ന്യൂദല്‍ഹി: പരസ്പരം വെറുക്കുന്നവര്‍ തമ്മില്‍ താത്കാലിക രാഷ്ട്രീയ ലാഭത്തിനായി അവസരവാദ സഖ്യമുണ്ടാക്കുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയുടെ മുന്നേറ്റത്തില്‍ ആശയക്കുഴപ്പത്തിലാണ് പ്രതിപക്ഷം. തങ്ങളുടെ നിലനില്‍പ്പ് അപകടത്തിലായെന്ന് ഇവര്‍ ഭയക്കുന്നെന്നും മോദി പറഞ്ഞു. തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകരോട് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ബിജെപിയുടെ വിജയത്തില്‍ കോപാകുലരായ പ്രതിപക്ഷം പ്രധാനമന്ത്രിയായ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നു. നിഷേധാത്മക രാഷ്ട്രീയമാണ് അവര്‍ പിന്തുടരുന്നതെന്നും മോദി പറഞ്ഞു. യുപിയില്‍ പരസ്പരം പോരടിച്ചിരുന്ന എസ്പിയും ബിഎസ്പിയും സഖ്യമുണ്ടാക്കിയതായി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മോദിയുടെ വാക്കുകള്‍.
കേന്ദ്ര സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ബിജെപിയെ ജനങ്ങള്‍ക്ക് ഇഷ്ടമില്ലെന്നുമൊക്കെയാണ് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത്. ഇത് ശരിയാണെങ്കില്‍ ബിജെപിയെ നേരിടാന്‍ എന്തിനാണ് ഇവര്‍ സഖ്യമുണ്ടാക്കുന്നത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുണ്ടെന്നും ജനങ്ങള്‍ ബിജെപിക്കൊപ്പമാണെന്നും പ്രതിപക്ഷത്തിനറിയാം. യുവാക്കളും സ്ത്രീകളും കര്‍ഷകരും സാധാരണക്കാരും ബിജെപിക്കൊപ്പമാണ്.
ജനങ്ങളാണ് പ്രധാനമെന്നും പുതിയ വോട്ടര്‍മാര്‍ക്ക് പ്രഥമ പരിഗണന നല്കി പ്രവര്‍ത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പുതിയ വോട്ടര്‍മാര്‍ കുടുംബാധിപത്യം ഇഷ്ടപ്പെടുന്നില്ല. വികസനമാണ് ആഗ്രഹിക്കുന്നത്. വാഗ്ദാനങ്ങളിലല്ല, പ്രവര്‍ത്തനങ്ങളിലാണ് യുവാക്കള്‍ വിശ്വസിക്കുന്നത്. ബിജെപിയോടാണ് അവര്‍ക്ക് താല്പര്യം. കുടുംബാധിപത്യ പാര്‍ട്ടികള്‍ അവരുടേതായ സാമ്രാജ്യം നിര്‍മിക്കുമ്പോള്‍ ബിജെപി ജനങ്ങളെ ശാക്തീകരിക്കുകയാണ് ചെയ്യുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: