ഒരു ഗ്രാമത്തിന്റെ നിലനില്പിനായി ഒരു സമരം ശക്തിപ്രാപിക്കുന്നു. കരിമണല്‍ഖനനത്തെ തുടര്‍ന്ന് കരുനാഗപ്പള്ളിയിലെ ആലപ്പാട് ഗ്രാമത്തെ കടല്‍ വിഴുങ്ങുന്നവെന്ന നാളുകള്‍ നീണ്ട വിലാപമാണ് ഇപ്പോള്‍ സമരമായി ശക്തി പ്രാപിക്കുന്നത്. മറ്റ് പല വിഷയത്തിലുമെന്നതുപോലെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആലപ്പാടിലേക്ക് തിരിഞ്ഞതോടെ ചാനലുകളും നിരീക്ഷകരുമൊക്കെ ഒഴുകുകയാണ്. വാദങ്ങളും പ്രതിവാദങ്ങളുമായി ദൃശ്യമാധ്യമങ്ങളും രാഷ്ട്രീയക്കാരും പക്ഷം ചേര്‍ന്നുതുടങ്ങി. എന്താണ് ആലപ്പാട് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നത് പഠനവിധേയമാക്കേണ്ടതാണ്.
കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളിക്ക് ഏകദേശം അഞ്ചുകിലോമീറ്റര്‍ പടിഞ്ഞാറുവശത്ത് ടിഎസ്കനാലിനും അറബിക്കടലിനും ഇടയി ല്‍ കൊച്ചു ദ്വീപുപോലെ കിടക്കുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് ആലപ്പാട് ഗ്രാമം.
എഡി ഒന്നാം നൂറ്റാണ്ടില്‍ കടലിലെ അപൂര്‍വ്വ പ്രതിഭാസമായ ചാകരയില്നിന്ന് രൂപം കൊണ്ടെന്ന് കരുതപ്പെടുന്ന ഈ പ്രദേശത്തെ ലോക പ്രശസ്തമാക്കുന്ന പല കാര്യങ്ങളില്‍ പ്രധാനം ഇവിടുത്തെ കരിമണല്‍ നിക്ഷേപവും മാതാ അമൃതാനന്ദമയീദേവിയുടെ ആസ്ഥാനവുമാണ്.
പഞ്ചായത്തില്‍ മത്സ്യബന്ധന രംഗത്തെപ്പോലെതന്നെ ഒട്ടും അപ്രധാനമല്ലാത്ത മേഖലയായിരുന്നു കയര്‍ വ്യവസായം. ആലപ്പാടന്‍ കയര്‍ ലോകവിപണിയില്‍ മുന്‍പന്തിയിലായിരുന്നു. പ്രസിദ്ധമായ ഈ കയര്മൂലം ആലപ്പാടു പഞ്ചായത്തിലെ ലോഹ മണല്‍ ശ്രദ്ധിക്കപ്പെട്ടതോടെ പല വിദേശകമ്പനികളും ലോഹമണലിന്റെ ഉറവിടം അന്വേഷിച്ച് ഈ പഞ്ചായത്തിലെത്തി. 1911-ല്‍ ഒരു ജര്മ്മന്കമ്പനിയാണ് ലോഹമണല്‍ ഖനനം ഇവിടെ ആരംഭിച്ചത്. 1932 മുതല്‍ എഫ്എക്സ് പെരേര സണ്‍സ് എന്ന സ്ഥാപനവും 1959 വരെ ഹോപ്കിന്‍സ് ആന്‍ഡ് വില്യംസ് എന്ന വിദേശകമ്പനിയും ഖനനം നടത്തിവന്നു. 1950 ആഗസ്റ്റ് 18ന് ഇന്ത്യന്‍ റയര്‍ എര്‍ത്ത്സ് ലിമിറ്റഡ് (ഐആര്‍ഇ എല്‍) ആലുവായിലെ റയര്‍ എര്‍ത്ത്സ് ഡിവിഷനുമായി സംയോജിതമായി. 1963ല്‍ ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിന് കീഴിലായിരുന്നു ഇത്.
ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ ബീച്ച് മണല്‍ ധാതുക്കളെ വേര്‍തിരിച്ചെടുത്ത് കമ്പനികള്‍ ഏറ്റെടുക്കുകയും രണ്ട് ഡിവിഷനുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഒന്ന് കേരളത്തിലെ ചവറയിലും മറ്റൊന്ന് തമിഴ്നാട്ടിലുമായിരുന്നു. ഇതാണ് കൂടുതല്‍ ധാതുനിക്ഷേപം കാണപ്പെടുന്ന, ഇന്ന് അതിജീവനത്തിനുകേഴുന്ന ആലപ്പാടിന്റെ ഹൃദയത്തെ വ്രണപ്പെടുത്തുന്ന സംഭവങ്ങളിലേക്ക് നീളുന്നത്.
നിരന്തരമായ കടലാക്രമണങ്ങളിലും അസ്വാഭാവികമായ കടലേറ്റത്തിലും തുടങ്ങി പ്രകൃതിജന്യ കടല്‍ക്ഷോഭങ്ങളില്‍ ഭയാശങ്കകളോടെയാണ് ആലപ്പാട്ടെ ജനത ഓരോദിനവും തള്ളിനീക്കുന്നത്. 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്ന ആലപ്പാട്ട്ഗ്രാമം ഇപ്പോഴുള്ളത് 7. 6 ചതുരശ്ര കി.മീ മാത്രം! കരിമണല്‍ കുഴിച്ചെടുക്കുമ്പോള്‍ പ്രദേശത്തെ കടല്‍വിഴുങ്ങുന്നു. രണ്ടായിരത്തിലധികം കുടുംബങ്ങള്‍ താമസിച്ചിരുന്ന പ്രദേശത്ത് ഇപ്പോഴുള്ളത് മണല്‍ക്കുഴികളും മണല്‍ക്കൂനകളും മാത്രമാണ്. കടലിലും ഖനനം നടക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ദുരിതജീവിതമാണ്. ഇവിടെയാണ് ഈ നാട് അതിജീവന സമരത്തിലേക്ക് നടന്നത്.
ആലപ്പാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം എഴുപത്തിനാലു ദിവസം പിന്നിട്ടിരിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ വിഷയം കത്തിപ്പടര്‍ന്നു. ഗ്രൂപ്പുകളില്‍നിന്നും ഗ്രൂപ്പുകളിലേക്ക് ‘സേവ് ആലപ്പാട്’സമരം വ്യാപിക്കുന്നു.
എന്നാല്‍ ചില പിന്നാമ്പുറങ്ങളും പരിശോധിക്കേണ്ടതുണ്ട്. സേവ് ആലപ്പാട് മുന്നോട്ടു വെക്കുന്നത് ‘സ്റ്റോപ്പ് മൈനിങ്’ എന്ന മുദ്രാവാക്യമാണ്. രാജ്യത്തിന്റെ ധാതുസമ്പത്ത് കേന്ദ്ര പൊതുമേഖലാസ്ഥാപനം എടുക്കുന്നത് നിര്‍ത്തലാക്കണമെന്നാണ് ആ മുദ്രാവാക്യത്തിന്റെ താല്പര്യം. അതിന്റെ പിന്നില്‍ നിഗൂഢതകളുണ്ട് എന്ന ആശങ്കയും ശക്തമാണ്.
ചോദ്യം ചെയ്യപ്പെടേണ്ടത് കമ്പനി നടത്തുന്ന അശാസ്ത്രീയമായ, നിയമവിരുദ്ധമായ ഖനനമാണ് എന്നതാണ് മറുപുറം. ധാതുസമ്പത്ത് രാജ്യത്തിന്റെ സ്വത്താണ്. അതിന്റെ ഖനനം നിര്‍ത്തണമെന്ന് പ്രചരിപ്പിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അതിനുപിന്നില്‍ രാജ്യവിരുദ്ധ ശക്തികളുടെ ഇടപെടല്‍ ഉണ്ടെങ്കില്‍ അതും കണ്ടെത്തണം.
സേവ് ആലപ്പാട് സമരനായകര്‍ ഉന്നയിക്കുന്നതുപോലെ പൊന്മന എന്ന 1500 കുടുംബങ്ങള്‍ ഉണ്ടായിരുന്ന ഗ്രാമം ഇന്ന് വെറും മൂന്ന് കുടുംബങ്ങളായി ചുരുങ്ങിയത് കണ്മുന്നിലുണ്ട്. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ ആണ് പൊന്മനയുടെ തകര്‍ച്ചയ്ക്ക് പിന്നില്‍. എന്നാല്‍ ആ കമ്പനിക്ക് എതിരെ ഒരു സമരമുഖം തുറക്കാത്തവര് ഇപ്പോള്‍ കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തിനെതിരെ നടത്തുന്ന സമരതീവ്രത അത്തരം പല സംശയങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
അതേസമയം അക്ഷരാര്‍ത്ഥത്തില്‍ ഐആര്‍ ഇ കമ്പനി ആലപ്പാടും തീരപ്രദേശത്തും ചെയ്യുന്നത് തികച്ചും നിയമലംഘനവും അശാസ്ത്രീയമായതുമാണ്. സീ വാഷിങ് എന്ന ഖനന രീതി സിആര്‍ഇസഡ് നിയമം പോലും വിലക്കുന്നതാണ്. എന്നാല്‍ അവര്‍ അത് നിര്‍ബാധം തുടരുന്നു. തീരത്ത് നിന്ന് ഇവര്‍ ഇങ്ങനെ മണല്‍ കോരുന്നതുകൊണ്ടാണ് വടക്ക് വശത്ത് നിന്നു മണ്ണിടിഞ്ഞ് അവരുടെ ഖനനമേഖലയിലേക്ക് തന്നെ ചെല്ലുന്നതും ആലപ്പാട് പഞ്ചായത്തും വടക്ക് ഭാഗങ്ങളില്‍ ഉള്ള പഞ്ചായത്തുകളും അനുദിനം ലോപിക്കുന്നതും. തെക്ക് മണല്‍ എടുത്താല്‍ വടക്ക് കര ഇടിയുമെന്ന് അറിയാന്‍ കടല്‍ അറിയുന്ന മത്സ്യത്തൊഴിലാളിയുടെ യാഥാര്‍ത്ഥ്യബോധം മതി.
എന്നിട്ടും ഇത് നിര്‍ബാധം തുടരുമ്പോള്‍ ഈ ജനതയോട് കമ്പനിക്ക് എന്ത് പ്രതിബദ്ധതയാണ് ഉള്ളത് എന്ന ചോദ്യം ഉയരുന്നു. രാജ്യത്തെ ഖനന നിയമപ്രകാരം കമ്പനി ലാഭത്തിന്റെ പത്ത് ശതമാനം പദ്ധതിപ്രദേശത്ത് ചെലവഴിക്കണം. ഇവര്‍ വര്‍ഷം തോറും പഞ്ചായത്തിന് നല്‍കുന്നത് രണ്ട് ലക്ഷം രൂപയാണ്. സുനാമി എന്ന മഹാദുരന്തം ഉണ്ടായിട്ട് ഒരു ചുടുകട്ടപോലും ഈ പഞ്ചായത്തില്‍ ഇവര്‍ വാങ്ങിനല്കിയിട്ടില്ല.
പാരിസ്ഥിതിക അനുമതി കിട്ടാത്ത ഇടങ്ങളില്‍ ഖനനം നടത്താന്‍ പാടില്ല എന്ന് 2017 ലെ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവും സുപ്രീംകോടതിയുടെ കോമണ്‍ കേസ് ജഡ്ജുമെന്റും പറയുന്നു. എന്നാല്‍ കമ്പനി ആലപ്പാട് തന്നെ ഇത്തരത്തില്‍ ലംഘനം നടത്തിയിട്ടുണ്ട്. അത്തരം കമ്പനികള്‍ക്ക് ഇനി മേലാല്‍ പാരിസ്ഥിതിക അനുമതി നല്‍കരുതെന്നും 200 ശതമാനം പിഴ ഈടാക്കണമെന്നുമാണ് നിയമം പറയുന്നത് എന്നതും ഓര്‍ക്കണം.
ഇന്നുവരെ ആലപ്പാട് ഖനനം ചെയ്തിട്ട് അവര്‍ ഒരു സെന്റ് ഭൂമി പോലും നികത്തി തിരികെ നല്‍കിയിട്ടില്ല. ഖനനമേഖലയായ വെള്ളനാതുരുത്ത് നിന്ന് മാത്രം അഞ്ഞൂറിലേറെ കുടുംബങ്ങളാണ് മാറി താമസിക്കേണ്ടിവന്നത്. പഞ്ചായത്തിലുടനീളം ആയിരത്തിലേറെ കുടുംബങ്ങള്‍ ഇത്തരത്തില്‍ പലായനം ചെയ്യേണ്ടി വന്നു. സുനാമി പുനരധിവാസത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കുടുംബങ്ങള്‍ വേറെയും. ഭൂമി വീണ്ടും നികത്തി പുനരധിവാസം നടത്താമെന്ന് പറയുന്നതല്ലാതെ കമ്പനി അത് നാളിതുവരെ ചെയ്തിട്ടില്ല. അയനിവേലിക്കുളങ്ങര ഗ്രാമത്തിലും 180 ഹെക്ടര്‍ ഭൂമി നാട്ടുകാരറിയാതെ ഐആര്‍ഇ പാട്ടക്കരാറില്‍ പെടുത്തിയതിനെതിരെ അവിടെയും ജനകീയസമരസമിതി രൂപീകരിച്ച് സമരം ശക്തമായിരുന്നു.
പലവിധ ചര്‍ച്ചകള്‍ നടന്നിട്ടും പുലിമുട്ട് സ്ഥാപിക്കുന്നതുള്‍പ്പെടെയുള്ള ജനകീയ പ്രശ്നങ്ങളില്‍ കമ്പനി കാണിക്കുന്ന മെല്ലെപ്പോക്ക് നയവും ആലപ്പാടിനെ തകര്‍ച്ചയിലേക്ക് നയിച്ചു.
സ്റ്റോപ്പ് മൈനിങ് എന്ന മുദ്രാവാക്യത്തേക്കാള്‍ ശാസ്ത്രീയഖനനം എന്ന സന്ദേശം ഉയര്‍ത്താനായില്ലെങ്കില്‍ രാജ്യദ്രോഹശക്തികള്‍ ഒരുനാടിന്റെ സമരമുഖം കവര്‍ന്നെടുക്കും. ഒരു കാര്യം കൂടി ഓര്‍മ്മപ്പെടുത്തട്ടെ. 89.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുണ്ടായിരുന്ന ആലപ്പാട്ട് ഗ്രാമം ഇപ്പോഴുള്ളത് 7. 6 ചതുരശ്ര കി.മീ മാത്രമെന്നു പറഞ്ഞല്ലോ. ഇവിടെ മൈനിങ് നിര്‍ത്തി പൊതുമേഖലാ സ്ഥാപനത്തെ ഇല്ലാതാക്കിയാല്‍ പഴയ ഗ്രാമത്തനിമയെ എങ്ങനെ തിരിച്ചു കൊണ്ടുവരാന്‍ സാധിക്കും?
റേഡിയേഷന് ഇല്ലാതാക്കിയ മണല്‍ റീഫില്‍ ചെയ്ത്, ഭൂമി ഉടമസ്ഥര്‍ക്ക് തിരികെ കൊടുത്ത് അവരെ പുനരധിവസിപ്പിക്കുമ്പോഴാണ് ആലപ്പാടിനെ ശരിയായ അര്‍ത്ഥത്തില്‍ വീണ്ടെടുക്കാനാവുക. ഇതിനു പോലും കോടികള്‍ ചെലവാകും. ഈ തുക ആരു ചെലവാക്കും? ഇത് ചെയ്യേണ്ടത് കമ്പനിയാണ്. ഇതു സര്‍ക്കാരിന്റെയും രാജ്യത്തിന്റെയും ധാര്‍മികമായ ഉത്തരവാദിത്വമാണ്. അതിന് മൈനിങ് നിര്‍ത്തലാക്കി പൊതു മേഖലാസ്ഥാപനം പൂട്ടിക്കുകയല്ല, അവരെക്കൊണ്ട് നിയമപരമായി അത് ചെയ്യിക്കുകയാണ് വേണ്ടത്. അതിജീവന സമരത്തിന് ഭാവുകങ്ങള്‍ അര്‍പ്പിക്കുന്നവര്‍ അതിനാണ് ഐക്യദാര്‍ഢ്യം കാട്ടേണ്ടത്. എങ്കിലേ ആ ഗ്രാമത്തെ പുനര്‍നിര്‍മിക്കാന്‍ സാധിക്കൂ. ഒപ്പം ഒരു പുതിയ സമരമുഖം തുറന്ന് പൊന്മന ഉള്‍പ്പെടെയുള്ള ഗ്രാമത്തെ തിരികെ കൊണ്ടുവരാന്‍ സാധിക്കൂ.
അല്ലെങ്കില്‍ വിണ്ടുകീറിയ അല്പം ഭൂമിയില്‍, ഉറ്റവരും ഉടയവരും ഇല്ലാതെ നിലവിലുള്ളവര്‍ മാത്രം ജീവിതം ജീവിച്ചുതീര്ക്കേണ്ടിവരും. ഗ്രാമത്തിന്റെ തനിമ വീണ്ടെടുക്കുന്ന പുനരധിവാസം ലക്ഷ്യമെങ്കില്‍ അതിന് പുതിയ സമരമുഖം തുറക്കണം. ആലപ്പാടിനെ രക്ഷിക്കാന്‍, പൊന്മനയെ രക്ഷിക്കാന്‍, രാജ്യത്തെ രക്ഷിക്കാന്‍ അത് അനിവാര്യമാണ്.
(അയനിവേലിക്കുളങ്ങര ജനകീയ
സമരസമിതി ട്രഷററാണു ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: