തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന അയ്യപ്പഭക്തസംഗമത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം സംസ്കൃതി ഭവനില്‍ ചേര്‍ന്നപ്പോള്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. പി.ജ്യോതീന്ദ്രകുമാര്‍, ഡോ. പി.കെ. രാധാകൃഷ്ണന്, ഡോ. പി.തങ്കമണി, രവീന്ദ്രനാഥ്, പി.ഗിരീഷ് തുടങ്ങിയവര്‍ സമീപം
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ എല്ലാ സമുദായങ്ങള്ക്കുമുണ്ടായിരുന്ന അവകാശങ്ങള്‍ തിരികെ നല്‍കണമെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍. ചെറുതും വലുതുമായ വിവിധ ചുമതലകള്‍ ഒാരോ സമുദായത്തിനും നല്കുന്ന സംവിധാനമായിരുന്നു ക്ഷേത്രങ്ങളിലുണ്ടായിരുന്നത്. ഉത്സവവും മറ്റും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ഓരോരുത്തര്‍ക്കും ലഭിച്ചിരിക്കുന്ന അവകാശങ്ങള്‍ നിര്‍വഹിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല ഉള്‍പ്പെടെ എല്ലാ ക്ഷേത്രങ്ങള്‍ക്കും ഇത് ബാധകമാണ്. ശബരിമലയില്‍ അരയ സമാജത്തിനുള്ള അവകാശം തിരിച്ചു കൊടുക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംഘടനയാണ് ആര്‍എസ്എസെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് 20ന് നടക്കുന്ന അയ്യപ്പഭക്ത സംഗമത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ഗോപാലന്‍കുട്ടി മാസ്റ്റര്‍.
ഭാരതം നിലനില്‍ക്കുന്നത് ചില പ്രത്യേക സാംസ്കാരിക സവിശേഷതകളുടെ അടിത്തറയിലാണ്. ഭരണകൂടത്തേക്കാള്‍ പ്രധാനമായൊരു സാംസ്ക്കാരിക മേല്‍ക്കൈ ഇവിടുണ്ട്. അത് നശിപ്പിച്ചാല്‍ മാത്രമേ തങ്ങള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിക്കൂയെന്ന അജണ്ട മനസ്സില്‍ വച്ചാണ് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമം. ഇതില്‍ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ട്. മതതീവ്രവാദ സംഘടനകളുടെ പിന്തുണയോടെയാണ് ഇതൊക്കെ ചെയ്യുന്നത്. ഹിന്ദു സമൂഹം ഒറ്റക്കെട്ടായി ഇതിനെ പ്രതിരോധിക്കണം. കോടതി പോലും നിഷ്പക്ഷമല്ലേയെന്ന് സംശയം തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍. പള്ളിക്ക് കല്ലെറിഞ്ഞ് വര്‍ഗീയ കലാപത്തിന് ശ്രമിച്ച ആള്‍ക്ക് ഉടന്‍ ജാമ്യം നല്കിയ കോടതി തന്നെ, നാമം ജപിച്ചതിന് കേസില്‍ പെട്ടവരുടെ ജാമ്യം നിഷേധിക്കുന്നു.
ഹര്‍ത്താല്‍ ദിവസം മുസ്ലിം ഭീകരസംഘടനകളുമായി ചേര്‍ന്ന് സിപിഎം ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിടാനാണ് ശ്രമിച്ചത്. ഭക്തസമൂഹം ഒന്നടങ്കം വ്യാകുലരാണ്. ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും തകര്‍ക്കാന്‍ ഏതറ്റം വരെയും പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന്റെ രീതിയാണ് കാണുന്നത്.
എളുപ്പത്തിലും നല്ല രീതിയിലും പരിഹാരം കാണാന്‍ പറ്റുന്ന വിഷയം വഷളാക്കി ഓരോ നിമിഷവും ആഹ്ലാദിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഭരണകൂടം കാഴ്ചവയ്ക്കുന്നത്. കലാപമുണ്ടാക്കാന്‍ വേണ്ടി ആളുകളെ ആഹ്വാനം ചെയ്യുകയാണ് മുഖ്യമന്ത്രിയെന്നും ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.
ആര്‍എസ്എസ് തിരുവനന്തപുരം മഹാനഗരം സംഘചാലക് പി. ഗിരീഷ് അധ്യക്ഷത വഹിച്ചു. മുന്‍ വൈസ് ചാന്‍സലര്‍ ഡോ. പി.കെ. രാധാക്യഷ്ണന്, ശബരിമല കര്‍മസമിതി ദേശീയ സമിതി അംഗങ്ങളായ കാമോത്ത് രവീന്ദ്രനാഥ്, പ്രൊഫ. പി. തങ്കമണി, ജില്ലാ ചെയര്മാന് പി. ജ്യോതീന്ദ്രകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജി. മാധവന് നായര്‍ ചെയര്‍മാനും ടി.വി. പ്രസാദ് ബാബു ജനറല്‍ കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: