ന്യൂദല്‍ഹി: പ്രിന്‍സിപ്പാള്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വീകരിച്ച കോടതി അലക്ഷ്യ നടപടിക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ അപ്പീല്‍ സുപ്രീം കോടതി തള്ളി.
ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രവിഭാഗം മേധാവിയായി വിരമിച്ച ഡോ. ഡി. രാധാകൃഷ്ണപിള്ളയ്ക്ക് അനുകൂലമായുള്ള വിധി നടപ്പാക്കാത്തതിനെത്തുടര്‍ന്നാണ് ദേവസ്വം ബോര്‍ഡ് സെക്രട്ടറിക്കെതിരെ ഹൈക്കോടതി കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്റേതായിരുന്നു വിധി. ഇതു ചോദ്യം ചെയ്താണ് ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ സമീപിച്ചത്. ഹൈക്കോടതി നടപടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചും ശരിവെച്ചു. പ്രിന്‍സിപ്പാള്‍ നിയമനങ്ങളില്‍ യുജിസി മാനദണ്ഡങ്ങള്‍ പാലിക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.
2009-2012 കാലയളവില്‍ ദേവസ്വം ബോര്‍ഡ് കോളേജില്‍ പ്രിന്‍സിപ്പാളായിരുന്നു ഡോ. ഡി. രാധാകൃഷ്ണപിള്ള. പ്രിന്‍സിപ്പാള്‍ നിയമനം പുനഃക്രമീകരിക്കണമെന്ന കോടതി നിര്‍ദേശം വികലമായി നടപ്പാക്കി ഡോ. രാധാകൃഷ്ണപിള്ളയെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തുനിന്നും നീക്കി, യോഗ്യതയില്ലാത്തവരെ നിയമിച്ചു. ഇതിനെതിരെ ഡോ. രാധാകൃഷ്ണപിള്ള നല്കിയ ഹര്‍ജി ഹൈക്കോടതി അനുവദിച്ചു. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരും സര്‍വകലാശാലകളും അപ്പീല്‍ നല്‍കിയെങ്കിലും വിധി സുപ്രീംകോടതിയും ശരിവെച്ചു. എന്നാല്‍ വിധി വന്ന് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഹര്ജിക്കാരന് പ്രിന്‍സിപ്പാള്‍ പദവി നല്കുവാന് ദേവസ്വം ബോര്‍ഡ് കൂട്ടാക്കിയില്ല. ഇതിനെത്തുടര്‍ന്ന് ഹൈക്കോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടിക്കെതിരെ നല്കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ഡോ. രാധാകൃഷ്ണപിള്ളയ്ക്കുവേണ്ടി അഡ്വ. ലിജു.വി. സ്റ്റീഫന്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: