ലക്നൗ: ബിഎസ്പി നേതാവ് മായാവതിയുമായി തെരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയ എസ്പി നേതാവും മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് അമ്മാവന് ശിവ്പാല്‍ യാദവിന്റെ മുന്നറിയിപ്പ്. മായാവതിയെ വിശ്വസിക്കരുതെന്നാണ് അഖിലേഷിനെ ശിവ്പാല്‍ ഉപദേശിക്കുന്നത്. സമാജ്വാദി പാര്‍ട്ടിയില്‍ അധികാരത്തര്‍ക്കമുണ്ടായി അഖിലേഷ് ആധിപത്യം ഉറപ്പിച്ചപ്പോള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കി വെല്ലുവിളി ഉയര്‍ത്തി ശിവ്പാല്‍. മുന്‍ മുഖ്യമന്ത്രിയും അഖിലേഷിന്റെ അച്ഛനുമായ മുലായം സിങ് യാദവിന്റെ നിശബ്ദ പിന്തുണ ശിവ്പാലിനുണ്ടെന്നാണ് കരുതുന്നത്.
എസ്പി-ബിഎസ്പി സഖ്യ പ്രഖ്യാപനത്തിനു ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തപ്പോള്‍ ശിവ്പാല്‍ യാദവിനെ പേരെടുത്തു പറഞ്ഞ് മായാവതി വിമര്‍ശിച്ചിരുന്നു. അഖിലേഷിനു നല്കിയ ഉപദേശത്തിലൂടെയാണ് ശിവ്പാല്‍ അതിനു മറുപടി പറഞ്ഞത്. മായാവതിയെ വിശ്വസിക്കരുത്. അവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മറക്കരുത്. അധികാരത്തിനു വേണ്ടി എന്തും ചെയ്യാന്‍ മടിക്കില്ല. പിന്നാക്ക വിഭാഗങ്ങളുടേയും മുസ്ലീങ്ങളുടേയും വോട്ടു കിട്ടാനാണ് ഇപ്പോള്‍ എസ്പിയുമായി അവര്‍ സഖ്യമുണ്ടാക്കുന്നത്. തെരഞ്ഞെടുപ്പു കഴിയുമ്പോള്‍ ബിജെപിയെ പിന്തുണയ്ക്കാനും മായാവതി മടിക്കില്ല, പ്രഗതിശീല് സമാജ്വാദി പാര്‍ട്ടി(ലോഹിയ)യുടെ പ്രസിഡന്റ് കൂടിയായ ശിവ്പാല്‍ പ്രസ്താവനയില്‍ പറയുന്നു.
ശിവ്പാലിന്റെ പാര്‍ട്ടിക്കു വേണ്ടി പണം മുടക്കുന്നത് ബിജെപിയാണെന്ന് മായാവതി ആരോപിച്ചിരുന്നു. ബിജെപിക്കൊപ്പം മൂന്നുതവണ അധികാരം പങ്കിട്ടത് മായാവതിയാണെന്ന് ശിവ്പാല്‍ തിരിച്ചടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: