ശബരിമല: യുവതീ പ്രവേശനത്തെ അനുകൂലിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും. ശബരിമലയിലെ പഴയ ആചാരങ്ങളെല്ലാം കാലാകാലങ്ങളില്‍ മാറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാര്‍. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
സന്നിധാനത്തെ മണിക്കിണര്‍ മാറ്റി, ഭസ്മക്കുളം മൂടി, പതിനെട്ടാംപടിയില്‍ പഞ്ചലോഹം ഇട്ടു. ഇതെല്ലാം കാലാകാലങ്ങളില്‍ വരുത്തിയ ആചാര മാറ്റങ്ങളാണ്. അതുപോലെയാണ് യുവതീ പ്രവേശനവും. രണ്ട് യുവതികള്‍ തിരുമുറ്റത്ത് കയറിയത് മുഖ്യമന്ത്രിയാണ് സ്ഥിരീകരിച്ചത്. അതിനാലാണ് തന്ത്രി നടയടച്ച് ശുദ്ധികലശം നടത്തിയത്. ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കണമെന്നതിനാലാണ് ബോര്‍ഡ് സുപ്രീംകോടതിയില്‍ സാവകാശ ഹര്‍ജി നല്‍കിയത്. തന്ത്രി ഉള്‍പ്പെടെ ആചാര്യന്മാരുമായി ആലോചിച്ച് വേണം ക്ഷേത്ര കാര്യങ്ങളില്‍ തിരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് തീര്‍ത്ഥാടകര്‍ക്ക് തിരുപ്പതി മോഡലില്‍ സൗജന്യ യാത്ര ഒരുക്കുന്ന കാര്യം ദേവസ്വം ബോര്‍ഡിന്റെ പരിഗണനയിലാണ്. വിഷുവിന് പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി ചില സന്നദ്ധ സംഘടനകളും വ്യക്തികളും താത്പര്യമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അവരുമായി ചര്‍ച്ച നടത്തും. 18 കോടി രൂപ മുടക്കി അടുത്ത സീസണ് മുമ്പായി ചെങ്ങന്നൂര്‍ കുന്നത്ത് ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ട സൗകര്യമൊരുക്കും. തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കുന്നത് അടക്കമുള്ള സഹായങ്ങള്‍ ലഭ്യമാകുംവിധത്തില്‍ രണ്ട് സദ്യാലയങ്ങള്‍ കൂടി നിര്‍മിക്കും. പത്തനംതിട്ടയില്‍ സ്ഥിരമായ ഇടത്താവളം നിര്‍മിക്കുന്ന കാര്യം നഗരസഭ അധികൃതരുമായി സംസാരിച്ച് തീരുമാനിക്കും. ദേവസ്വം ബോര്‍ഡിന് വരുമാന നഷ്ടമുണ്ടായാല്‍ അത് സര്‍ക്കാര്‍ നികത്തുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ച കെ. മുരളീധരന് എംഎല്‍എ, സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പിക്കണം. രാമന് നായരെ കൂടെ നിര്‍ത്താന്‍ കഴിയാത്തവരാണ് തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: