. നാഗേശ്വര റാവുവിന് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയും നല്കി. അതായത്, സാങ്കേതികമായി, സിബിഐ ഡയറക്ടറെ സര്‍ക്കാര്‍ നീക്കിയിരുന്നില്ല. അതാണ് കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും. എന്നാല്‍ സിബിഐ ഡയറക്ടര്‍ക്ക് മിനിമം കാലാവധി ഉണ്ടെന്നും അത് രണ്ടുവര്‍ഷമാണ് എന്നും അതിന് മുന്‍പേ പുറത്താക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണ് എന്നും എതിര്‍പക്ഷം നിലപാടെടുത്തു. അതിന്മേലാണ് സിബിഐ ഡയറക്ടറെ പുറത്താക്കുന്നതിന്, അദ്ദേഹത്തെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ നിയോഗിക്കപ്പെട്ട, മൂന്നംഗ കോളീജിയത്തിനെ അധികാരമുള്ളൂ എന്ന് സുപ്രീം കോടതി പറഞ്ഞത്.
ഇതുപോലൊരു പ്രശ്നം മുന്‍പ് ഉയരാതിരുന്നതിനാലാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സിവിസിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത് തീരുമാനമെടുത്തത്. ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി. സിബിഐ ഡയറക്ടറെ കോടതി വീണ്ടും നിയമിച്ചുവെങ്കിലും അധികാരങ്ങള്‍ ഒന്നും നല്‍കിയില്ല; അത് കൊളീജിയം ഭാവി സംബന്ധിച്ച് തീരുമാനമെടുത്ത ശേഷം മതി എന്നതായിരുന്നു കോടതി നിലപാട്. സിവിസി നടത്തിയ അന്വേഷണങ്ങളുടെ വിശദാംശങ്ങള്‍ കോടതി കണ്ടതാണ്. കാര്യങ്ങള്‍ അപകടകരമാണ് എന്ന തോന്നല്‍ ഉണ്ടാക്കുകയും ചെയ്തിരിക്കണം. ഒരാഴ്ചക്കകം ഈ മൂന്നംഗ സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിച്ചത് അതൊക്കെക്കൊണ്ടാവണം.
മൂന്നംഗ സമിതിയിലേക്ക് ചീഫ് ജസ്റ്റിസ് തനിക്ക് പകരമായി ജസ്റ്റിസ് എ.കെ. സിക്രിയെ നിയോഗിച്ചു. പിന്നെ പ്രധാനമന്ത്രിയും എല്‍ഒപിയും. അവര്‍ക്ക് മുന്നില്‍ സിവിസി റിപ്പോര്‍ട്ടാണ് വന്നത്; അത് തയ്യാറാക്കിയതാവട്ടെ മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ. പട്നായിക്കിന്റെ സാന്നിധ്യത്തിലും. സിവിസിക്ക് മുന്നിലുണ്ടായിരുന്ന വസ്തുതകള്‍, പരാതികള്‍ എന്നിവയൊക്കെ മുന്‍ ജഡ്ജി കാണുകയും ബോധ്യപ്പെടുകയും ചെയ്തതാണ് എന്നര്‍ത്ഥം. അതൊക്കെ കൊണ്ടുതന്നെ ഈ മൂന്നംഗ സമിതിയില്‍ അത് സംബന്ധിച്ച സംശയങ്ങള്‍ ഉയര്‍ന്നിരിക്കില്ല എന്ന് കരുതേണ്ടിയിരിക്കുന്നു. പക്ഷേ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് (എല്‍ഒപി) എതിര്‍പ്പുണ്ടായിരുന്നു; അതില്‍ അസ്വഭാവികതയൊന്നുമില്ല; കോണ്‍ഗ്രസിന്റെ നിലപാടുകള്‍, ബന്ധങ്ങള്‍ ഒക്കെ വ്യക്തവുമാണ്. സുപ്രീം കോടതി ജഡ്ജിയും പ്രധാനമന്ത്രിയും അലോക് വര്‍മ്മക്കെതിരെ നടപടി വേണം എന്ന് നിര്‍ദേശിക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ അലോക് വര്‍മ്മ ആവശ്യപ്പെട്ട പ്രകാരം നടപടിയെടുക്കുകയായിരുന്നു. അതുകൊണ്ട് അക്കാര്യത്തില്‍ ഇനി പരാതി പറയാന്‍ അവര്‍ക്കാവുകയില്ലല്ലോ.
അലോക് വര്‍മ്മ പുറത്തുപോയിക്കഴിഞ്ഞപ്പോള്‍ ഇടക്കാലത്ത് സിബിഐ-യില്‍ കയറി കളിക്കാന്‍ ശ്രമിച്ച രാഷ്ട്രീയക്കാരും അവരുടെ ദല്ലാളന്മാരും ഓരോ കാരണങ്ങള്‍ പറയാന്‍ തുടങ്ങി. വിശദീകരണം നല്കാന് സിബിഐ ഡയറക്ടര്‍ക്ക് അവസരം നല്‍കിയില്ല, മൊഴിയെടുത്തില്ല തുടങ്ങിയതൊക്കെയായിരുന്നു അത്. എന്നാല്‍ അതൊന്നും ഈ സമിതിയുടെ ജോലിയില്‍ വരുന്നില്ല. ഇന്ത്യയുടെ പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും ഒക്കെ ഇരുന്ന് ഒരു ഉദ്യോഗസ്ഥറ്നെ മൊഴിയെടുക്കണോ? അതൊക്കെ നടക്കുമോ, അതൊക്കെ കോടതി പ്രതീക്ഷിക്കുമോ? തങ്ങളുടെ മുന്നിലുള്ള ഒരു റിപ്പോര്‍ട്ട് പരിശോധിച്ച് ഒരാള്‍ തെറ്റുകാരനാണോ അല്ലയോ എന്നതല്ലേ സമിതിക്ക് പരിശോധിക്കാനാവൂ. അത്രയേ സുപ്രീം കോടതിയും ഉദ്ദേശിച്ചിരിക്കുള്ളൂ. പിന്നെ വേറൊന്നുള്ളത്, ഇവിടെ ഒരാളെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നൊന്നുമില്ല; ഒരാളെ ഒരു തസ്തികയില്‍ തുടരാന്‍ അനുവദിക്കാമോ എന്ന് വിലയിരുത്തിയിട്ടേയുള്ളൂ.
പക്ഷേ, അലോക് വര്‍മ്മക്ക് വിശദീകരണം നല്കാന് അവസരം നല്‍കേണ്ടതായിരുന്നു എന്നതാണ് കോണ്‍ഗ്രസുകാര്‍ പറഞ്ഞുനടന്നത്. മോഡി അദ്ദേഹത്തെ പുറത്താക്കി എന്ന് കുറ്റപ്പെടുത്തുന്ന ചിലരെയും കണ്ടു. എന്നാല്‍ അതില്‍ എന്തെങ്കിലും യാഥാര്‍ഥ്യം ഉണ്ടോ? ഇവിടെ ആശ്രയിക്കാവുന്നത്, സമിതിയിലുണ്ടായിരുന്ന സുപ്രീം കോടതി ജഡ്ജിയുടെ നിലപാട് മനസിലാക്കുക എന്നതാണ്. അത് സാധാരണ നിലക്ക് അസാധ്യവുമാണ്. എന്നാല്‍ ഇത്തവണ ഈ രാജ്യത്തെ ജനതക്ക് ഒരു സൗഭാഗ്യമുണ്ടായി. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ജസ്റ്റിസ് സിക്രിയുടെ മനോഗതം മനസിലാക്കി; അത് പൊതു മണ്ഡലത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരിക്കുന്നു.
‘ജസ്റ്റിസ് സിക്രിയോട് താന്‍ രാവിലെ സംസാരിച്ചിരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ഇക്കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അത് ഇങ്ങനെയൊക്കെയാണ്: സിവിസി ഗുരുതരമായ ചില ആക്ഷേപങ്ങള്‍ കണ്ടെത്തിയിരുന്നു; അതുസംബന്ധിച്ച് തീരുമാനമെടുക്കും മുന്‍പ് സിവിസി അലോക് വര്‍മ്മക്ക് വിശദീകരണം നല്കാന് അവസരം കൊടുത്തിരുന്നു; ഗുരുതരമായ ആക്ഷേപങ്ങളുടെയും തെളിവുകളുടെയും പശ്ചാത്തലത്തില്‍ അതൊക്കെ സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ആ സമയത്ത് അലോക് വര്‍മ്മ സിബിഐ ഡയറക്ടറായി തുടര്‍ന്നുകൂടെന്നും ജസ്റ്റിസ് സിക്രി നിലപാടെടുത്തു. അലോക് വര്‍മ്മയെ പുറത്താക്കുന്നില്ല, സസ്പെന്‍ഡ് പോലും ചെയ്യുന്നില്ല, അതേ ശമ്പളവും അലവന്സുമൊക്കെയുള്ള മറ്റൊരു തസ്തികയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്; ബന്ധപ്പെട്ടയാളുടെ മൊഴിയെടുക്കാതെയും അഭിപ്രായം ആരായാതെയും സസ്പെന്ഷന് പോലും ആവാമെന്ന് നിയമം അനുശാസിക്കുന്നുണ്ട്; ഇവിടെ വര്‍മ്മയെ സസ്പെന്‍ഡ് ചെയ്തിട്ടുപോലുമില്ല; മറ്റൊരു തസ്തികയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്. അതുതന്നെ വേണ്ടിവന്നത് സിബിഐയുടെ ഡയറക്ടര്‍ അഴിമതിയാരോപണം നേരിടുമ്പോള്‍ ആ കസേരയില്‍ ഇരുന്നുകൂടാ എന്നത് കൊണ്ടും. അതൊക്കെക്കൊണ്ട് വര്‍മ്മയുടെ വിശദീകരണം കേട്ടില്ലെന്ന ആക്ഷേപത്തിന് ഒരു പിന്‍ബലവുമില്ല; അതില്‍ കാര്യവുമില്ല.
എന്നാല്‍ അതുകൊണ്ട് പ്രശ്നങ്ങള്‍ തീരുന്നില്ല. അലോക് വര്‍മ്മയുടെ നീക്കങ്ങള്‍, നടപടികള്‍, സിബിഐയിലെ ചേരിപ്പോരുകള്‍, ഉദ്യോഗസ്ഥരുടെ ചില കരുനീക്കങ്ങള്‍ എന്നിവയൊക്കെ വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ഇതില്‍ ആദ്യമായി പരിശോധിക്കേണ്ടത്, എങ്ങനെയാണ് ഇത്തരമൊരാള്‍ സിബിഐ ഡയറക്ടര്‍ പദവിയിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ടത് എന്നത് തന്നെയാണ്. വര്‍മ്മയുടെ ആസ്തികള്‍ സംബന്ധിച്ച ചില വാര്‍ത്തകള്‍ പുറത്തുവന്നത് കാണാതെ പോകാനാവില്ലല്ലോ. ദല്‍ഹിയില്‍ മാത്രം അഞ്ച് വലിയ വസതികളാണ്; അക്ഷരാര്‍ഥത്തില്‍ ഒരു ബഹുകോടിപതി. അനവധി വാണിജ്യ സ്ഥാപനങ്ങളില്‍ താല്പര്യം.
സിവിസി ഓരോ അപേക്ഷയും പരിശോധിച്ച ശേഷമാണ് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നത്. ആ വേളയില്‍ എന്തുകൊണ്ട് ഇതൊക്കെ ശ്രദ്ധയില്‍ പെട്ടില്ല? നേരത്തെ മറ്റ് ചില ചുമതലകള്‍ വഹിക്കവെ അദ്ദേഹത്തില്‍ നിന്നുണ്ടായ നടപടികളും ഇപ്പോള്‍ സംശയത്തിന്റെ നിഴലിലാണ്. ജയില്‍ വകുപ്പില്‍ ജോലി നോക്കവേ ഉണ്ടായ ആക്ഷേപങ്ങളും പറഞ്ഞുകേള്‍ക്കുന്നു. പലതും പുറത്തുവരുന്നുണ്ട്. ഇനി പലതും പുറത്ത് വന്നേക്കും. ‘വലിയ ധനാഢ്യന്മാരായ പ്രതികള്‍ ജയിലിലെത്തിയാല്‍ കുശാലാണ്…. ദല്‍ഹിയില്‍ പോലീസ് മേധാവിയായിരിക്കെ നടത്തിയ സ്ഥലം മാറ്റങ്ങള്‍’. ഇതൊക്കെ ശരിയാണോ എന്നതറിയില്ല; എന്നാല്‍ ഒന്നുമില്ലാതെ പുക പുറത്തേക്ക് വരില്ലല്ലോ എന്നല്ലേ സാധാരണ പറയാറുള്ളത്. ഇനി ഇത്തരം തസ്തികകളിലേക്ക് നിയമനം നടത്തുമ്പോള്‍ സ്വീകരിക്കേണ്ട ജാഗ്രത എത്രത്തോളമാവണം എന്നത് ഈ സംഭവം ഓര്‍മ്മിപ്പിക്കുന്നു. തീര്‍ച്ചയായും പ്രധാനമന്ത്രി ഇതിനെക്കുറിച്ചൊക്കെ ബോധവാനാവും എന്നാണ് കരുതേണ്ടത്.
രാജ്യം വളരെ പ്രധാനപ്പെട്ട കുറെ അഴിമതി-തട്ടിപ്പ് കേസുകള്‍ക്ക് കാതോര്‍ത്തിരിക്കുമ്പോഴാണ് അലോക് വര്‍മ്മ ഒരുതരം വില്ലന്‍ വേഷമണിയുന്നത് എന്നത് മറന്നുകൂടാ. ആ തട്ടിപ്പുകളില്‍ ഉള്‍പ്പെട്ടത് വലിയ ആള്‍ക്കാരാണ് എന്നതും വായിക്കേണ്ടതുണ്ട്. ആ സിബിഐ മേധാവിയെ എന്തൊക്കെയോ അലട്ടിയിരുന്നു എന്ന് സിവിസിയുടെ റിപ്പോര്‍ട്ട് നമ്മെ പഠിപ്പിക്കുന്നു. എല്ലാ ആരോപണങ്ങളും ശരിവെക്കപ്പെട്ടു എന്നല്ല, പക്ഷേ, പലതിലും കഴമ്പുണ്ട് എന്ന് ബോധ്യമാവുന്നു; പലതും വിശദമായി അന്വേഷിക്കപ്പെടേണ്ടതുണ്ട് എന്നും. മറ്റൊന്ന്, ചില കള്ളക്കളികള്‍ അദ്ദേഹം നേരിട്ടോ അല്ലാതെയോ നടത്താന്‍ ശ്രമിച്ചതും വ്യക്തം. പുറത്തുപറയാന്‍ പാടില്ലാത്ത രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ പോലും. ഏത് വിധത്തിലായാലും അഴിമതിക്കാരെ സംരക്ഷിക്കാന്‍ സിബിഐ മേധാവി തയ്യാറാവുക എന്നത് അതിശയകരമാണല്ലോ; പ്രത്യേകിച്ചും അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച, അഴിമതി തൊട്ടുതീണ്ടാത്ത ഒരു ഭരണം കൊണ്ടുനടന്ന ഒരു പ്രധാനമന്ത്രിയും സര്‍ക്കാരും ഉള്ളപ്പോള്‍. അത്തരക്കാരുടെ ബന്ധങ്ങള്‍, ചെയ്തികള്‍ ഒക്കെത്തന്നെ അന്വേഷണവിധേയമാക്കേണ്ടതുണ്ട്.
അലോക് വര്‍മ്മക്ക് രാജിവെച്ച് മാന്യമായി ഇറങ്ങിപ്പോകാന്‍ ഒരു അവസരം ലഭിച്ചിരുന്നു എന്നത് ദല്‍ഹിയിലെങ്കിലും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ തെളിവുകള്‍ ഒക്കെ വര്‍മ്മക്ക് ബോധ്യമുണ്ടായിരുന്നു എന്ന്. രാജിക്കത്ത് കൊടുക്കാന്‍ തയ്യാറായ അദ്ദേഹം പിന്നീട് പ്രതിപക്ഷ നിരയിലേക്ക് കടന്ന് ‘കളിക്കാന്‍ ശ്രമിക്കുക’ യായിരുന്നുവത്രെ. ആ കളിയിലാണ് വര്‍മ്മ കാല് വഴുതി വീണത്; അപകടത്തില്‍ പെട്ടത്. ഇപ്പോള്‍ രാജിവെച്ചുപോയാലും, കേസുകള്‍ പലതും വിടാതെ പിന്തുടരാനല്ലേ സാധ്യത.
സിബിഐയില്‍ ഇനി എന്ത് എന്ന ചോദ്യം ബാക്കിനില്‍ക്കുന്നുണ്ട്. ഗൗരവമുള്ള പ്രശ്നമാണിത് എന്നതില്‍ സംശയമില്ല. പോലീസ് സേനയില്‍ സത്യസന്ധര്‍ ഇന്നിപ്പോള്‍ കുറവാണ് എന്നത് ഒരു പരമാര്‍ത്ഥമാണ്. രാഷ്ട്രീയക്കാരുടെയും അഴിമതിക്കാരുടെയും എന്തിനേറെ രാഷ്ട്രവിരുദ്ധ ശക്തികളുടെ പോലും പാദസേവകരായി മാറിയവരാണ് പലരും എന്നതാണ് പരക്കെ പറയപ്പെടുന്നത്. അതില്‍ കുറെയൊക്കെ കഴമ്പുണ്ടുതാനും. അധികാരത്തില്‍ ഇല്ലെങ്കിലും ഇത്തരക്കാരില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനവും ചെറുതല്ല. അഴിമതിയും ദല്ലാള്‍ ജോലിയും പോലീസുമൊക്കെ കൂട്ടുകമ്പനിയായിട്ടല്ലേ പലപ്പോഴും അറിയപ്പെടാറുള്ളത്. നാലോ അഞ്ചോ വര്‍ഷം കോണ്‍ഗ്രസ്സിതരര്‍ ഭരിക്കുന്നത് കൊണ്ട് ഇതൊക്കെ നന്നായി വരുമെന്ന് കരുതുന്നത് അബദ്ധവുമാണ്. അത് നരേന്ദ്ര മോദിക്ക് അറിയാത്തതാവില്ല. പക്ഷേ, ഇതൊക്കെ ഇങ്ങനെ സംഭവിച്ചു. എന്നാല്‍ നാളെ അത് ആവര്‍ത്തിച്ചുകൂടാ എന്ന് രാജ്യം ഒറ്റക്കെട്ടായി ചിന്തിക്കേണ്ടിയിരിക്കുന്നു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട കുറ്റാന്വേഷണ ഏജന്‍സിയാണ് സിബിഐ; അത് ആ നിലക്ക് തലയുയര്‍ത്തി നില്‍ക്കേണ്ടതുണ്ട്. അത് രാജ്യത്തിന്റെ അഭിമാനവുമാവണം; എന്നാല്‍ അഴിമതിക്കാര്‍ക്ക് പേടിയുണ്ടാവൂ; സത്യവും ധര്‍മ്മവും നിലനില്‍ക്കൂ. തീര്‍ച്ചയായും ഇപ്പോള്‍ തുടങ്ങിയത് ഒരു ശുദ്ധീകരണമാണ്; ശുദ്ധികലശം. അത് പൂര്‍ത്തിയാക്കേണ്ടതുണ്ട്. അലോക് വര്‍മ്മ മാത്രമല്ല അവിടെ ഇതൊക്കെ കാട്ടിക്കൂട്ടിയത് എന്നതോര്‍ക്കുക. തട്ടിപ്പുകാര്‍ക്കും അഴിമതിക്കാര്‍ക്കും ശക്തമായ താക്കീതായും അലോക് വര്‍മ്മ പ്രശ്നം മാറേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: