ന്യൂദല്‍ഹി: ഗുജറാത്തില്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ക്രിമിനലുകളെ അടിച്ചമര്‍ത്തിയ നടപടികളെ വര്‍ഗീയ പ്രചാരണത്തിനുപയോഗിച്ച കോണ്‍ഗ്രസ്സിനും ഇടത് സംഘടനകള്‍ക്കും തിരിച്ചടി. ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മതപരമല്ലെന്ന് റിട്ട. ജസ്റ്റിസ് എച്ച്.എസ്. ബേദി സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. 2002 മുതല്‍ 2006 വരെയുണ്ടായ ഏറ്റുമുട്ടലുകള്‍ അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം നല്‍കുന്നതിന് സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അധ്യക്ഷനാണ് ബേദി.
മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള വ്യാജ ഏറ്റുമുട്ടലുകളാണ് നടന്നതെന്ന ഗുജറാത്ത് മുന്‍ ഡിജിപി ആര്.ബി. ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള മോദി വിരുദ്ധരുടെ ആരോപണം ബേദി തള്ളി. ഏറ്റുമുട്ടലുകള്‍ മുസ്ലിം വിരുദ്ധമായിരുന്നില്ല. ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, ബിഹാര്‍, കേരളം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലുള്ള വ്യത്യസ്ത മതവിഭാഗങ്ങളിലുള്ളവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൂടിയും കുറഞ്ഞുമുള്ള ക്രിമിനല്‍ സ്വഭാവമാണ് കൊല്ലപ്പെട്ടവര്‍ക്ക് പൊതുവായി ചൂണ്ടിക്കാണിക്കാനുള്ളത്. അതിനാല്‍ ശ്രീകുമാറിന്റെ വാദത്തില്‍ കഴമ്പില്ല. 229 പേജുള്ള റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. പതിനൊന്നാമത്തെയും അവസാനത്തെയും റിപ്പോര്‍ട്ടാണ് ബേദി സമര്‍പ്പിച്ചത്.
ബിജെപി സര്‍ക്കാര്‍ മുസ്ലിങ്ങളെ കൊന്നൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് ശ്രീകുമാര്‍ ആരോപിച്ചിരുന്നു. ഇത് ഏറ്റുപിടിച്ച് വര്‍ഗീയ വികാരം ഇളക്കിവിടുന്ന വ്യാജ പ്രചാരണങ്ങളാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ നടത്തിയത്. നരേന്ദ്ര മോദിയെയും അമിത് ഷായെയും ഏറ്റുമുട്ടലുകളുമായി ബന്ധിപ്പിക്കാനും ശ്രമിച്ചു.
സിബിഐയെ ഉപയോഗിച്ച് ഇരുവരെയും യുപിഎ സര്‍ക്കാര്‍ വേട്ടയാടിയെങ്കിലും കോടതിയില്‍ നിന്നുള്‍പ്പെടെ തിരിച്ചടിയേറ്റു. 17 ഏറ്റുമുട്ടലുകളില്‍ മൂന്നെണ്ണം വ്യാജമാണെന്ന് ബേദിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും പോലീസുകാര്‍ മാത്രമാണ് കുറ്റക്കാരെന്ന് വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ഒന്‍പത് പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണം പ്രത്യക്ഷത്തില്‍ നിഷേധിക്കുന്നതാണ് ഇവയും.
പത്രപ്രവര്ത്തകന് ബി.ജി. വര്‍ഗ്ഗീസ്, ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവര്‍ നല്കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബേദിയുടെ നേതൃത്വത്തില്‍ സമിതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍ സമിതി റിപ്പോര്‍ട്ട് നല്കി. ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചു. ഗുജറാത്ത് സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തെങ്കിലും പകര്‍പ്പ് നല്കാന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വലുള്ള ബെഞ്ച് അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: